X

കരുവന്നൂര്‍ ബാങ്കിന് പുറമേ സി.പി.എം നിയന്ത്രണത്തിലുള്ള മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നു: ഇ.ഡി

കരുവന്നൂരിന് പുറമേ മറ്റ് ബാങ്കുകളിലും തട്ടിപ്പ് നടന്നെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വായ്പ തട്ടിപ്പുകള്‍ നടന്നത് സി.പി.എം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍. കരുവന്നൂരില്‍ വായ്പ തട്ടിപ്പ് നടത്താന്‍ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും സഹായം ലഭിച്ചു. വായ്പ തിരിച്ചടവ് മുടങ്ങിയ ആളുകളെ കണ്ടെത്താന്‍ സതീഷ് കുമാറിന് ഏജന്റുകള്‍ ഉണ്ടായിരുന്നുവെന്നും ഇ.ഡി പറയുന്നു. കൊച്ചി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്.

അതേസമയം, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ അയ്യന്തോള്‍ സഹകരണ ബാങ്കില്‍ 25 മണിക്കൂര്‍ നീണ്ട റെയ്ഡാണ് ഇ.ഡി നടത്തിയത്. ബാങ്കിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും എല്ലാം സുതാര്യമാണെന്നും അയ്യന്തോള്‍ ബാങ്ക് പ്രസിഡന്റ് എന്‍ രവീന്ദ്രനാഥന്‍ മീഡിയവണിനോട് പറഞ്ഞു. റെയ്ഡിന് ബാങ്ക് പൂര്‍ണ്ണമായും സഹകരിച്ചു. എന്നാല്‍ ഇ.ഡി ജീവനക്കാരെ ബുദ്ധിമുട്ടിച്ചെന്നും രവീന്ദ്രനാഥന്‍ കൂട്ടിച്ചേര്‍ത്തു.

സതീഷ് കുമാറിന്റെ അക്കൗണ്ട് വിവരങ്ങള്‍ പൂര്‍ണമായും ഇ.ഡി പരിശോധിച്ചുവെന്ന് എന്‍ രവീന്ദ്രനാഥന്‍. ഇഡി ആരോപിക്കുന്ന ഇടപാടുകള്‍ നടന്ന് ഒന്നര വര്‍ഷത്തേതാണ്. നോട്ടു നിരോധനത്തിനു മുന്‍പ് നടന്ന ഇടപാടുകളാണിത്. 40 കോടിയുടെ കണക്കുകള്‍ എങ്ങിനെ വന്നുവെന്നറിയില്ല. ക്രെഡിറ്റ്‌സും ഡെബിറ്റ്‌സും ഒരുമിച്ചു നോക്കിയാലും അത്രയും ഉണ്ടാകില്ലെന്നും എന്‍ രവീന്ദ്രനാഥന്‍ പറഞ്ഞു. സതീഷ് ഒരു ദിവസം 24 തവണ ഡെപ്പോസിറ്റ് ചെയ്തിരുന്നു. ഇന്‍സ്റ്റാള്‍മെന്റ് അടയ്ക്കുന്നത് നിഷേധിക്കാന്‍ ബാങ്കിന് ആവില്ല രവീന്ദ്രനാഥന്‍ വിശദീകരിച്ചു.

webdesk13: