X

ബിഹാറില്‍ ബി.ജെ.പിക്ക് വന്‍ജയം നേടിക്കൊടുത്തു: സത്യം വെളിപ്പെടുത്തി കേംബ്രിഡ്ജ്

2010ല്‍ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജയിപ്പിക്കാന്‍ ഇടപ്പെട്ടിരുന്നതായി അമേരിക്കന്‍ കമ്പനി കേംബ്രിഡ്ജ് അനലിറ്റിക്ക. ലോകത്തെ വിവിധ രാജ്യങ്ങളിലെ ഇരുന്നൂറോളം തെരഞ്ഞെടുപ്പുകളില്‍ വ്യാജ പ്രചാരണങ്ങളിലൂടെയും വോട്ടര്‍മാരെ കൃത്രിമ മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചും തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിന്റെ പേരില്‍ നടപടി നേരിടുന്ന സ്ഥാപനമാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ഇതാദ്യമായാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണംവാങ്ങി ഒരു വിദേശ കമ്പനി ഇടപെട്ടതായി തെളിയുന്നത്.

ഇന്ത്യയിലെ ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ ഇടപെട്ടിരുന്നതായി കമ്പനി തുറന്നു സമ്മതിക്കുന്ന കുറിപ്പ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഔദ്യോഗിക വെബ്ൈസറ്റില്‍ത്തന്നെയാണുള്ളത്. ബി.ജെ.പിയുടെ എന്‍.ഡി.എ സഖ്യത്തെ വിജയിപ്പിക്കാന്‍ സജീവമായി ഇടപെട്ടിരുന്നതായി കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് ഡേറ്റ ചോര്‍ത്തല്‍ വിവാദത്തില്‍പ്പെട്ട ഈ കമ്പനിയുമായി രാഹുല്‍ ഗാന്ധിക്ക് ബന്ധമുണ്ടെന്ന് ബിജെപിയും കേന്ദ്രസര്‍ക്കാരും ആരോപിച്ചതിനു പിന്നാലെയാണ് കമ്പനിയുടെ വെളിപ്പെടുത്തല്‍.

‘2010-ലെ ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ ആഴത്തിലുള്ള വിശകലനത്തിനായി ഞങ്ങള്‍ക്ക് കരാര്‍ ലഭിച്ചിരുന്നു. ഓരോ പാര്‍ട്ടിലേയും വോട്ടര്‍മാരെ മനോനില തിരിച്ചറിയുക, അവരുടെ തിരഞ്ഞെടുപ്പ് മനശാസ്ത്രം തിരിച്ചറിയുക എന്നിവയായിരുന്നു പ്രധാന ദൗത്യം. 15 വര്‍ഷത്തെ ഭരണത്തിനുേശഷവും ബിഹാറിലെ മാറ്റമില്ലാത്ത സാഹചര്യത്തോടുള്ള പാവങ്ങളുടെ മനോഭാവം അറിയേണ്ടതുണ്ടായിരുന്നു. ഈ ഗവേഷണത്തിനു പുറമേ, ഗ്രാമങ്ങളില്‍ പാര്‍ട്ടി അടിത്തറ ശക്തമാക്കുന്ന സംഘാടന ചുമതലയും ഞങ്ങളെ ഏല്‍പ്പിച്ചു. പാര്‍ട്ടി അനുഭാവികളെ പ്രചോദിപ്പിക്കാനായി ഒരു ആശയവിനിമയ ശ്രേണിതന്നെ ഞങ്ങള്‍ സൃഷ്ടിച്ചു. ആ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ കക്ഷിക്ക് മികച്ച വിജയം നേടി. കേംബ്രിഡ്ജ് അനലിറ്റിക്ക ലക്ഷ്യമിട്ട 90 ശതമാനം സീറ്റുകളിലും വിജയിച്ചുകൊണ്ട് ഞങ്ങള്‍ക്ക് കരാര്‍ നല്‍കിയ പാര്‍ട്ടി വന്‍ നേട്ടമുണ്ടാക്കി.’ കമ്പനിയുടെ കുറിപ്പില്‍ പറയുന്നു.

2010 ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ജനതാദള്‍ (യു) സഖ്യം 243ല്‍ 206 സീറ്റുകളും വിജയിച്ച് അധികാരത്തിലേറുകയായിരുന്നു.

chandrika: