X

കോവിഡ് കൂടുന്നു, യുദ്ധകാലാടിസ്ഥാനത്തില്‍ ഗ്യാസ് ശ്മശാനം തയ്യാറാക്കിയെന്ന് മേയര്‍ ആര്യ; ഔചിത്യം വേണമെന്ന് കമന്റുകള്‍; ഒടുവില്‍ പോസ്റ്റ് മുക്കി

തിരുവനന്തപുരം: തൈക്കാട് ശാന്തികവാടത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം നിര്‍മ്മിച്ചത് അറിയിച്ചുകൊണ്ടുള്ള തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. രാജ്യം കോവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന സമയത്ത് കോര്‍പ്പറേഷന്‍ ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്നാണ് കമന്റുകള്‍.

വിവാദമായ പോസ്റ്റില്‍ ആര്യ പറഞ്ഞത്:

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്.

ആധുനികരീതിയില്‍ നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തിന്റെ ചിത്രങ്ങളോടൊപ്പമാണ് ആര്യ ഫേസ്ബുക്കില്‍ ഈ വരികള്‍ കുറിച്ചത്. പ്രതീക്ഷ നല്‍കുന്ന വാര്‍ത്തകള്‍ക്കായി ഒരു ജനതയാകെ ഉറ്റുനോക്കുമ്പോള്‍ ജനപ്രതിനിധികള്‍ ശ്മശാനങ്ങളുടെ ചിത്രങ്ങളും വിവരണങ്ങളും പങ്കുവെയ്ക്കുന്നത് ക്രൂരമാണെന്നും കമന്റുകള്‍ ഉയരുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ എന്ന് ആര്യ തന്നെ പോസ്റ്റില്‍ വ്യക്തമാക്കുന്നതിനാല്‍ ജനങ്ങളുടെ ആശങ്ക വര്‍ധിക്കുമെന്നാണ് നെറ്റിസെണ്‍സിന്റെ വിലയിരുത്തല്‍. മഹാമാരിക്കാലത്ത് കൂടുതല്‍ ശ്മശാനങ്ങള്‍ കെട്ടിപ്പൊക്കുന്നത് മേയറിന്റെ ഭരണനേട്ടമെന്ന തരത്തില്‍ ഒരിക്കലും അവതരിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

 

web desk 3: