X

ഓസ്‌ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയുമായി നേര്‍ക്കുനേര്‍

ലക്‌നൗ: കാത്തിരിക്കുക ഇന്നത്തെ അങ്കത്തിന്. അഞ്ച്‌വട്ടം ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കാര്‍ക്കെതിരെ ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത ദക്ഷിണാഫ്രിക്കക്കാര്‍. ഇന്ത്യക്ക് മുന്നില്‍ അടിയറവ് പറഞ്ഞ പാറ്റ് കമിന്‍സിനും സംഘത്തിനും ഇനി ഒരു തോല്‍വി കൂടി സഹിക്കാനാവില്ല. ദക്ഷിണാഫ്രിക്കയാവട്ടെ റെക്കോര്‍ഡ് സ്‌ക്കോര്‍ പിറന്ന പോരാട്ടത്തില്‍ ശ്രീലങ്കയെ കശക്കിയവരാണ്. വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് ടെംപാ ബവുമയുടെ സംഘമെങ്കില്‍ വിശ്വാസം തിരികെ പിടിക്കാനാണ് ഓസീസുകാരുടെ ശ്രമം. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കയെക്കാള്‍ വിജയം നിര്‍ബന്ധമാവുന്നത് ഓസീസുകാര്‍ക്കാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതിയോഗികളാണ് ഇരുവരും. വിജയക്കണക്ക് പരിശോധിച്ചാല്‍ പക്ഷേ ഓസീസുകാര്‍ക്കാണ് മുന്‍ത്തൂക്കം. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച 20 ഏകദിന മല്‍സരങ്ങള്‍ നോക്കിയാല്‍ ഇതില്‍ ഓസീസും ദക്ഷിണാഫ്രിക്കയും മുഖാമുഖം വന്ന രണ്ട് പോരാട്ടങ്ങള്‍ കാണാം. 1999 ലെ ലോകകപ്പ് സെമി ഫൈനല്‍ ക്രിക്കറ്റ് ലോകം മറക്കില്ല. ഈ മല്‍സരത്തിന് നാല് ദിവസം മുമ്പ് ഹെഡിംഗ്‌ലിയില്‍ നടന്ന മല്‍സരവും അതിഗംഭീരമായിരുന്നു. എട്ട് വര്‍ഷം മുമ്പ് ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇരുവരും വീണ്ടും നേര്‍ക്കുനേര്‍ വന്നു. ഈ മല്‍സരങ്ങളില്ലെല്ലാം ഓസീസുകാരാണ് വിജയം വരിച്ചത്. എന്നാല്‍ നാല് വര്‍ഷം മുമ്പ് മാഞ്ചസ്റ്ററില്‍ മുഖാമുഖം വന്നപ്പോള്‍ ദക്ഷിണാഫ്രിക്കക്കായിരുന്നു വിജയം.

ഇത്തവണ ലോകകപ്പിന് മുമ്പ് രണ്ട് ടീമുകളും ഏകദിന പരമ്പരയില്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. ഈ പരമ്പരയില്‍ കണ്ടതും ശക്തമായ പോരാട്ടങ്ങള്‍. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്നത്തെ മല്‍സരം. ലോകകപ്പിന് തൊട്ട് മുമ്പ് നടന്ന പരമ്പരയില്‍ പാറ്റ് കമിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹേസില്‍വുഡുമെല്ലാം ഉള്‍പ്പെടുന്ന ഓസ്‌ട്രേലിയന്‍ ഫസ്റ്റ് ഇലവനായിരുന്നില്ല കളിച്ചിരുന്നത്. സ്റ്റീവന്‍ സ്മിത്തും ഗ്ലെന്‍ മാക്‌സ്‌വെല്ലുമെല്ലാം കളിക്കാതിരുന്ന പരമ്പരയില്‍ ആഫ്രിക്കന്‍ സംഘം കരുത്തരായിരുന്നു. എന്നാല്‍ ഇന്നത്തെ അങ്കത്തില്‍ ഓസ്‌ട്രേലിയക്കാര്‍ പൂര്‍ണ കരുത്തിലാണ്. പക്ഷേ സമീപകാല കണക്കുകള്‍ നോക്കിയാല്‍ അവസാനമായി കളിച്ച ഏഴ് ഏകദിനങ്ങളില്‍ ആറിലും തോറ്റവരാണ് മുന്‍ ചാമ്പ്യന്മാര്‍. ഏറ്റവും അവസാനം തല താഴ്ത്തിയത് ചെന്നൈയില്‍ ഇന്ത്യക്കെതിരെ. ബാറ്റിംഗാണ് നിലവില്‍ ഓസീസ് തലവേദന. വമ്പന്മാരായ ബാറ്റര്‍മാരുണ്ട്. പക്ഷേ ആര്‍ക്കും വലിയ സ്‌ക്കോര്‍ നേടാനാവുന്നില്ല. ഡേവിഡ് വാര്‍ണര്‍ ഇന്ത്യക്കെതിരെ നന്നായി കളിച്ചിരുന്നു. പക്ഷേ മിച്ചല്‍ മാര്‍ഷും സ്റ്റീവന്‍ സ്മിത്തുമൊന്നും വലിയ സ്‌ക്കോറിലേക്ക് വന്നില്ല. ഓള്‍റൗണ്ടര്‍ ഗണത്തിലുള്ള ഗ്ലെന്‍ മാക്‌സ്‌വെലിനും ശോഭിക്കാനായില്ല. അതേ സമയം ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെല്ലാം അപാര മികവിലാണ്. ലങ്കക്കെതിരായ മല്‍സരത്തില്‍ മൂന്ന് പേരാണ് സെഞ്ച്വറി സ്വന്തമാക്കിയത്. ക്വിന്റണ്‍ ഡികോക്ക്, റാസി വാന്‍ഡര്‍സര്‍, ഐദന്‍ മാര്‍ക്‌റാം എന്നിവരെല്ലാം മൂന്നക്കം നേടിയിരുന്നു. ഫോമിലുള്ള ഇവരെ പിടിച്ചുകെട്ടാന്‍ കമിന്‍സിനും സംഘത്തിനുമാവുമോ എന്നതാണ് വലിയ ചോദ്യം.

webdesk11: