Culture
ഗാന്ധിമാരെ പ്രണയിച്ച അമേത്തി
സക്കീര്‍ താമരശ്ശേരി
അമേത്തിയെ കാവിയണിയിക്കാന്‍ പതിനെട്ടടവും പയറ്റുകയാണ് മോദിയും കൂട്ടരും. ഇല്ലാകഥകള്‍ പ്രചരിപ്പിച്ചും കോണ്‍ഗ്രസ് നടപ്പാക്കിയ പദ്ധതികളില്‍ അവകാശവാദമുന്നയിച്ചും ‘ഉദ്ഘാടിച്ചവ’ വീണ്ടും ഉദ്ഘാടനം ചെയ്തും ഒന്നാന്തരം നാടകം. ഇതില്‍ എടുത്തുപറയേണ്ടതാണ് രണ്ടുമാസം മുമ്പ് അമേത്തിയില്‍ മോദി ഉദ്ഘാടനം ചെയ്ത ആയുധ ഫാക്ടറി. നെഹ്റു കുടുംബത്തെ എല്ലാക്കാലവും നെഞ്ചേറ്റിയ നാട്ടില്‍ ഇതൊന്നും വിലപ്പോവില്ലെന്നുറപ്പ്. ഉത്തര്‍പ്രദേശിലെ വി.വി. ഐ.പി മണ്ഡലമാണ് അമേത്തി. സഞ്ജയ് ഗാന്ധി മുതല്‍ നാല് ഗാന്ധിമാരെ ഡല്‍ഹിക്കയച്ച മണ്ണ്. പക്ഷെ, ഒരു തവണ വീതം ബി.ജെ.പിയേയും ജനതാ പാര്‍ട്ടിയേയും തുണച്ചു. മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസിന് എതിരാളികളില്ല ഇവിടെ. 1999 ല്‍ സോണിയാ ഗാന്ധി തുടങ്ങിയ അശ്വമേധം മകന് രാഹൂലിലൂടെ തുടരുകയാണ് കോണ്‍ഗ്രസ്.
രൂപീകൃതമായത് 1967 ല്‍. 67 ലും 71 ലും കോണ്‍ഗ്രസിലെ വിദ്യാധര്‍ ബാജ്പേയ് ജയിച്ചു. അടിയന്തരാവസ്ഥക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ മല്‍സരിച്ചത് സഞ്ജയ് ഗാന്ധി. എന്നാല്‍ ജനതാ പാര്‍ട്ടിയുടെ രവീന്ദ്ര പ്രതാപ് സിങിനോട് തോല്‍ക്കാനായിരുന്നു നിയോഗം. 1980 ല്‍ വീണ്ടും മല്‍സരിച്ച സഞ്ജയ് ജയിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച സഹോദരന് രാജീവ് ഗാന്ധി 1984 ല്‍ തോല്പിച്ചത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച സഞ്ജയ് ഗാന്ധിയുടെ വിധവ മേനക ഗാന്ധിയെ. മണ്ഡലം നിലനിര്‍ത്തിപ്പോന്ന രാജീവ് ഗാന്ധി 91 ല്‍ കൊല്ലപ്പെട്ടു. പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെ സതീശ് ശര്‍മ 96 ലും വിജയിച്ചു. 98 ല്‍ സതീശ് ശര്‍മയെ തോല്പിച്ച സഞ്ജയ് സിങ് ആദ്യമായി മണ്ഡലത്തില്‍ ബി.ജെ.പിയുടെ കൊടി നാട്ടി. 1999ല്‍ വമ്പന്‍ ഭൂരിപക്ഷത്തില്‍ സോണിയാ ഗാന്ധി അമേത്തി തിരിച്ചുപിടിച്ചു. 2004 ല്‍ സ്ഥാനാര്‍ത്ഥിയായി സാക്ഷാല്‍ രാഹുല്‍ ഗാന്ധിയെത്തി. രണ്ട് ലക്ഷത്തി തൊണ്ണൂറായിരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ 2009 ല്‍ മൂന്ന് ലക്ഷത്തി എഴുപതിനായിരം വോട്ടായി ഭൂരിപക്ഷമുയര്‍ത്തി. എന്നാല്‍ 2014 ല്‍ സ്മൃതി ഇറാനിയിലൂടെ ബി.ജെ.പി കടുത്ത പോരാട്ടം നടത്തി. രാഹുലിന്റെ ഭൂരിപക്ഷം രണ്ടേമൂക്കാല്‍ ലക്ഷത്തോളം ഇടിഞ്ഞ് ഒരു 1,07,903 ആയി. 2009 ല്‍ 71% ഉണ്ടായിരുന്ന രാഹുലിന്റെ വോട്ടുശതമാനം 2014 ആയപ്പോഴേക്കും 47 ശതമാനമായി കുറഞ്ഞു. എസ്.പിയും ബി.എസ്.പിയും ആം ആദ്മി പാര്‍ട്ടി എന്നിവയുടെ സാന്നിധ്യം തിരിച്ചടിയായെന്ന് വ്യക്തം. ഇത്തവണയും സ്മൃതി ഇറാനി തന്നെ ബി.ജെ.പിയുടെ നേര്‍ച്ചക്കോഴി. എസ്.പി-ബി.എസ്.പി സഖ്യവും ആം ആദ്മിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ രാഹുലിന് പിന്നില്‍ അണിനിരന്നിട്ടുണ്ട്. മൂന്ന് തവണ അമേത്തിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഇത്തവണ വയനാട്ടില്‍ നിന്നും അങ്കം കുറിച്ചു. രാഹുല്‍ രണ്ടിടത്തും വിജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
അമേത്തി ലോക്സഭാ മണ്ഡലത്തിന്റെ കീഴില്‍ അഞ്ചു നിയമസഭാ മണ്ഡലങ്ങളാണുള്ളത്. ടിലോയ്, സലോണ്‍, ജഗദീഷ് പൂര്, ഗൗരിഗഞ്ച്, അമേത്തി. 2017 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അഞ്ചിടത്തും കോണ്‍ഗ്രസിന് അടിതെറ്റി. നാലു സീറ്റില്‍ ബി.ജെ.പിയും ഒന്നില്‍ സമാജ്വാദി പാര്‍ട്ടിയും ജയിച്ചു.
2010ല്‍ രാഹുല്‍ തറക്കല്ലിടുകയും ചെറുകിട ആയുധ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്ന ഫാക്ടറിക്കാണ് മോദി കഴിഞ്ഞമാസം വീണ്ടും തറക്കല്ലിട്ടത്. ലക്ഷ്യം വോട്ട് തന്നെ. പക്ഷെ സത്യാവസ്ഥ മറിച്ചാണ്. 2007ല്‍, അന്നത്തെ യു.പി.എ സര്‍ക്കാരാണ് അമേത്തിയിലെ കോര്‍വയില്‍ തോക്കുനിര്‍മാണ ഫാക്ടറിക്കുള്ള നടപടി തുടങ്ങിയത്. 408.01 കോടി രൂപ മുടക്കുമുതലില്‍ പ്രതിരോധ ഉപകരണങ്ങളും ചെറുകിട തോക്കും നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. 2010 ഒക്ടോബറില്‍, എച്ച്.എ.എല്‍ ക്യാംപസില്‍ സ്ഥലം എം.പി രാഹുല്‍ ഗാന്ധി തറക്കല്ലിട്ടു. പ്രതിവര്‍ഷം നിശ്ചിത തോതില്‍, സിക്യൂബി കാര്‍ബൈനുകള്‍, ഐ.എന്‍.എസ്.എ.എസ് റൈഫിളുകള്‍, .32 പിസ്റ്റലുകളും റിവോള്‍വറുകളും സ്പോര്‍ട്ടിങ് റൈഫിളുകളും അടക്കം നിര്‍മിക്കാന്‍ ലക്ഷ്യമിട്ട ഫാക്ടറിയില്‍ വൈകാതെ ചെറുകിട തോക്കുകളുടെ നിര്‍മാണം തുടങ്ങുകയും ചെയ്തു. ഇതിനിടയിലാണ് ‘തറക്കല്ലു’മായെത്തി മോദിയും ബി.ജെ.പിയും ഇളിഭ്യരായത്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News16 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala19 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala18 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala17 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

