X

ആസിഫ കേസില്‍ പ്രതികള്‍ക്കുവേണ്ടി റാലി നടത്തിയ ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു

ശ്രീനഗര്‍: കഠ്‌വ കൂട്ടബലാത്സംഗക്കേസില്‍ പ്രതികള്‍ക്കുവേണ്ടി വാദിച്ച രണ്ട് ബി.ജെ.പി മന്ത്രിമാര്‍ രാജിവെച്ചു. ചൗധരി ലാല്‍ഡ സിംഗ്, ചദര്‍ പ്രകാശ് ഗംഗ എന്നിവരാണ് രാജിവെച്ചത്. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തില്‍ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി റാലി നടത്തിയവരായിരുന്നു ഇരുവരും. കൊലപാതകത്തില്‍ രാജ്യത്താകമാനം പ്രതിഷേധം കത്തിപടരുന്നതിനിടെയാണ് മന്ത്രിമാരുടെ രാജി.

ജമ്മുവിനടുത്തുള്ള കഠ്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്ത് നിന്ന് ജനുവരി 10ന് കാണാതായ എട്ടുവയസുകാരിയെ ഏഴു ദിവസങ്ങള്‍ക്ക് ശേഷമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കേസില്‍ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ കുടുംബമടങ്ങുന്ന ബക്കര്‍വാല്‍ മുസ്ലിം നാടോടി സമുദായത്തെ രസനയില്‍ നിന്നും ഭയപ്പെടുത്തി ആട്ടിയോടിക്കുന്നതിനായി റിട്ട റവന്യൂ ഉദ്യോഗസ്ഥനായ സഞ്ചി റാം ആണ് കൊലപാതകവും തട്ടിക്കൊണ്ടു പോകലും ആസൂത്രണം ചെയ്തത്.

ഇയാളുടെ മകന്‍ വിശാല്‍ ജംഗോത്ര, മരുമകന്‍ എന്നിവരും പിടിയിലായിട്ടുണ്ട്.സ്‌പെഷ്യല്‍ പൊലീസ് ഒഫീസര്‍മാരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, രസനയിലെ താമസക്കാരനായ പര്‍വേശ് കുമാര്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബള്‍, തിലക് രാജ് എന്നിവരാണ് മറ്റു പ്രതികള്‍.

chandrika: