crime

സഹോദരിയുടെ മുന്നില്‍ വെച്ച് ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; കേസില്‍ അമ്മുമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം

By webdesk14

October 30, 2024

തിരുവനന്തപുരം: ആറ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമൻ (68)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ.രേഖ ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. ഇത് കൂടാതെ പതിനാല് വർഷം കൂടി തടവ് അനുഭവിക്കണം. ഒമ്പത് വയസ്സുള്ള ചേച്ചിയുടെ മുന്നിൽ വെച്ചാണ് കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസിൽ നവംബർ അഞ്ചിന് കോടതി വിധി പറയും. പിഴ തുക കുട്ടിക്ക് നൽക്കണം.

2020 ,2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.അമ്മുമ്മയുടേയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാവുകയും ഒരുമിച്ച് താമസിപ്പിക്കുകയും ചെയ്തത്. മുരുക്കുംപ്പുഴ, വരിയ്ക്കമുക്ക് എന്നിവിടങ്ങളിലാണ് വാടകയക്ക് താമസിച്ചത്.ഈ സമയങ്ങളിൽ അമ്മുമ്മ പുറത്ത് പോയ സമയത്താണ് പ്രതി കുട്ടികളെ പീഡിപ്പിച്ച് തുടങ്ങിയത്. ഇരുവരേയും ഒരുമിച്ച് പീഡിപ്പിക്കുകയും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും കുട്ടികളുടെ മുന്നിൽ വെച്ച് പ്രതി അമ്മുമ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു.

ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തിൽ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. പീഡിപ്പിക്കുമ്പോൾ കുട്ടികൾ പൊട്ടി കരയുമെങ്കിലും കതകടച്ചിട്ടിരുന്നതിനാൽ ആരും കേട്ടില്ല. ഒരു ദിവസം കതകടക്കാതെ പീഡിപ്പിച്ചത് അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയായത്.കുട്ടികൾ നിലവിലും ഷെൽട്ടർ ഹോമിലാണ് താമസിക്കുന്നത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്ക്ട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് ഹാജരായി. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും 4 തൊണ്ടി മുതലുകളും ഹാജരാക്കി. മംഗലാപുരം പോലീസ് ഇൻസ്പെക്ടർ എ. അൻസാരി, കെ. തോംസൺ, സജീഷ് എച്ച്. എൽ ആണ് കേസ് അന്വേഷിച്ചത്.