X

ഹിമാചലിലെ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍; 46 പേര്‍ കൊല്ലപ്പെട്ടു

സിംല: ഹിമാചല്‍ പ്രദേശിലെ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് വന്‍ദുരന്തം. 46 പേര്‍ കൊല്ലപ്പെട്ടു. ബസുകള്‍ ഉള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ ദുരന്ത മേഖലയില്‍ കുടുങ്ങി. പത്തോളം പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച് 154ല്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ്  46 പേര്‍ കൊല്ലപ്പെട്ടത്. റോഡില്‍ കൂടി കടന്നു പോയ വാഹനത്തിലുള്ളവാണ് മരിച്ചവര്‍. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളാണ് അപകടത്തില്‍പെട്ടത്. പാതയില്‍ നിരിവധി യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നതായി പൊലീസ് അറിയിച്ചു. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസുകളാണ് റോഡില്‍ കുടുങ്ങി കിടക്കുന്നത്.

ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. ചാംബയില്‍ നിന്നു മണാലിയിലേക്ക് പോകുകയിരുന്ന ബസും ജമ്മുവിലെ കാത്രയില്‍ നിന്നു മണാലിയിലേക്കു വരികയായിരുന്ന മറ്റൊരു ബസുമാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയില്‍ ബസുകളുടെ മുകളിലേക്ക് മണ്ണിടിയുകയായിരുന്നു.

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വലിയ കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. ഒരു കിലോമീറ്ററോളം റോഡ് മഴവെള്ള പാച്ചിലില്‍ ഒഴുകി പോയി.

സംഭവത്തെ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേനയും ആര്‍മിയും സ്ഥലത്തെത്തി. നൂറോളം സൈനികരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. അപകടത്തെ തുടര്‍ന്ന് ദേശീയ പാത അധികൃതര്‍ അടച്ചു. വാഹനങ്ങള്‍ മറ്റു റോഡുകള്‍ വഴി തിരിച്ചു വിട്ടിരിക്കുകയാണ്.

chandrika: