X

ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ; ഇന്ന് ഇരട്ട സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ കരുത്തുകാട്ടുന്നു. 14ാം ദിനത്തില്‍ ഇരട്ട സ്വര്‍ണവുമായാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ഏഷ്യന്‍ ഗെയിംസിന്റെ പുരുഷന്‍മാരുടെ ലൈറ്റ് ഫ്‌ളൈ വെയ്റ്റ് 49 കിലോഗ്രാം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പന്‍ഗലും പുരുഷ വിഭാഗം ബ്രിജ് ടീമുമാണ് സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയ്ക്ക് 15 സ്വര്‍ണ മെഡലുകളും ആകെ മെഡല്‍ നേട്ടം 68ലുമെത്തി.

ലൈറ്റ് ഫ്‌ലൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്റെ സുവര്‍ണ നേട്ടം. 2016 ഒളിമ്പിക് ചാമ്പ്യനായ ഉസ്ബക്കിസ്താന്റെ ദസ്മത്തോവിനെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത് എന്ന സവിശേഷതയുമുണ്ട്. ഫിലിപ്പീന്‍ താരം പാലം കാര്‍ലോയെ തോല്‍പ്പിച്ചായിരുന്നു അമിതിന്റെ ഫൈനല്‍ പ്രവേശനം. പ്രണാബ് ബര്‍ദന്‍ഷിബ്‌നാഥ് സര്‍ക്കാര്‍ സഖ്യമാണ് ബ്രിജില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.

്അതേസമയം ഇന്നലെ ഇന്ത്യക്ക് സ്വര്‍ണമില്ലാത്ത ദിനമായിരുന്നു. ട്രാക്കിനങ്ങള്‍ ഏറെക്കുറെ അവസാനിച്ചതിനാല്‍ ഗെയിംസ് ഇനങ്ങളിലായിരുന്നു കാര്യമായ പ്രതീക്ഷ. സ്വര്‍ണം പ്രതീക്ഷിച്ച വനിതാ ഹോക്കിയില്‍ ഇന്ത്യ ജപ്പാനോട് തോറ്റ് വെള്ളിയിലൊതുങ്ങി. വഞ്ചി തുഴച്ചില്‍ വനിതാ വിഭാഗത്തില്‍ നേടിയ വെള്ളിയായിരുന്നു കാര്യമായ സമ്പാദ്യം. വനിതകളുടെ 49 എഫ്.എക്‌സ് ഇനത്തില്‍ വര്‍ഷ ഗൗതം,സ്വേത ഷെവര്‍ഗര്‍ ടീമാണ് രാജ്യത്തിന് വെള്ളി സമ്മാനിച്ചത്. ബോക്‌സിംഗില്‍ ഉറച്ച സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന സീനിയര്‍ താരം വികാസ് കൃഷ്ണന് പരുക്ക് കാരണം സെമി പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നേട്ടം വെങ്കലത്തിലൊതുങ്ങി. ഓപ്പണ്‍ ലേസര്‍സെയ്‌ലിംഗില്‍ ഹര്‍ഷിത തോമാറിന് വെങ്കലമുണ്ട്. സെയ്‌ലിംഗ് 49 ഇ.ആര്‍ വിഭാഗത്തില്‍ വരുണ്‍ താക്കര്‍, അശോക്, ചെങ്കപ്പ ഗണപതിടീമും സ്‌ക്വാഷില്‍ പുരുഷ ടീം ഇനത്തില്‍ സൗരവ് ഘോഷാല്‍, ഹരീന്ദര്‍ പാല്‍സിംഗ് സന്ധു, റമീത് ടണ്ഠന്‍, മഹേഷ് മന്‍ഗോക്കര്‍ ടീമിനും വെങ്കലുമുണ്ട്.

chandrika: