X

മലയാളികളുടെ കുടിയേറ്റം: വേണ്ടത് മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്.

മലയാളികളുടെ കുടിയേറ്റം: വിജയരാഘവന്‍ ആദ്യം ചെയ്യേണ്ടത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ഇടതുപക്ഷ സൈദ്ധാന്തികന്‍ എം. ആസാദ്. ആസാദിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്:
”സഖാവ് എ വിജയരാഘവന്റെ ഒരു പ്രസംഗം കേള്‍ക്കാനിടയായി. ഉന്നത വിദ്യാഭ്യാസം തേടി വിദേശത്തുപോകുന്ന പ്രവണതയെ ശക്തമായി വിമര്‍ശിക്കുന്ന പ്രസംഗമായിരുന്നു അത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവ് അദ്ദേഹം എടുത്തുപറയുന്നു. വിദേശ സര്‍വ്വകലാശാലകള്‍ വെറും കച്ചവട കേന്ദ്രങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ അഥവാ യുവാക്കള്‍ വിദേശത്തേക്ക് കുതിക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസംമാത്രം ലക്ഷ്യമാക്കിയാണോ? ജന്മനാട്ടില്‍ പിടിച്ചു നിര്‍ത്തുന്ന പലവിധ നിര്‍ബന്ധങ്ങളില്‍നിന്നും മുക്തരാണവര്‍. അതിനു കാരണങ്ങളും പലതാവും. അതിലേക്ക് വരുന്നതിനു മുമ്പ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ മികവു സംബന്ധിച്ച അവകാശവാദം എത്ര പൊള്ളയാണെന്ന് പറയാതെവയ്യ.
സമീപകാലത്തെ സര്‍വകലാശാലാ നിയമനങ്ങള്‍ നമുക്കറിയാം. മികവാര്‍ന്ന ഫാക്കല്‍റ്റി വേണം എന്ന ശാഠ്യം കണ്ടില്ല. സ്വന്തം ബന്ധുക്കള്‍ക്കും സഖാക്കള്‍ക്കും തസ്തികകളും പദവികളും വീതം വെക്കുന്ന അധികാരപ്രമത്തതയാണ് കണ്ടത്. ഇവിടെ പഠിച്ചുതന്നെ മികച്ച നേട്ടം കൈവരിച്ച പ്രതിഭകളെ തഴഞ്ഞാണ് ഈ പക്ഷപാതലീലകള്‍ അരങ്ങേറിയത്. ഇങ്ങനെ അദ്ധ്യാപകരായവര്‍ അക്കാദമിക അന്വേഷണങ്ങളോടല്ല പ്രതിബദ്ധരാവുന്നത്. രാഷ്ട്രീയ നേതൃത്വത്തോടും സംഘടനകളോടുമാണ്. സര്‍വ്വകലാശാലകളുടെ പഠന ബോര്‍ഡുകളിലേക്ക് തെരഞ്ഞെടുക്കുന്നത് മികവു നോക്കിയല്ല. ഭരണപക്ഷസംഘടനയുടെ അംഗമോ അനുഭാവിയോ ആണോ എന്നു നോക്കിയാണ്. അവരാണ് മികച്ച വിദ്യാഭ്യാസം കൊണ്ടുവരേണ്ടത്! അവരാണ് മികച്ച ഗവേഷണങ്ങള്‍ക്ക് വഴി തുറക്കേണ്ടത്!
ഉന്നത വിദ്യാഭ്യാസരംഗത്ത് അദ്ധ്യാപകതസ്തികകളില്‍ മാത്രമല്ല ഗവേഷകരെ തെരഞ്ഞെടുക്കുന്നിടത്തും രാഷ്ട്രീയ പക്ഷപാതമാണ് മുന്നില്‍. കാമ്പസുകളില്‍ സ്വതന്ത്ര ധൈഷണികത ഇല്ലാതാക്കാനുള്ള മാഫിയാപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതിന് വളംവെക്കുന്ന പ്രസ്ഥാനത്തിന്റെ നേതാവാണ് വിജയരാഘവന്‍ എന്നു പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട്. അദ്ദേഹം ആദ്യംവേണ്ടത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഈ കക്ഷിരാഷ്ട്രീയ മാഫിയാ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണ്.
നേരത്തേ പറഞ്ഞുപോന്നതാണ്. പുതിയ പല രാഷ്ട്രീയ നേതാക്കളും പൊതുവിദ്യാഭ്യാസത്തിന്റെ മേന്മ പൊതു സമൂഹത്തോടു കൊട്ടിഘോഷിക്കുകയും സ്വന്തം മക്കളെ സ്വകാര്യ സ്വാശ്രയ കലാലയങ്ങളില്‍ അയക്കുകയും ചെയ്യുന്നു. ഈ ഇരട്ടത്താപ്പ് ഉന്നത വിദ്യാഭ്യാസത്തിലും പ്രകടമാണ്. പുറത്തേക്കുള്ള വഴി തുറന്നിടുന്നത് മിക്കവാറും നേതാക്കളുടെ മക്കളാണ്. സ്വന്തം വീട്ടിലും ഘടകത്തിലും പറഞ്ഞു തിരുത്താനാവാത്ത കാര്യമാണ് ജനങ്ങളുടെ കുറ്റം എന്ന മട്ടില്‍ അവതരിപ്പിക്കുന്നത്.
യുവാക്കള്‍ കൂടുതല്‍ തുറസ്സുകള്‍ തേടുന്നത് പ്രഭാഷണങ്ങളില്‍ വിളയുന്ന ജനാധിപത്യം കേരളീയ ജീവിതത്തില്‍ കാണാത്തതുകൊണ്ടാണ്. നവോത്ഥാന പ്രസംഗങ്ങളുണ്ട്. എന്നാല്‍ വരട്ടുശാഠ്യങ്ങള്‍ക്കും റിവൈവലിസ്റ്റ് ആശയധാരക്കുമാണ് ആധിപത്യം. അകത്തെ ഈ ജീര്‍ണതകളെ വിപ്ലവവായാടിത്തം കൊണ്ട് മൂടാനാവുമോ? പുതിയ തലമുറ കുറെകൂടി പുതിയ ആശയങ്ങളിലേക്കും ജീവിതമാതൃകകളിലേക്കും കുതിക്കാന്‍ ശ്രമിക്കുകയാണ്. ക്ലേശകരമായ പാതയാണ് അവര്‍ തെരഞ്ഞെടുക്കുന്നത്. അദ്ധ്വാനത്തിന് മൂല്യമുണ്ടാവണം എന്നതാണ് അവരുടെയും വിഷയം. വിജയരാഘവന്‍ പറയുന്ന അത്ര ലഘുവല്ല കാര്യങ്ങള്‍. (ആസാദ്- 02 ഫെബ്രുവരി 2023)

 

Chandrika Web: