X

കോവിഡിനു ശേഷം ഇങ്ങനെ…; വന്ന് പോകട്ടെ എന്ന് ചിന്തിക്കുന്നവര്‍ പേടിക്കണം

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ അയവുവന്നതിനു ശേഷം മിക്ക ആളുകളും കോവിഡ് നിയന്ത്രണങ്ങളില്‍ വീഴ്ച്ച വരുത്തുന്നത് സ്ഥിരം കാഴ്ച്ചയാവുകയാണ്. ആരോഗ്യവകുപ്പിന്റെ നിരന്തരമായുള്ള നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവരാണ് കൂടുതല്‍ പേരും. പലരും കോവിഡ് വന്നു പോകട്ടെയെന്ന ചിന്തയിലേക്കും എത്തിയിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നവര്‍ ഈ വിവരങ്ങള്‍ കൂടിയൊന്ന് അറിയേണ്ടത് നിര്‍ബന്ധമാണ്.

കോവിഡ് സ്ഥിരീകരിച്ച് ഭേദമായവരില്‍ 90 ശതമാനം പേര്‍ക്കും കോവിഡാനന്തര രോഗാവസ്ഥയുണ്ടാകാമെന്നാണ്(പോസ്റ്റ് കോവിഡ് സിന്‍ഡ്രം) പുറത്തുവരുന്ന പഠനം. തലവേദനയും ക്ഷീണവും മുതല്‍ ഹൃദ്രോഗവും വൃക്കരോഗവും സ്‌ട്രോക്കും വരെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് സാമൂഹിക സുരക്ഷ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു.

30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

കുറഞ്ഞ മരണനിരക്കും കൂടുതല്‍ പേര്‍ക്കും വേഗം മുക്തമാകുന്നതുമെല്ലാം കണ്ട് വൈറസ് ബാധയെ നിസ്സാരമായി കാണുന്ന സ്ഥിതി പൊതുവിലുണ്ട്. ഇത് അത്യന്തം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കെത്തിക്കുമെന്നാണ് വിലയിരുത്തല്‍. സാര്‍സ് വ്യാപനകാലത്തും ‘പോസ്റ്റ് സാര്‍സ് സിന്‍ഡ്രം’ പ്രകടമായിരുന്നു. പ്രത്യേക ക്ലിനിക്കുകള്‍ സ്ഥാപിച്ച് ഈ രോഗാവസ്ഥയെ അഭിമുഖീകരിക്കാനാകുമോ എന്ന കാര്യവും പരിഗണയിലുണ്ട്. കോവിഡ് ബാധ ഹൃദയാരോഗ്യത്തെ ഗുരുതരമായി ബാധിച്ചേക്കാമെന്നും പഠനങ്ങളുണ്ട്.

ഹൃദയത്തിന്റെ സാധാരണ നിലയിലും വിവിധ രോഗാവസ്ഥയിലുമുള്ള പ്രവര്‍ത്തനത്തില്‍ നിര്‍ണായകപങ്ക് വഹിക്കുന്ന എന്‍സൈമാണ് എ.സി.ഇ2 (ആന്റജിന്‍സിന്‍ കണ്‍വേര്‍ട്ടിങ് എന്‍സൈം2). എ.സി.ഇ2 എന്‍സൈമുമായി ചേര്‍ന്നാണ് കോവിഡ് വൈറസ് കോശങ്ങളില്‍ പ്രവേശിക്കുന്നത്. ഈ എന്‍സൈം, വൈറസ് കൂട്ടുകെട്ട് ശരീരത്തില്‍ എ.സി.ഇ2 നടത്തുന്ന പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുകയും അത് ഹൃദയ പേശികളില്‍ പരിക്കുണ്ടാക്കുകയും ചെയ്യുന്നതാണ് മറ്റൊരു പ്രശ്‌നം.

കോവിഡ് വന്ന് ഭേദമായ കുഞ്ഞുങ്ങളില്‍ ഹൃദയം അടക്കം വിവിധ അവയവങ്ങളെ ബാധിക്കുന്ന തുടര്‍രോഗാവസ്ഥക്കും സാധ്യതയുണ്ട്. ശ്വാസകോശത്തിന് പുറമേ രക്തക്കുഴലുകളെയും കോവിഡ് ബാധിക്കാം. ഇത് പിന്നീട് വിവിധ അവയവങ്ങളിലേക്കുള്ള രക്ത വിതരണത്തെ ബാധിക്കുന്നതാണ് തുടര്‍ രോഗാവസ്ഥക്ക് കാരണം. കോവിഡ് ദേഭമായി രണ്ടാഴ്ച മുതല്‍ ഒരു മാസം വരെയുള്ള കാലയളവിലാണ് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ലമേറ്ററി സിന്‍ഡ്രോം (പലവിധ അവയവങ്ങളെ ബാധിക്കുന്ന നീര്‍ക്കെട്ട്) എന്ന രോഗാവസ്ഥ പ്രകടമാകുന്നത്.

 

 

chandrika: