X

ഗാന്ധിമാരെ പ്രണയിച്ച അമേത്തി


സക്കീര്‍ താമരശ്ശേരി

അമേത്തിയെ കാവിയണിയിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് മോദിയും കൂട്ടരും. ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതികളില്‍ അവകാശവാദമുന്നയിച്ചും ‘ഉദ്ഘാടിച്ചവ’ വീണ്ടും ഉദ്ഘാടനം ചെയ്തും ഒന്നാന്തരം നാടകം. ഇതില്‍ എടുത്തുപറയേണ്ടതാണ് രണ്ടുമാസം മുമ്പ് അമേത്തിയില്‍ മോദി ഉദ്ഘാടനം ചെയ്ത ആയുധ ഫാക്ടറി. നെഹ്‌റു കുടുംബത്തെ എല്ലാക്കാലവും നെഞ്ചേറ്റിയ നാട്ടില്‍ ഇതൊന്നും വിലപ്പോവില്ലെന്നുറപ്പ്. ഉത്തര്‍പ്രദേശിലെ വി.വി. ഐ.പി മണ്ഡലമാണ് അമേത്തി. സഞ്ജയ് ഗാന്ധി മുതല്‍ നാല് ഗാന്ധിമാരെ ഡല്‍ഹിക്കയച്ച മണ്ണ്. പക്ഷെ, ഒരു തവണ വീതം ബി.ജെ.പിയേയും ജനതാ പാര്‍ട്ടിയേയും തുണച്ചു. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിന് എതിരാളികളില്ല ഇവിടെ. 1999 ല്‍ സോണിയാ ഗാന്ധി തുടങ്ങിയ അശ്വമേധം മകന്‍ രാഹൂലിലൂടെ തുടരുകയാണ് കോണ്‍ഗ്രസ്.
രൂപീകൃതമായത് 1967 ല്‍. 67 ലും 71 ലും കോണ്‍ഗ്രസിലെ വിദ്യാധര്‍ ബാജ്‌പേയ് ജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മല്‍സരിച്ചത് സഞ്ജയ് ഗാന്ധി. എന്നാല്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിങിനോട് തോല്‍ക്കാനായിരുന്നു നിയോഗം. 1980 ല്‍ വീണ്ടും മല്‍സരിച്ച സഞ്ജയ് ജയിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സഹോദരന്‍ രാജീവ് ഗാന്ധി 1984 ല്‍ തോല്‍പിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സഞ്ജയ് ഗാന്ധിയുടെ വിധവ മേനക ഗാന്ധിയെ. മണ്ഡലം നിലനിര്‍ത്തിപ്പോന്ന രാജീവ് ഗാന്ധി 91 ല്‍ കൊല്ലപ്പെട്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സതീശ് ശര്‍മ 96 ലും വിജയിച്ചു. 98 ല്‍ സതീശ് ശര്‍മയെ തോല്‍പിച്ച സഞ്ജയ് സിങ് ആദ്യമായി മണ്ഡലത്തില്‍ ബി.ജെ.പിയുടെ കൊടി നാട്ടി. 1999ല്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ സോണിയാ ഗാന്ധി അമേത്തി തിരിച്ചുപിടിച്ചു. 2004 ല്‍ സ്ഥാനാര്‍ത്ഥിയായി സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെത്തി. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ 2009 ല്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം വോട്ടായി ഭൂരിപക്ഷമുയര്‍ത്തി. എന്നാല്‍ 2014 ല്‍ സ്മൃതി ഇറാനിയിലൂടെ ബി.ജെ.പി കടുത്ത പോരാട്ടം നടത്തി. രാഹുലിന്റെ ഭൂരിപക്ഷം രണ്ടേമൂക്കാല്‍ ലക്ഷത്തോളം ഇടിഞ്ഞ് ഒരു 1,07,903 ആയി. 2009 ല്‍ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം 2014 ആയപ്പോഴേക്കും 47 ശതമാനമായി കുറഞ്ഞു. എസ്.പിയും ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടി എന്നിവയുടെ സാന്നിധ്യം തിരിച്ചടിയായെന്ന് വ്യക്തം. ഇത്തവണയും സ്മൃതി ഇറാനി തന്നെ ബി.ജെ.പിയുടെ നേര്‍ച്ചക്കോഴി. എസ്.പി-ബി.എസ്.പി സഖ്യവും ആം ആദ്മിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ രാഹുലിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. മൂന്ന് തവണ അമേത്തിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഇത്തവണ വയനാട്ടില്‍ നിന്നും അങ്കം കുറിച്ചു. രാഹുല്‍ രണ്ടിടത്തും വിജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അമേത്തി ലോക്‌സഭാ മണ്ഡലത്തിന്റെ കീഴില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ടിലോയ്, സലോണ്‍, ജഗദീഷ് പൂര്‍, ഗൗരിഗഞ്ച്, അമേത്തി. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അഞ്ചിടത്തും കോണ്‍ഗ്രസിന് അടിതെറ്റി. നാലു സീറ്റില്‍ ബി.ജെ.പിയും ഒന്നില്‍ സമാജ്‌വാദി പാര്‍ട്ടിയും ജയിച്ചു.
2010ല്‍ രാഹുല്‍ തറക്കല്ലിടുകയും ചെറുകിട ആയുധ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്ന ഫാക്ടറിക്കാണ് മോദി കഴിഞ്ഞമാസം വീണ്ടും തറക്കല്ലിട്ടത്. ലക്ഷ്യം വോട്ട് തന്നെ. പക്ഷെ സത്യാവസ്ഥ മറിച്ചാണ്. 2007ല്‍, അന്നത്തെ യു.പി.എ സര്‍ക്കാരാണ് അമേത്തിയിലെ കോര്‍വയില്‍ തോക്കുനിര്‍മാണ ഫാക്ടറിക്കുള്ള നടപടി തുടങ്ങിയത്. 408.01 കോടി രൂപ മുടക്കുമുതലില്‍ പ്രതിരോധ ഉപകരണങ്ങളും ചെറുകിട തോക്കും നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. 2010 ഒക്ടോബറില്‍, എച്ച്.എ.എല്‍ ക്യാംപസില്‍ സ്ഥലം എം.പി രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു. പ്രതിവര്‍ഷം നിശ്ചിത തോതില്‍, സിക്യൂബി കാര്‍ബൈനുകള്‍, ഐ.എന്‍.എസ്.എ.എസ് റൈഫിളുകള്‍, .32 പിസ്റ്റലുകളും റിവോള്‍വറുകളും സ്‌പോര്‍ട്ടിങ് റൈഫിളുകളും അടക്കം നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ഫാക്ടറിയില്‍ വൈകാതെ ചെറുകിട തോക്കുകളുടെ നിര്‍മാണം തുടങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ‘തറക്കല്ലു’മായെത്തി മോദിയും ബി.ജെ.പിയും ഇളിഭ്യരായത്.

web desk 1: