X

പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പന്‍ പാര്‍ട്ടിക്ക് വേണ്ടി കേസ് അന്വേഷിക്കുകയാണ്: വി.ഡി സതീശന്‍

കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ സ്വന്തക്കാരെ രക്ഷിക്കാനുള്ള തത്രപ്പാടിനിടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സി ആയ ക്രൈം ബ്രാഞ്ചിനെ അപഹാസ്യ പ്പെടുത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.അവര്‍ അന്വേഷിച്ചിട്ടു വാലുംതുമ്പും ഇല്ല. വ്യാജമാണോ യാഥാര്‍ത്ഥമാണോ കത്ത് എന്ന് കണ്ടെത്താന്‍ പറ്റിയിട്ടില്ല. യഥാര്‍ത്ഥ പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പനെ ഫോണിലൂടെ ആണ് ക്രൈംബ്രാഞ്ച് മൊഴി എടുത്തത്. കത്ത് പ്രചരിപ്പിച്ച ബ്രാഞ്ച് കമ്മിറ്റി ഏരിയാക്കമ്മിറ്റി നേതാക്കളുടെ ആരുടെയും മൊഴി എടുത്തില്ല. അവിടെ പോയി അന്വേഷിച്ചാല്‍ ഈ കത്തിന്റെ ഉറവിടം കൃത്യമായി പുറത്തു വരുമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ പ്രതിയാവേണ്ട ആനാവൂര്‍ നാഗപ്പന്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് വേണ്ടി കേസ് അന്വേഷിക്കുകയാണ്. കേരളത്തിലെ കുറ്റാന്വേഷണ ഏജന്‍സി അന്വേഷിച്ചിട്ടു ഒന്നും കിട്ടാത്തത് ഇപ്പോള്‍ പാര്‍ട്ടി അന്വേഷിക്കുകയാണ്. പാര്‍ട്ടിയാണ് അന്വേഷണ ഏജന്‍സി. പരിതാപകരമായ അവസ്ഥയാണ് കേരളത്തിലേത്. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി കമ്മ്യൂണിസ്റ്റ്വല്‍ക്കരിക്ക പ്പെട്ട പോലീസ് ആണ് കേരളത്തില്‍ ഉള്ളത് എന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോര്‍പ്പറേഷനിലെ സംഭവം സൂചിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ വകുപ്പുകളും ഇങ്ങനെയാണ്. ഞങ്ങള്‍ നിയമസഭയില്‍ മുന്നറിയിപ്പ് കൊടുത്തതാണ് ഈ പോക്കുപോയാല്‍ സംസ്ഥാനത്ത് പെന്‍ഷന്‍ കൊടുക്കാന്‍ പോലും പണം ഉണ്ടാവില്ലെന്ന്. കഴിഞ്ഞ രണ്ടു മാസമായി സാമൂഹ്യസുരക്ഷാപെന്‍ഷന്‍ മുടങ്ങികിടക്കുകയാണ്. തളര്‍ന്നു കിടക്കുന്ന രോഗികളെ പരിചരിക്കുന്നവര്‍ക്ക് യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ട് വന്ന പെന്‍ഷന്‍ ഇപ്പോള്‍ കൊടുക്കുന്നില്ല. സാമൂഹ്യസുരക്ഷാപെന്‍ഷന്‍ നല്‍കിയിരുന്ന സഹകരണ ബാങ്ക് ജീവനക്കാര്‍ക്ക് ഒരു വര്‍ഷമായി ശമ്പളം കൊടുത്തിട്ട്. പക്ഷേ, ദുര്‍ചിലവുകള്‍ ഇപ്പോഴും നടക്കുകയാണ്. ദുര്‍ചിലവ് നിയന്ത്രിക്കാന്‍ ധനകാര്യ വകുപ്പ് സര്‍ക്കുലര്‍ ഇറക്കുന്നു. ഓരോ വകുപ്പുകള്‍ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യുന്നു അതാണിപ്പോള്‍ നടക്കുന്നത്. യാതൊരു റിസള്‍ട്ടും ഇല്ലാത്ത വിദേശയാത്രകള്‍ നടക്കുന്നു. ചെലവ് കൂടുമ്പോഴും വരുമാനം കൂടുന്നില്ല. വാറ്റ് ഉണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന നികുതി പിരിവു സമ്പ്രദായം തന്നെയാണ് ജി..എസ്.റ്റി. കാലത്തും സര്‍ക്കാര്‍ പിന്തുടരുന്നത്. 2019 ല്‍ ഉണ്ടായ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ഇപ്പോഴും വീട് വെച്ച് കൊടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കൊക്കയാറിലും നിലമ്പൂരിലും ആളുകള്‍ ദുരിതത്തിലാണ്. നിലമ്പൂരില്‍ നൂറ്റിഅമ്പതിലധികം ആദിവാസികള്‍ വന്യജീവിശല്യം ഭയന്ന് മരത്തിന്റെ മുകളില്‍ ആണ് താമസിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച റീ ബില്‍ഡ് കേരളയും നവകേരള നിര്‍മിതിയും എവിടെ പോയി അദ്ദേഹം ചോദിച്ചു.

സംസ്ഥാനം രൂക്ഷമായ ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. ശമ്പളം കൊടുക്കാന്‍പോലും പണമില്ലാത്ത അവസ്ഥ. നിരവധി വകുപ്പുകളില്‍ പണമില്ലാത്തതുകൊണ്ട് പലകാര്യങ്ങളും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഈ അവസ്ഥ നിയമസഭക്ക് അകത്തുംപുറത്തും നിരവധിതവണ പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതാണ്. സാമ്പത്തിക മാനേജ്‌മെന്റില്‍ ഈ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടിരിക്കുകയാണ്. ഒരു കാര്യത്തിലും മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥ. വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം തടസപ്പെട്ടിരിക്കുന്നു. അധികാരവികേന്ദ്രീകരണം നടത്തി എന്ന് അവകാശപ്പെടുന്നവര്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ കഴുത്തിന് പിടിച്ചിരിക്കുകയാണ്. രൂക്ഷമായ സാമ്പത്തിക സ്തംഭനത്തിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. എന്നാല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇത്രമാത്രം ആക്ഷേപം ഉണ്ടായിട്ടും കേരള വര്‍മ്മ കോളേജിലെ ഗസ്റ്റ് ലക്ച്ചര്‍ക്ക് വേണ്ടി പിന്‍വാതില്‍ നിയമനത്തിന് ശ്രമിക്കുന്നു. എത്ര വികൃതവും വികലവും ആയ കാര്യങ്ങളാണ് അവിടെ നടന്നത്. സബ്ജക്ട് എക്സ്പേര്‍ട്ടിനെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തുന്നു. ഒന്നാം റാങ്കുകാരെ പിന്‍മാറാന്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തുക. ക്രൂരമായാണ് കേരളത്തിലെ ഉദ്യോഗാര്‍ഥികളോട് പാര്‍ട്ടിയും പോഷകസംഘടനകളും പെരുമാറുന്നത്. രണ്ടാം റാങ്ക് കിട്ടിയ ആളെ പിന്‍വാതിലിലൂടെ നിയമിക്കാന്‍വേണ്ടി വിദ്യാര്‍ത്ഥി സംഘടനകളെ പ്രയോജനപ്പെടുത്തി അവിടെ സമരം നടന്നുകൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് ഉടനീളം നടത്തിയിട്ടുള്ള ഒരു ലക്ഷത്തില്‍ അധികം പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാന്‍ ഉള്ള സമരം യു.ഡി.എഫ്. ഉം കോണ്‍ഗ്രസും ആരംഭിക്കുകയാണ്. പിന്‍വാതില്‍ നിയമനങ്ങള്‍ മുഴുവന്‍ റദ്ദാക്കി വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. സംസ്ഥാനത്ത് പിന്‍വാതില്‍ നിയമങ്ങളെ എല്ലാകാലത്തേക്കും ഇല്ലാതാക്കാനുള്ള സമര പരിപാടികള്‍ക്കു യു.ഡി.എഫ്. നേതൃത്വം നല്‍കുകയാണ്. കെ.പി.സി.സി.യുടെ പൗരവിചാരണയുടെ ഒന്നാംഘട്ടമായി സെക്രട്ടേറിയേറ്റിലും കളക്ട്രേറ്റ് കളിലേക്കും മാര്‍ച്ചുകള്‍ കഴിഞ്ഞു. രണ്ടാംഘട്ടം ആയുള്ള ബ്ലോക്ക്തലപ്രചാരണ ജാഥകള്‍ കേരളത്തിലെ ഇരുന്നൂറ്റി എന്‍പത് ബ്ലോക്കുകളില്‍ നടന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹം പറഞ്ഞു.

web desk 3: