Connect with us

kerala

മധുവിന്റെ മാതാവ് മല്ലിയമ്മ: ഒരു പെൺപോരാളിയുടെ വിജയകഥ

മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരുടെ പോരാട്ടത്തിൻ്റെ കഥ ഏറെ കേട്ടതാണ് മലയാളി. ഇവിടെ ഇതാ കൊല്ലപ്പെട്ട മകനു വേണ്ടി നിരന്തരം പോരാടി വിജയിച്ച ഒരമ്മയുടെ കഥ.

Published

on

അട്ടപ്പാടി മധു – അറിയപ്പെടാത്ത ജീവിത കഥ . സംസ്ഥാന സർക്കാർ നിരന്തരം പ്രതികൾക്ക് അനുകൂലമായി പ്രോസിക്യൂട്ടർമാരെ നിയമിക്കാതെ കളിച്ച കള്ളക്കളിയുടെ ചിത്രം കൂടിയാണ് മധു വധക്കേസ് അനാവരണം ചെയ്യുന്നത്.

അട്ടപ്പാടി ചിണ്ടക്കി പഴയൂരിൽ ചിന്നമാരി മകൻ മല്ലൻ്റേയും, കടുകുമണ്ണ ഊരിലെ മാരി മകൾ മല്ലിയുടേയും മകനായി ചിണ്ടക്കി പഴയൂരിലെ പുല്ല് മേഞ്ഞ കുടിലിൽ 1983 മെയ് 25 നാണ് മധു ജനിക്കുന്നത്.. 1990 ജൂൺ ഒന്നിന് ചിണ്ടക്കി GTWLP സ്കൂളിൽ ഒന്നാം ക്ലാസിൽ അധ്യയനം ആരംഭിച്ചു. മധു 2 ൽ പഠിക്കുമ്പോൾ അഛൻ മല്ലൻ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടു. ഭർത്താവിൻ്റെ മരണശേഷം മറ്റ് ബന്ധുക്കളുടെ ഉത്തരവാദിത്തം ഇല്ലായ്മയും, പരിസരവാസികളുടെ സാമൂഹ്യ വിരുദ്ധ സ്വഭാവവും മൂലം മകൻ്റെ അധ്യയനവും, ജീവിതവും ഒരുമിച്ച് കൊണ്ടുപോവുക അസഹ്യമായപ്പോൾ ചിണ്ടക്കി സ്കൂളിൽ നിന്നും TC വാങ്ങി മകനെ കൂക്കമ്പാളയം GLPS ൽ 3 ൽ ചേർത്തു. ഒപ്പം പാക്കുളത്ത് ക്രിസ്ത്യൻ മിഷണറിമാർ നടത്തിയിരുന്ന ഹോസ്റ്റലിലും ആക്കി.

ആ സമയത്ത് (1995) താമസിച്ചിരുന്ന പുൽക്കുടിൽ കാറ്റും , മഴയുമേറ്റ് തകർന്നു വീണതിനെ തുടർന്ന് മല്ലിയമ്മ സ്വന്തം ഊരായ കടുകുമണ്ണയിലേക്ക് മടങ്ങി. അവിടെ മല്ലിയമ്മയുടെ അഛനും, അമ്മയും ഉണ്ട്. ഇതിനിടയിൽ ഇളയ രണ്ട് പെൺമക്കളേയും ( സരസു, ചന്ദ്രിക) മല്ലിയമ്മ MRS ൽ ചേർത്തിരുന്നു. നാലാം ക്ലാസ് പാസായ മധു അതിനോട് അനുബന്ധമായിട്ടുള്ള UP സ്കൂളിൽ 5 ൽ പഠനം തുടരുന്നുമുണ്ടായിരുന്നു.

ഉൾവനത്തിലെ ഊരായ കടുകുമണ്ണയിൽ നിന്നും മകൻ താമസിക്കുന്ന പാക്കുളത്തേക്ക് മണിക്കൂറുകൾ കാൽനടയായി യാത്ര ചെയ്യണം എന്നതിനാലും (അവിടത്തെ ഏക യാത്രാ സംവിധാനമായ ജീപ്പിൽ പോകാൻ പണമില്ല എന്നതും മറ്റൊരു സത്യം), വൃദ്ധരായ മാതാപിതാക്കൾ അല്ലാതെ തുണക്ക് മറ്റാരും ഇല്ല എന്നതിനാലും അഞ്ചാം ക്ലാസ് കഴിഞ്ഞ മധുവിനെ കൂക്കമ്പാളയം സ്കൂളിൽ നിന്നും 1.6.1996 ൽ ചിണ്ടക്കി AAHS ൽ ആറിൽ ചേർത്തു. എന്നാൽ അമ്മയുടെ കഷ്ടപ്പാട് കണ്ട് സങ്കടപ്പെട്ട മധു ഇടക്ക് വെച്ച് പഠനം അവസാനിപ്പിച്ച് അമ്മയെ സഹായിക്കാനിറങ്ങി.

ആ സമയത്ത് ഊരിന് കുറച്ച് അകലെ ഉള്ള അവരുടെ പഞ്ചക്കാട്ടിൽ ( കൃഷി ചെയ്യുന്നതിന് വേണ്ടി വനത്തിൽ അവർക്ക് ലഭ്യമായിട്ടുള്ള സ്ഥലം ) തനത് ധാന്യങ്ങളായ ചാമ,കോറ, റാഗി, തുവര എന്നിവ കൃഷി ചെയ്തും, വനവിഭവങ്ങൾ ശേഖരിച്ച് വിറ്റും ഒക്കെയാണ് മല്ലിയമ്മ ജീവിതം മുമ്പോട്ട് കൊണ്ടു പോയിരുന്നത്. ശേഖരിച്ച വനവിവങ്ങൾ വില്കുന്നതിനായി കടുകുമണ്ണ ഊരിൽ നിന്നും കിലോമീറ്ററുകൾ അകലെ ഉള്ള ചിണ്ടക്കിയിലെ സൊസൈറ്റിയിലേക്കും, അവിടെ നിന്നും കിട്ടുന്ന പണവുമായി മുക്കാലിയിലെത്തി പലവ്യഞ്ജനങ്ങൾ വാങ്ങിയുള്ള മടക്കയാത്രയിലും, വന്യമൃഗങ്ങൾ വിഹരിക്കുന്ന വനത്തിലൂടെയുള്ള യാത്രകളിൽ തുണയായും, സഹായിയായും മധു കൂട്ട് വന്നിട്ടുള്ള കഥകൾ പറയുന്ന സന്ദർഭങ്ങളിലെല്ലാം മല്ലിയമ്മയുടെ കണ്ണുകൾ നിറയുന്നത് ഏറെ വേദനയോടെയേ ആർക്കും കണ്ടിരിക്കാൻ കഴിയൂ.

മല്ലിയമ്മയുടെ സഹോദരങ്ങൾ എല്ലാവരും വിവാഹിതരായി വേറെ താമസം ആയതിനാൽ വൃദ്ധ മാതാപിതാക്കൾക്ക് ആ സമയങ്ങളിൽ തുണയായി മല്ലിയമ്മയും, മധുവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ സമയത്ത് വാർദ്ധ്യക്യ സഹജമായ അസുഖങ്ങളാൽ അവശയായ അമ്മ ഏതോ ഒരു നിമിഷത്തിൽ മല്ലിയമ്മയോട് പറഞ്ഞു – മകളേ നിൻ്റെ സഹോദരങ്ങളെല്ലാം കുടുംബമായി വേറെ ആണ് താമസം. അതു കൊണ്ട് ഞാൻ മരിച്ചാൽ അഛന് തുണയായി നീയ് ഇവിടെ തന്നെ ഉണ്ടാകണം എന്ന്. അധികം വൈകാതെ അമ്മ മരിച്ചു. അഛന് തുണയായി മല്ലിയമ്മഊരിൽ തന്നെ തുടർന്നു.

ആ സമയത്താണ് lTDP അട്ടപ്പാടിയിലെ കുറച്ച് ആദിവാസിക്കുട്ടികളെ പാലക്കാട് പുതുപ്പരിയാരത്ത് അയച്ച് മരപ്പണി പഠിപ്പിക്കുന്നതിനായി പരസ്യം നൽകിയത് മല്ലിയമ്മ അറിയുന്നത്. പഠനം പാതിവഴിക്ക് മുടങ്ങി എങ്കിലും മകന് നല്ല ഒരു ഭാവി ഉണ്ടാകണം എന്ന് ആഗ്രഹിച്ച മല്ലിയമ്മ മധുവിന് വേണ്ടിയും അപേക്ഷിച്ചു.അങ്ങിനെ 2001- 2002 കാലയളവിൽ കാർപ്പൻ്ററി പഠിക്കാനായി മധു പുതുപ്പരിയാരത്തേക്ക് പോയി.എന്നാൽ കേവലം 3 മാസക്കാലം മാത്രമേ മധുവിന് അവിടെ തുടരാൻ കഴിഞ്ഞുളളൂ. വിഷാദ രോഗാവസ്ഥയിൽ മധു അവിടെ നിന്നും മടങ്ങി വന്നതിൻ്റെ കാരണം ഇന്നും അജ്ഞാതമാണ്. അതുവരെ സഹോദരങ്ങളും, കൂട്ടുകാരുമൊക്കെയായി കളിച്ച് ചിരിച്ച് നടന്ന മധു പെട്ടെന്ന് മൗനിയായി. ഏകാന്തതയിൽ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന മാനസീക അവസ്ഥയിലേക്ക് അവൻ മാറി ( ദൈവം ചെവിയിൽ കൂടെക്കൂടെ സ്വകാര്യമായി എന്തോ പറയുന്ന സ്വഭാവമായിരുന്നു മധുവിൻ്റെ അസുഖത്തിൻ്റേതെന്ന മധുവിനെ ചികിത്സിച്ച ഡോക്ടറുടെ കോടതിയിലെ മൊഴി ഇത്തരുണത്തിൽ പ്രസക്തമാണ് ).

ഇതിനിടെ ഞാൻ മരിച്ചാൽ നീയിവിടെ ഒറ്റപ്പെട്ടു പോകും. അതു കൊണ്ട് എൻ്റെ മരണശേഷം നീയ് ഭർത്താവിൻ്റെ ഊരായ ചിണ്ടക്കി പഴയൂരിലേക്ക് തന്നെ മടങ്ങണം എന്ന് അഛൻ മല്ലിയമ്മയോട് പറയുകയുണ്ടായി. 2005 ൽ അഛനും മരിച്ചു. തുടർന്ന് മധുവിനേയും കൂട്ടി മല്ലിയമ്മ ചിണ്ടക്കിയിലെത്തി. അവിടെത്തിയപ്പോൾ തങ്ങളുടെ ഭൂമിയിൽ മുഴുവൻ ആരോ വാഴ നട്ടിരിക്കുന്നതാണ് മല്ലിയമ്മ കാണുന്നത്. ജോലിക്കാർക്ക് താമസിക്കുന്നതിനായി അവിടെ നിർമ്മിച്ചിട്ടുള്ള ഷെഡ്ഡ് തനിക്ക് താമസിക്കുന്നതിനായി വിട്ടുതരണം എന്ന് വാഴകൃഷി ചെയ്ത ആളോട് മല്ലിയമ്മ ആവശ്യപ്പെട്ടു. മറ്റ് പ്രശ്നങ്ങൾ ഉണ്ടാകുമോ, ഇല്ലയോ എന്ന് ആശങ്കപ്പെട്ടതു കൊണ്ടാണോ എന്നറിയില്ല – അയാൾ സമ്മതിച്ചു.

മധുവിൻ്റെ അവസ്ഥക്ക് അപ്പോഴും മാറ്റം ഒന്നും ഉണ്ടായിരുന്നില്ല. 2008 ഫെബ്രുവരി മുതൽ മധുവിനെ പല തവണ അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിൽ ചികിത്സക്ക് വിധേയനാക്കി. 13.8.08 മുതൽ 17.8.08 വരെയുള്ള ദിവസങ്ങളിൽ അവിടെ കിടത്തി ചികിത്സയും നടത്തി. ശേഷം മരുന്നുകളുമായി വീട്ടിലേക്ക് മടങ്ങി എങ്കിലും സമയാസമയങ്ങളിൽ മരുന്ന് കഴിക്കാൻ മധു വിസമ്മതിച്ചതു മൂലം അസുഖത്തിന് കാര്യമായ വ്യത്യാസം ഉണ്ടായില്ല. മാത്രമല്ല ഇടക്കിടെ വീട് വിട്ട് കാട്ടിൽ പോയി ഒറ്റക്ക് താമസിക്കുന്ന രീതിയും മധു തുടങ്ങി.

2010 ൽ മൂത്ത മകൾ സരസുവിൻ്റെ വിവാഹശേഷം മരുമകൻ്റെ കൂടി സഹായത്തോടെ 20.5.2012 ൽ മധുവിനെ കോഴിക്കോടുള്ള കുതിരവട്ടം മാനസികരോഗാശുപത്രിയിൽ ചികിത്സക്കായി കൊണ്ടുപോയി. അവിടെയും കിടത്തി ചികിത്സ നടത്തിയ ശേഷം വീട്ടിലിരുന്ന് കഴിക്കാനുള്ള മരുന്നുകളുമായി മടങ്ങി എങ്കിലും പതിവ് പോലെ മരുന്ന് കഴിക്കുന്നതിലുള്ള വിമുഖതയും, ഇടക്കിടെ വനത്തിൽ പോയി ഒറ്റക്ക് താമസിക്കുന്ന സ്വഭാവവും മൂലം മധുവിൻ്റെ അവസ്ഥയിൽ കാര്യമായ മാറ്റം ഉണ്ടായില്ല.

2014 ഓടെ മധുവിൻ്റെ താമസം പൂർണമായും വനത്തിൽ ആയി.അതിനു ശേഷം 2018 വരെയുള്ള കാലയളവിൽ ഏതാണ്ട് 2-3 തവണ മാത്രമേ മകനെ മല്ലിയമ്മ കണ്ടിട്ടുള്ളു. ശേഷം 2018 ഫെബ്രു.22 വൈകിട്ട് ഏകദേശം 6 മണിയോടെ മധുവിനെ ആരൊക്കെയോ ചേർന്ന് തല്ലിക്കൊന്നു എന്ന വാർത്തയാണ് മല്ലിയമ്മ കേൾക്കുന്നത്.

അന്നു തൊട്ട് ഇന്നേ വരെ മകൻ്റെ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് മല്ലിയമ്മ. ഒരുപാട് ഭീഷണികളെയും, അവഗണനകളെയും അവഗണിച്ച് പ്രതിസന്ധികൾക്കിടയിലും മൂത്ത മകൾ സരസുവിനെ പ്ലസ് ടു വരെയും, ഇളയവൾ ചന്ദ്രികയെ ഡിഗ്രി വരെയും പഠിപ്പിക്കാൻ കഴിഞ്ഞു എന്നിടത്ത് മല്ലിയമ്മ വ്യത്യസ്തയാകുന്നു. ഒപ്പം തന്നെ മകനോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിൽ മൂത്തവളെ നമുക്ക് കളക്ടറാക്കണം, ഇളയവളെ നമുക്ക് ഡോക്ടറാക്കണം എന്നൊക്കെ മധു പറയുമായിരുന്നു എന്ന് നിറകണ്ണുകളോടെയും, വിതുമ്പലോടെയും മല്ലിയമ്മ പറയുമ്പോൾ പിടക്കുന്ന മനസോടെയേ എനിക്കും കേട്ടിരിക്കാൻ കഴിയുമായിരുന്നുള്ളൂ.

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറുപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending