kerala

നിയമസഭാ സമ്മേളനം നാളെ മുതല്‍; സര്‍ക്കാര്‍ വീഴ്ചകള്‍ക്കെതിരെ പ്രതിപക്ഷം ആഞ്ഞടിക്കും

By Test User

December 04, 2022

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം നാളെ തുടങ്ങും. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ചേരുന്ന സമ്മേളനത്തില്‍ ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്ന് മാറ്റുന്ന ബില്‍ പാസ്സാക്കും. ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ഗവര്‍ണര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല.

ഗവര്‍ണര്‍ക്കു പകരം വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലറായി നിയമിക്കാനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രഗല്ഭരെ സര്‍ക്കാര്‍ ചാന്‍സലറായി നിയമിക്കും.

ഭരണപക്ഷത്തെ ചോദ്യം ചെയ്യാന്‍ പ്രതിപക്ഷത്തിന് നിരവധി വിഷയങ്ങളാണ് മുന്നിലുള്ളത്. തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം, സില്‍വര്‍ ലൈനില്‍ നിന്നുള്ള പിന്‍മാറ്റം, വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് അടക്കമുള്ളവര്‍ക്കെതിരെ എടുത്ത കേസുകള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ പ്രയോഗിക്കുക. സമ്മേളനം എത്ര ദിവസമുണ്ടായിരിക്കും എന്നതില്‍ തീരുമാനമായിട്ടില്ല.