X

മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി; മുന്‍ മന്ത്രി പാര്‍ട്ടി വിട്ടു

നിയമസഭ തെരഞ്ഞെടുപ്പ് എത്തി നില്‍ക്കേ മധ്യപ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടി. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ റസ്തം സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ബി.ജെ.പി അംഗത്വത്തില്‍ നിന്നും എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും രാജിവെക്കുകയാണെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന് അദ്ദേഹം കത്ത് നല്‍കി.

പാര്‍ട്ടിയില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാത്തതാണ് റസ്തം സിങ്ങിന്റെ രാജിക്ക് പിന്നിലെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു. റസ്തം സിങ്ങിന്റെ മകന്‍ രാകേഷ് സിങ് മൊറേന മണ്ഡലത്തില്‍ നിന്ന് ബി.എസ്.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. മകന്റെ വിജയത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ റസ്തം സിങ് ബി.ജെ.പി വിടുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

ഗ്വാളിയോര്‍ചമ്പല്‍ മേഖലയില്‍ ഏറെ സ്വാധീനമുള്ള നേതാവാണ് റസ്തം സിങ്. ഐ.പി.എസുകാരനായ ഇദ്ദേഹം പദവിയില്‍ നിന്ന് രാജിവെച്ചാണ് 2003ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. രണ്ട് തവണ തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇദ്ദേഹം രണ്ടുതവണയും മന്ത്രിയായിരുന്നു.നവംബര്‍ 17നാണ് മധ്യപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 230 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

webdesk13: