X
    Categories: MoreViews

അപ്രഖ്യാപിത അടിയന്തരാവസ്ഥയോ

ഡോ. രാംപുനിയാനി
പ്രതിഷേധത്തെത്തുടര്‍ന്ന് തീരുമാനം മരവിപ്പിച്ചെങ്കിലും എന്‍.ഡി.ടി.വി ഹിന്ദി പതിപ്പിന് ഒരു ദിവസം ഏര്‍പ്പെടുത്തിയ സംപ്രേക്ഷണ വിലക്ക് രാജ്യത്തിന് വലിയ ഷോക്കാണ് നല്‍കിയത്. ഒരു പ്രമുഖ ചാനലിനോട് സംപ്രേക്ഷണം നിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷയെ ബാധിക്കുന്ന സുപ്രധാന വിവരങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാണ് ചാനലിനെതിരെ ചാര്‍ത്തിയ കുറ്റം. ഇതേ പത്താന്‍കോട് വിഷയവുമായി ബന്ധപ്പെട്ട് ഈ സര്‍ക്കാര്‍ പാക്കിസ്താന്‍ അധികൃതരെ വിമാനത്താവളത്തിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും തങ്ങള്‍ സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നും സംതുലിതമായാണ് തങ്ങളുടെ പരിപാടികളെന്നും മറ്റു ചാനലുകളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സംപ്രേക്ഷണം ചെയ്തിട്ടില്ലെന്നും ചാനല്‍ വ്യക്തമാക്കിയിരുന്നു. എല്ലാ ഭാഗത്തുനിന്നുമുയര്‍ന്ന പ്രതിഷേധത്തെത്തുടര്‍ന്ന് സമ്മര്‍ദ്ദത്തിലായ സര്‍ക്കാറിന് പിന്നീട് തീരുമാനം മരവിപ്പിക്കേണ്ടി വന്നു. ഈ സര്‍ക്കാറിന് താല്‍പര്യമില്ലാത്ത കാര്യങ്ങള്‍ പ്രത്യേകിച്ചും എന്‍.ഡി.ടി.വി ഹിന്ദി ചാനല്‍ ചര്‍ച്ചക്കെടുക്കുന്നതാണ് നടപടിക്കു കാരണമെന്നു വ്യക്തമാണ്. ഭാരത് മാതാ കീ ജയ്, ദേശീയത, ജെ.എന്‍.യു- ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ഉന തുടങ്ങി കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന പല വിഷയങ്ങളും ചാനല്‍ ചര്‍ച്ചചെയ്തിരുന്നു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഗുണപരമായ മാറ്റമൊന്നുമുണ്ടായിട്ടില്ല. സര്‍ക്കാറിന്റെ തുടക്ക വേളയില്‍ നിരവധി ചര്‍ച്ചുകള്‍ക്കു നേരെ നടന്ന ആക്രമണത്തിനു നാം സാക്ഷിയായി. എഫ്.ടി.ഐ.എ, ഐ.ഐ.ടി, ജെ.എന്‍.യു, എച്ച്.സി.യു തുടങ്ങി ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ കൈകടത്തിയതും നാം കണ്ടു. പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമമുണ്ടായത്. ദേശീയ വിരുദ്ധത ആരോപിച്ചാണ് ജെ.എന്‍.യുവില്‍ കലാപം വിതച്ചത്. ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാക്കളെ കുടുക്കാന്‍ വ്യാജ വീഡിയോ വരെ നിര്‍മ്മിച്ചു. ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയെന്ന ദലിത് വിദ്യാര്‍ത്ഥി ആത്മഹത്യചെയ്തു. രാജ്യത്തു വളരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് സമൂഹത്തിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ തങ്ങള്‍ക്കു ലഭിച്ച പുരസ്‌കാരങ്ങള്‍ മടക്കി നല്‍കി. ബീഫ് പ്രശ്‌നം ആകാശത്തോളമുയര്‍ന്നു; മുഹമ്മദ് അഖ്‌ലാഖ് എന്ന സാധാരണക്കാരന്റെ മരണത്തിലെത്തിയ വിഷയം പിന്നീട് നിരവധി ബീഫ് വ്യാപാരികളുടെ കൊലയിലും തുടര്‍ന്ന് ഗുജറാത്തിലെ ഉനയില്‍ ദലിത് യുവാക്കളെ ക്രൂരമായി ആക്രമിച്ചതിലുമെത്തി. സ്വാതന്ത്ര്യത്തിനും മതേതര മൂല്യങ്ങള്‍ക്കും നേരെ നടക്കുന്ന ഹിന്ദുത്വ ദേശീയ വാദികളുടെ സൈ്വര വിഹാരത്തിനെതിരെ മാധ്യമങ്ങള്‍ ശക്തമായി ആഞ്ഞടിച്ചു.
ഈ പശ്ചാത്തലത്തിലാണ് ഭോപ്പാല്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരവാദികളെന്ന് മുദ്രകുത്തി ജയിലിലടച്ച എട്ട് മുസ്‌ലിം യുവാക്കളെ നീതിന്യായ വ്യവസ്ഥ മാനിക്കാതെ വെടിവെച്ചു കൊന്നു. ഈ സംഭവം പൊലീസ് കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്ന് വ്യക്തമായി മനസിലാക്കാവുന്നതാണ്. ജെ.എന്‍.യു വീണ്ടും പ്രശ്‌ന സങ്കീര്‍ണമായി. നജീബ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട് നാലാഴ്ച ആകുന്നു. നജീബിന്റെ മാതാവിനെ പൊലീസ് കൈയേറ്റം ചെയ്തു. ഇത് അടിയന്തരാവസ്ഥയോ? ഇത്തരം ലജ്ജാകരമായ മനുഷ്യാവകാശ, ജനാധിപത്യ ധ്വംസനങ്ങള്‍ നടക്കുന്നത് എവിടെയാണ്? സ്വേച്ഛാധിപത്യ ഭരണകൂടം നടപ്പാക്കുന്ന ഏറ്റവും വലിയ സ്വേച്ഛാധിപത്യമാണ് അടിയന്തരാവസ്ഥ. പ്രസ് സെന്‍സര്‍ഷിപ്പ് ഇതിലുള്‍പെടും.
കോര്‍പറേറ്റുകളുടെ മേധാവിത്വത്തിനായി തൊഴിലാളികളുടെയും കര്‍ഷകരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നതിന് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഭക്ഷണ, ആരോഗ്യ, വിദ്യാഭ്യാസ അവകാശ പദ്ധതികള്‍ തുരങ്കം വെക്കുന്ന തരത്തിലാണ് സര്‍ക്കാറിന്റെ പുതിയ പരിഷ്‌കാരങ്ങള്‍. സര്‍ക്കാറിന്റെ ഉപചാരപൂര്‍വമായ അപൂര്‍വ സംഭവം ഹിന്ദു ദേശീയത പ്രചരിപ്പിക്കുക എന്നതാണ്. ‘ഞാനൊരു സ്വരാജ്യ സ്‌നേഹിയാണ്. ഹിന്ദു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്’ വരാനിരിക്കുന്ന കാര്യങ്ങള്‍ക്ക് മോദി സെറ്റ് ചെയ്ത ട്യൂണ്‍ ഇതാണ്. ഏകീകൃത സിവില്‍ കോഡ്, ബീഫ് പ്രശ്‌നങ്ങളില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നു. തീവ്ര ദേശീയത പ്രകടമാകുന്നത് കശ്മീര്‍ പ്രശ്‌നവും പ്രത്യേകിച്ച് പാക്കിസ്താനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴാണ്. ഉറി സംഭവവും മിന്നലാക്രമണത്തിന്റെ പ്രത്യാഘാതങ്ങളും ഈ രാഷ്ട്രീയ വ്യവസ്ഥയില്‍ നെഞ്ചളവ് വളരെ വികസിപ്പിക്കാന്‍ കാരണമായി. സാമൂഹിക മേഖലയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിനു എന്‍.ജി.ഒ കളെ ഭീകരാക്രമണ സ്ഥലം സന്ദര്‍ശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. പാക് കലാകാരനു നേരെയുണ്ടായ ആക്രമണം മറ്റൊരു ഉദാഹരണമാണ്. പാക്കിസ്താനുമായി നമുക്ക് ആയിരക്കണക്കിനു കോടി രൂപയുടെ ഉഭയ കക്ഷി വ്യാപാരമുണ്ടെന്ന് ഓര്‍ക്കണം. ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് പറയുമ്പോഴും ഇത്തരം സമാനമായ വികാരമുണ്ടെന്ന് മനസിലാക്കണം. ആയിരക്കണക്കിനു കോടി രൂപയുടെ നിര്‍ദ്ദിഷ്ട സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ സ്ഥാപിക്കുന്നതിന് ചൈനീസ് കമ്പനിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നതെന്നുംമറക്കരുത്. ജനപ്രിയ വികാരങ്ങള്‍ വിപരീത ഫലമാണുണ്ടാക്കുക. അയല്‍ രാജ്യങ്ങളുടെയും മത ന്യൂനപക്ഷളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വെറുപ്പ് സമ്പാദിക്കാനാണ് ഇത് ഉപകരിക്കുക.
പാവങ്ങളുടെ പുരോഗതിയും ജനാധിപത്യ സ്വാതന്ത്ര്യവും നിയന്ത്രിക്കുന്നതും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്നതും മനുഷ്യാവകാശ സംരക്ഷകരെ തടയുന്നതും ഭരണ കക്ഷിയുടെ അജണ്ടയായിരിക്കുന്നു. സര്‍ക്കാറിനെ ചോദ്യം ചെയ്യുന്നവരെ പ്രതിപ്പട്ടികയിലാക്കുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ബാധ്യതപ്പെട്ടവരാണ് സര്‍ക്കാര്‍. ഇപ്പോള്‍ ഇത് മാറ്റിവെക്കപ്പെട്ടിരിക്കയാണ്. ജനാധിപത്യ വ്യവസ്ഥയില്‍ അധികൃതരെ ചോദ്യം ചെയ്യപ്പെടുന്നത് ഭരണ ഘടനയുടെ അടിസ്ഥാന തത്ത്വമാണ്. അതിനാല്‍ ചിലത് ഗുരുതരമായ അബദ്ധങ്ങളാണ്. ചിലത് അടിയന്തരാവസ്ഥയേക്കാള്‍ മോശമാണ്. ചിലത് ഭരണ കക്ഷിയുടെയും അവരുടെ ഉത്പത്തി സംഘടനയുടെയും താല്‍പര്യങ്ങള്‍ നിയമാനുസൃതമാക്കുന്നതും മഹത്വവത്കരിക്കുന്നതും ജനാധിപത്യത്തിന് അശുഭ സൂചകമാണ്.
പിന്നെ എങ്ങനെയാണ് ഇത് വെറും അക്കാദമിക് ആശങ്ക മാത്രമാണെന്ന് ചിത്രീകരിക്കാനാകുക. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുന്നുണ്ട് എന്ന് കരുതി ബി.ജെ.പി ഫാസിസ്റ്റ് പാര്‍ട്ടിയല്ലെന്ന് സി.പി.എം നേതാവ് പ്രകാശ് കാരാട്ട് ഇയ്യിടെ പ്രസ്താവന നടത്തിയിരുന്നു. രണ്ടും തമ്മിലുള്ള വ്യത്യാസം ചരിത്രപരമായി ചര്‍ച്ച നടത്തേണ്ട കാര്യമാണ്. ജനങ്ങള്‍ക്കുമേല്‍ സര്‍ക്കാറിന്റെ കേന്ദ്രീകരണം, എല്ലാറ്റിനും ഉപരിയായ നേതൃത്വം, കോര്‍പറേറ്റ് മേധാവിത്വം, പാവപ്പെട്ടവരുടെ അവകാശങ്ങള്‍ ഹനിക്കല്‍, ന്യൂനപക്ഷങ്ങളെ ടാര്‍ഗറ്റ് ചെയ്യല്‍, തീവ്ര ദേശീയത, അയല്‍ രാജ്യങ്ങളോട് ആക്രമണാത്മകമായ നയം സ്വീകരിക്കല്‍ തുടങ്ങിയവയാണ് ഫാസിസത്തിന്റെ പ്രധാന പ്രത്യേകത. സാമൂഹിക, രാഷ്ട്രീയ സഖ്യങ്ങളാല്‍ നിര്‍മ്മിതമായ ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണ ഘടനയെയും സംരക്ഷിക്കുന്നതിന് വിദ്വേഷ രാഷ്ട്രീയത്തിനും വിഭാഗീയ ദേശീയതയുടെ രാഷ്ട്രീയത്തിനുമെതിരെയുള്ള പോരാട്ടത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
‘വ്യത്യസ്തമായ പാര്‍ട്ടി’ എന്നാണ് 1990 കാലഘട്ടത്തില്‍ ബി.ജെ.പി സ്വയം പ്രഖ്യാപിച്ചിരുന്നത്. അത് എത്ര സത്യമാണ്. ജനാധിപത്യവും മതേതരത്വവും നിരസിക്കുന്ന, സംഘ്പരിവാര സംഘടന ആര്‍.എസ്.എസ് അജണ്ട നിശ്ചയിക്കുന്ന ഓരേയൊരു പാര്‍ട്ടിയാണത്. ഹൈന്ദവ വേദ ഗ്രന്ഥങ്ങളാണ് അവര്‍ക്ക് നിയമം. ഈ വേദ ഗ്രന്ഥങ്ങളെല്ലാം തുല്യമാണ്. ജാതി, ലിംഗ അധികാരക്രമം, ബ്രാഹ്മണര്‍ക്കു നല്‍കുന്ന അമിത പ്രാധാന്യം തുടങ്ങിയ തുറന്നുകാട്ടി അംബേദ്കര്‍ ഇതിനെ ചോദ്യംചെയ്തതാണ്. ചര്‍ച്ചകള്‍ ഒരു വഴിക്കു നടക്കട്ടെ, പക്ഷേ രാഷ്ട്രീയം ഇന്ത്യന്‍ ഭരണഘടനയെ സംരക്ഷിക്കണം; ഒട്ടും വൈകിക്കൂട.

chandrika: