X
    Categories: gulfNews

സൗഹൃദത്തിന്റെ അപൂര്‍വ്വ വേദിയൊരുക്കി അബുദാബി കെഎംസിസി; സമാധാന സംരക്ഷണമാണ് പ്രധാന ദൗത്യം: സാദിഖലി ശിഹാബ്

റസാഖ് ഒരുമനയൂര്‍

അബുദാബി: സമാധാന സംരംക്ഷണവും സൗഹൃദവുമാണ് പ്രവര്‍ത്തന വീഥിയിലെ പ്രധാന അജണ്ടയെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അബുദാബി കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തില്‍ മുഖ്യാഥിതിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്വേഷവും പരത്തുന്ന വിഷവാക്കുകളല്ല, മറിച്ചു സ്‌നേഹവും സാഹോദര്യവും പരസ്പര വിശ്വാസവുമുള്ള പ്രവര്‍ത്തനരീതിയാണ് സമൂഹത്തിന് ആവശ്യം.കേരളത്തിലെ വിവിധ ജില്ലകളില്‍നടത്തിയ സൗഹൃദയാത്രയില്‍നിന്നും ലഭിച്ച ആത്മവിശ്വാസം വളരെ വലുതാണ്. വിവിധ മതവിഭാഗങ്ങളിലുള്ളവരും വ്യത്യസ്ഥ മേഖലകളിലുള്ളവരും അന്ന് നല്‍കിയ പിന്തുണ കേരളം സമാധാന കാംക്ഷികളുടെ നാടാണെന്ന യാഥാര്‍ത്ഥ്യമാണ് വ്യക്തമാക്കുന്നത്.

എന്നാല്‍ ഇതിനം ഭംഗം വരുത്തുന്നവരെ ഒറ്റപ്പെടുത്തുകയും മതവിഭാഗങ്ങളുടെ ഐക്യം ശക്തിപ്പെടുത്തുകയും വേണം. മനുഷ്യത്വവും സ്‌നേഹ സമ്പന്നതയും ചിലര്‍ക്കങ്കിലും കൈമോശം വന്നതാണ് ഇന്നിന്റെ ദൗര്‍ഭാഗ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസിഡണ്ട് ശുക്കൂറലി കല്ലുങ്ങലിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെവി മുഹമ്മദ്കുഞ്ഞി സ്വാഗതം പറഞ്ഞു.

ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും സമാധാനത്തിന്റെയും ശാന്തിയുടെയും പാതയില്‍നിന്നും പിറകോട്ട് സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാവില്ലെന്നും സമാധാനത്തിന്റെ ഉറക്ക്പാട്ട് തന്നെയാണ് മുസ്ലിംലീഗ് പ്രസ്ഥാനം എന്നും ആലപിക്കുകയെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

മുസ്ലിംസമൂഹം എക്കാലവും തീവ്രവാദത്തിന് എതിരാണ്. അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ സര്‍വ്വരംഗങ്ങളിലും ഒളിച്ചോടേണ്ടിവരുമെന്ന് കാലം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ കാലഘട്ടങ്ങളില്‍ വ്യത്യസ്ഥ വിഷയങ്ങളുമായി സമൂഹത്തില്‍ തീവ്രത പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ സമാധാന ജീവിതത്തിന് എതിര്‍പ്രവര്‍ത്തിക്കുന്നവരാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എത്രതവണ പരാചയപ്പെട്ടാലും സമാധാനത്തിന്റെ പാതയില്‍നിന്ന് വ്യതിചലിക്കുകയോ താല്‍ക്കാലിക നേട്ടത്തിനുവേണ്ടി മുസ്ലിംലീഗ് തീവ്രചിന്താഗതിക്കാരുമായി സമരസപ്പെടുകയോ ചെയ്യുകയില്ലെന്ന് കഴിഞ്ഞകാലങ്ങളിലൂടെ ഏവര്‍ക്കും ബോധ്യപ്പെട്ടതാണ്. ആ നിലപാട് തന്നെയായിരിക്കും മുസ്ലിംലീഗ് സ്വീകരിക്കുക.

എല്ലാവിഭാഗം മതസ്ഥരെയും മതങ്ങള്‍ക്കുള്ളിലെ വ്യത്യസ്ഥ വീക്ഷണമുള്ളവരെയും ഒന്നിച്ചിരുത്താന്‍ മുസ്ലിംലീഗ് പ്രസ്ഥാനത്തിന് മാത്രമാണ് കഴിയുകയുള്ളുവെന്ന് ഡോ.എംകെ മുനീര്‍ എംഎല്‍എ പറഞ്ഞു.

പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന ഇത്തരം പരിപാടികള്‍ക്ക് സര്‍വ്വ പിന്തുണയും നല്‍കുമെന്ന് പരിപാടിയില്‍ പങ്കെടുത്തുസംസാരിച്ച പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി അന്‍വര്‍ നഹ, വര്‍ക്കിംഗ പ്രസിഡണ്ട് യു അബ്ദുല്ല ഫാറൂഖി, സ്വാമി ആത്മദാസ് യമി, ഫാദര്‍ എല്‍ദോ എം പോള്‍, ഫാദര്‍ ജിജോ ജോസഫ്, പ്രൊഫ. ഗോപിനാഥ് മുതുകാട്, ഷാജഹാന്‍ മാടമ്പാട്ട്, അബ്ദുല്‍ഹക്കീം ഫൈസി, ഹുസൈന്‍ സലഫി, സേവനം പ്രതിനിധി രാജന്‍ അമ്പലത്തറ,എംപിഎം റഷീദ്, ടികെ അബ്ദുല്‍സലാം, സിംസാറുല്‍ ഹഖ് ഹുദവി, വിഗ്‌നേഷ് അങ്ങാടിപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ പികെ അഹമ്മദ് ബല്ലാകടപ്പുറം നന്ദി രേഖപ്പെടുത്തി.

web desk 3: