X
    Categories: keralaNews

നിയന്ത്രണം വിട്ട കാര്‍ എട്ട് അടി താഴ്ചയിലുള്ള വീടിന്റെ മുകളിലേക്ക് വീണു; വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്നു എട്ട് അടി താഴ്ചയിലുള്ള വീടിന്റെ മുറ്റത്തേക്ക് മറിഞ്ഞു വീണ് മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. വീടിനുള്ളില്‍ ടിവി കണ്ടു കൊണ്ടിരുന്ന വീട്ടുകാരും കാര്‍ ഓടിച്ചിരുന്നയാളും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികള്‍ ഉള്‍പ്പെടെ വീടിനുള്ളിലാ യിരുന്നതിനാല്‍ ദുരന്തം ഒഴിവായി. എംസി റോഡില്‍ സെന്റ് ബോണിഫസ് പള്ളിക്കു സമീപമുള്ള വളവില്‍ ഇന്നലെ വൈകിട്ട് 5ന് ആയിരുന്നു അപകടം.

കുറവിലങ്ങാട് ഭാഗത്തു നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്കു വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത പോസ്റ്റും സമീപത്തെ റിഫ്‌ലക്ടര്‍ പതിപ്പിച്ച കോണ്‍ക്രീറ്റ് പോസ്റ്റും തകര്‍ത്ത് റോഡില്‍ വട്ടം കറങ്ങിയ ശേഷമാണു വീടിന്റെ ഓട് പാകിയ മേല്‍ക്കൂരയില്‍ ഇടിച്ച് മുറ്റത്തേക്കു മറിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ മേല്‍ക്കൂരയുടെ ഒരു ഭാഗത്തെ ഓടുകള്‍ തകര്‍ന്നു. മതിലിന്റെയും വീടിന്റെ ഭിത്തിയുടെയും ഇടയില്‍ കുടുങ്ങിയ നിലയിലായിരുന്നു കാര്‍. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുടമ പഴയിടത്തു കാലായില്‍ റെജിമോന്‍ ജോസഫ് നാട്ടുകാരുടെ സഹായത്തോടെ കാറോടിച്ച ആളെ പുറത്തെടുത്തു. വിവരമറിഞ്ഞു കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി.

തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ഓര്‍ക്കുമ്പോള്‍ റെജിമോനും കുടുംബത്തിനും ഞെട്ടല്‍ മാറുന്നില്ല. മക്കളോടൊപ്പം ടിവി കാണുന്നതിനിടെയാണ് അപകടം. വൈദ്യുതി നിലച്ചു, വന്‍ ശബ്ദവും വീടിനു കുലുക്കവും ഉണ്ടായി. ഓട് പൊട്ടിച്ചു കാര്‍ മുറ്റത്തേക്കു പതിച്ചു. ഭൂമികുലുക്കമാണെന്ന് കരുതി വീടിനു പുറത്ത് എത്തിയപ്പോള്‍ വൈദ്യുതി കമ്പികള്‍ കൂട്ടിമുട്ടി തീപ്പൊരി പാറുന്നതും വൈദ്യുത പോസ്റ്റിന്റെ ഭാഗം വീടിന്റെ ഭിത്തിയില്‍ ഇടിച്ചു നല്‍ക്കുന്നതുമാണ് ആദ്യം കണ്ടത്

റോഡിലേക്കിറങ്ങി നോക്കാം എന്നു കരുതിയപ്പോള്‍ കാര്‍ വീടിന്റെയും മതിലിന്റെ ഇടയില്‍ കിടക്കുന്നതു കണ്ടു. ഉടന്‍തന്നെ കാറിലുള്ള ആളെ രക്ഷിക്കുക എന്നതു മാത്രമായി ലക്ഷ്യം. കാറിന്റെ ഗ്ലാസ് തകര്‍ക്കാം എന്നു കരുതിയപ്പോള്‍ കാര്‍ ഓടിച്ച ആള്‍തന്നെ ഇടതു വശത്തെ ഡോറിന്റെ ലോക്ക് തുറന്നു. ഈ സമയം നാട്ടുകാരും ഓടിയെത്തി. നാട്ടുകാരുടെ സഹായത്തോടെ കാര്‍ ഓടിച്ച ആളെ പുറത്തെത്തിച്ചു. പിന്നീട് പൊലീസിലും കെഎസ്ഇബിയിലും വിവരമറിയിക്കുകയായിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: