X
    Categories: indiaNews

നോട്ടുനിരോധനവും കാര്‍ഷിക ബില്ലും ന്യായീകരിക്കാന്‍ ഒരേ വ്യക്തി; മോദി സര്‍ക്കാരിന്റെ ‘കുമ്പിടി’ പിടിയില്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനവും കാര്‍ഷിക ബില്ലും ന്യായീകരിക്കാന്‍ മുന്നോട്ടുവന്ന ഒരേ വ്യക്തി പിടിയില്‍. കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ പെട്ടെന്നുണ്ടായ നോട്ടുനിരോധനം ന്യായീകരിക്കാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന വ്യക്തി തന്നെയാണ് വിവാദമായ കാര്‍ഷിക ബില്‍ ന്യായീകരിക്കാനും മുന്നിട്ടിറങ്ങിയിരിക്കുന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ഈ വ്യാജന്‍മാര്‍ക്ക് പിന്നില്‍. അവര്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് കര്‍ഷകനായും ചായക്കടക്കാരനായും ഒരാള്‍ തന്നെ വേഷമിട്ടിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ പണമടക്കുന്നത് ടീ സ്റ്റാളിന് ഗുണകരമാവുമെന്നായിരുന്നു നോട്ട് നിരോധനത്തെ പിന്തുണച്ചുകൊണ്ട് ഇയാാള്‍ പറഞ്ഞത്. എന്നാല്‍ കാര്‍ഷിക ബില്‍ പിന്തുണച്ചുകൊണ്ട് സംസാരിച്ചതും ഇയാള്‍ തന്നെയായത് ചര്‍ച്ചയാവുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്.

രാജ്യമെമ്പാടും കാര്‍ഷിക ബില്ലിനെതിരെ രോഷമുയരുന്ന സാഹചര്യത്തിലാണ് എന്‍ഐഎ കൂട്ടുപിടിച്ച് വീണ്ടും ബിജെപി നീക്കം. ഇതോടെ കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക രോഷത്തെ തണുപ്പിക്കാന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ സഹായത്തോടെ ബിജെപി നടത്തിയ നാടകവും പൊളിയുകയായിരുന്നു. ബില്ലിനെ അനുകൂലിക്കുന്നവരെന്ന പേരില്‍ എഎന്‍ഐ പുറത്തുവിട്ട ചിത്രങ്ങളിലുള്ളവര്‍ കര്‍ഷകരല്ലെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കാണ്‍പൂരില്‍ നിന്നുള്ള കര്‍ഷകര്‍ എന്ന തലക്കെട്ടിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ചിത്രത്തിലുള്ളത് കൃഷി സ്ഥലമല്ല ഒരു പാര്‍ക്കാണ് എന്നാണ് ആരോപണമുയരുന്നത്. വ്യത്യസ്ത കര്‍ഷകരെ ചിത്രത്തില്‍ കാണിക്കുന്നുണ്ടെങ്കിലും എല്ലാം ഒരു പാര്‍ക്കില്‍ നിന്ന് തന്നെ എടുത്തതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബിജെപി അനുകൂലികളെ പാര്‍ക്കിലെത്തിച്ച് കാര്‍ഷിക ബില്ലിനെ അനുകൂലിക്കുന്ന കര്‍ഷകരെന്ന വ്യാജേന ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയാണ് എഎന്‍ഐ ചെയ്തതെന്നാണ് വിമര്‍ശനം.

ചിത്രത്തിലുള്ളവരെല്ലാം യുപി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. എന്നാല്‍ കാര്‍ഷിക ബില്ലിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്ന പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരെവിടെ എന്നും വിമര്‍ശകര്‍ ചോദിക്കുന്നു. മോദി സര്‍ക്കാറിനെ ന്യായീകരിക്കാന്‍ എഎന്‍ഐ നടത്തിയ പിആര്‍ നാടകത്തിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

 

chandrika: