X

നിയമസഭ ഡിജിറ്റല്‍ സംവിധാനത്തിലേക്ക്


തിരുവനന്തപുരം: രാജ്യത്തെ ആദ്യ സമ്പൂര്‍ണ കടലാസ് രഹിത നിയമസഭയാകാനൊരുങ്ങുകയാണ് കേരള നിയമസഭ. 14 മാസത്തിനുള്ളില്‍ ഇതിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുമെന്ന് സീപ്ക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം വിവിധ രേഖകളും മറ്റും അച്ചടിക്കുന്നതിന് 35 മുതല്‍ 40 കോടി രൂപ വരെ ചെലവാകുന്നുണ്ട്. ഡിജിറ്റല്‍ നിയമസഭയായി മാറുന്നതോടെ വിവിധ രേഖകള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും. നിയമസഭക്കുള്ളില്‍ സാമാജികര്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.
സഭയില്‍ അവതരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ നിശ്ചിത സമയത്തിന് മുമ്പ് സാമാജികരുടെ മുന്നിലുള്ള ലാപ്‌ടോപ്പില്‍ ലഭ്യമാക്കും. ഊരാളുങ്കല്‍ സൊസൈറ്റിയുടെ സൈബര്‍ പാര്‍ക്കാണ് ഈ സംവിധാനം നിയമസഭയില്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനു ശേഷം ബഡ്ജറ്റ് അവതരണവും ഡിജിറ്റലാകും. ഒരു വര്‍ഷം പ്രിന്റിംഗിന് ചെലവാകുന്ന തുക ഉപയോഗിച്ച് ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്താനാകുമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ഈ മാസം 21, 22 തിയതികളില്‍ നിയമസഭാ സാമാജികര്‍ക്കായി പ്രത്യേക പരിശീലന പരിപാടി നടത്തും. ഒന്നരവര്‍ഷത്തെ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്നും സ്പീക്കര്‍ പറഞ്ഞു.

web desk 1: