X

കോച്ച് വിളിച്ചു; അനസ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

കൊച്ചി: കഴിഞ്ഞ ജനുവരിയില്‍ അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച മലയാളി ഫുട്‌ബോള്‍ താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കും. ദേശീയ ടീമില്‍ ജിങ്കന്‍ കൂട്ടായി ഒരു മികച്ച സെന്റര്‍ ബാക്ക് ഇല്ലാത്ത അവസ്ഥയാണിപ്പോള്‍.
ഈ കുറവ് പരിഹരിക്കാനാണ് കോച്ച് സ്റ്റിമാച് അനസിനെ തിരികെ ടീമിലേക്ക് ക്ഷണിച്ചത്. ഈ ക്ഷണം സ്വീകരിച്ച അനസ് ജൂലായില്‍ നടക്കുന്ന ഇന്റര്‍ കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യന്‍ ജേഴ്‌സി അണിയും. അനസ് ഉള്‍പ്പെടെ നാലു മലയാളി താരങ്ങള്‍ സാധ്യത ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ തോല്‍വിക്കു പിന്നാലെയാണ് അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിച്ചത്. ട്വിറ്ററിലൂടെയാണ് അനസ് വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്. ഏതാനും വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായ അനസ്, ബഹ്‌റൈനെതിരെ നടന്ന മല്‍സരത്തിന്റെ തുടക്കത്തില്‍ത്തന്നെ പരുക്കേറ്റു പുറത്തായിരുന്നു. മല്‍സരം തോറ്റ ഇന്ത്യ ടൂര്‍ണമെന്റിനു പുറത്താവുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അനസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

കൊണ്ടോട്ടി മുണ്ടമ്പലം എടത്തൊടിക പുതിയേടത്തുവീട്ടില്‍ മുഹമ്മദ് കുട്ടിയുടേയും ഖദീജയുടേയും മകനായ അനസ് കൊണ്ടോട്ടി ഇ.എം.ഇ.എ സ്‌കൂള്‍, കോളേജ്, മഞ്ചേരി എന്‍.എസ്.എസ് കോളേജ് ടീമുകളിലൂടെയാണ് കളിച്ചുവളര്‍ന്നത്. 2007ല്‍ മുംബൈ എഫ്.സിയില്‍ കളിച്ചു. 2011ല്‍ പൂനെ എഫ്.സി താരമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെയാണ് അനസ് വീണ്ടും താരമായത്. ഐ.എസ്.എല്‍ നാലാം സീസണില്‍ ഇന്ത്യന്‍ പ്ലെയര്‍ ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരം അനസായിരുന്നു. 1.10 കോടി രൂപക്കാണ് അനസിനെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കിയത്. ഡെല്‍ഹി ഡൈനാമോസിന് വേണ്ടിയും കളിച്ചിട്ടുള്ള അനസ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ് താരമാണ്.

chandrika: