X

നാണക്കേട് ചോദിച്ചുവാങ്ങി ഇന്ത്യ; നാല് വിക്കറ്റ് തോല്‍വി

ചണ്ഡിഗര്‍: ഇന്ത്യക്ക് സ്വയം പഴിക്കാം. സുന്ദരമായി ജയിക്കാമായിരുന്ന മൊഹാലി പോരാട്ടത്തില്‍ ഗംഭീരമായി ഇന്ത്യ ഓസീസിന് മുന്നില്‍ നാല് വിക്കറ്റിന് തോറ്റ് കൊടുത്തു. പ്രതികൂല സാഹചര്യത്തിലും ബൗളര്‍മാര്‍ ലക്കും ലഗാനുമില്ലാതെ പന്തെറിഞ്ഞു. നിര്‍ണായക അവസാന ഘട്ടത്തില്‍ ഫീല്‍ഡര്‍മാര്‍ അനായാസം ക്യാച്ചുകള്‍ നിലത്തിട്ടു. വിക്കറ്റിന് പിറകില്‍ മിന്നും ജാഗ്രത പുലര്‍ത്തുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരമെത്തിയ റിഷാഭ് പന്താവട്ടെ സ്‌ക്കൂള്‍ നിലവാരം പോലും കാത്തില്ല. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ നേടിയത് ഒമ്പത് വിക്കറ്റിന് 358 റണ്‍സ്. രാത്രിയിലെ മറുപടിയില്‍ പതിമൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ ഓസ്‌ട്രേലിയക്കാര്‍ വിജയം നേടി. പരമ്പരയിപ്പോള്‍ 2-2 ല്‍. അവസാന മല്‍സരം 13ന് ഡല്‍ഹിയില്‍. മൂന്ന് ഓസ്‌ട്രേലിയക്കാരുടെ കിടിലന്‍ ബാറ്റിംഗാണ് മൊഹാലി ഗ്യാലറിയെ നിശബ്ദമാക്കിയത്. ഓപ്പണര്‍ ഉസ്മാന്‍ ക്വാജ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും അടിപൊളി ബാറ്റിംഗിലുടെ ഇന്ത്യന്‍ ബൗളര്‍മാരെ കശക്കി നേടിയത് 91 റണ്‍സ്. നാലാം നമ്പറില്‍ കളിക്കാനെത്തിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് നേടിയത് 117 റണ്‍സ്. പക്ഷേ ഇതൊന്നുമായിരുന്നില്ല കളിയെ സ്വാധീനിച്ചത്. ആസ്റ്റണ്‍ ടേര്‍ണര്‍ എന്ന 22 കാരന്റെ വെടിക്കെട്ടായിരുന്നു. ഓസ്‌ട്രേലിയക്കാരെ പോലും ആ ഇന്നിംഗ്‌സ് വിസ്മയിപ്പിച്ചു. തന്റെ കന്നി ഏകദിന പരമ്പര കളിക്കുന്ന യുവ താരം 43 പന്തില്‍ പുറത്താവാതെ നേടിയത് 84 റണ്‍സ്. ആറ് കൂറ്റന്‍ സിക്‌സറുകളും അഞ്ച് സുന്ദര ബൗണ്ടറികളും. ടേര്‍ണറായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം എളുപ്പമാക്കിയത്.
ഇന്ത്യയുടെ എല്ലാ ബൗളര്‍മാരും യഥേഷ്ടം അടി വാങ്ങി. ചാമ്പ്യന്‍ സീമറായ ജസ്പ്രീത് ബുംറ 8.5 ഓവര്‍ മാത്രമാണ് പന്തെറിഞ്ഞത്. വഴങ്ങിയതാവട്ടെ 63 റണ്‍സും. മൂന്ന് വിക്കറ്റ് ലഭിച്ചു എന്നത് മാത്രമാണ് ആശ്വാസം. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് ഓവറില്‍ വഴങ്ങിയത് 67 റണ്‍സ്. ഓസ്‌ട്രേലിയക്കാര്‍ക്ക് റണ്‍സ് വാരിക്കോരി നല്‍കുന്നതില്‍ ഒന്നാമനായത് ഓഫ് സ്പിന്നര്‍ യൂസവേന്ദ്ര ചാഹല്‍. ഒരു വിക്കറ്റ് നേടാന്‍ 80 റണ്‍സാണ് അദ്ദേഹം നല്‍കിയത്. കേദാര്‍ യാദവ് അഞ്ചോവറില്‍ സമ്മാനിച്ചത് 44 റണ്‍സ്. വിജയ് ശങ്കര്‍ അഞ്ചോവറില്‍ വിട്ടുകൊടുത്തത് 29 റണ്‍സ്.
ബൗളിംഗിനെ ഒരു തരത്തിലും തുണക്കുന്നതായിരുന്നില്ല സാഹചര്യങ്ങള്‍. പക്ഷേ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പലരും അലസരായിരുന്നു. ടേര്‍ണര്‍ കത്തി നില്‍ക്കുമ്പോല്‍ കേദാര്‍ യാദവ് എളുപ്പമുള്ള ക്യാച്ച് നിലത്തിട്ടു. പിറകെ സ്റ്റംമ്പിംഗിന് ലഭിച്ച അവസരം കുട്ടികളെ പോലും നാണിപ്പിക്കും വിധം റിഷാഭ് പന്ത് പാഴാക്കി. അവിടെയും തീര്‍ന്നില്ല കാര്യങ്ങള്‍ ശിഖര്‍ ധവാനും സിറ്റര്‍ നിലത്തിട്ടു. ഇന്ത്യന്‍ ബാറ്റിംഗ് ഗംഭീരമായിരുന്നു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് നേടിയത് 193 റണ്‍സ്. 115 പന്തില്‍ 143 റണ്‍സ് നേടിയ ധവാനായിരുന്നു ഗംഭീര ഫോമില്‍. മൂന്ന് സിക്‌സറും പതിനെട്ട് ബൗണ്ടറികളും ഗബ്ബാറിന്റെ ഇന്നിംഗ്‌സിന് ചാരുതയേകി. പരമ്പരയില്‍ തപ്പി തടയുകയായിരുന്ന രോഹിത് 92 പന്തില്‍ 95 റണ്‍സ് നേടിയാണ് പുറത്തായത്. ഒന്നാം വിക്കറ്റ് സഖ്യം തകര്‍ന്നത് മുപ്പത്തിയൊന്നാം ഓവറിലായിരുന്നു. അതിന് ശേഷം പക്ഷേ ഇന്ത്യന്‍ റണ്‍നിരക്ക്് കാര്യമായി ഉയര്‍ന്നില്ല. കെ.എല്‍ രാഹുലായിരുന്നു മൂന്നാം നമ്പറില്‍. 26 റണ്‍സ് സമ്പാദ്യം. വിരാത് കോലിക്ക് മിന്നാന്‍ കഴിഞ്ഞില്ല. ഏഴ് റണ്‍സിന് പുറത്ത്. നാല് ബൗണ്ടറികള്‍ പായിച്ച പന്ത് 36 റണ്‍സ് നേടി. അഞ്ച് വിക്കറ്റുമായി പാറ്റ് കമിന്‍സ് ഓസീസ് ബൗണള്‍മാരില്‍ ഒന്നാമനായി. റിച്ചാര്‍ഡ്‌സണ്‍ മൂന്ന് പേരെ പുറത്താക്കി.
പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങള്‍ ഇന്ത്യയാണ് സ്വന്തമാക്കിയത്. അവസാന രണ്ട് മല്‍സരങ്ങള്‍ ഓസ്‌ട്രേലിയയും വിജയിച്ചു. രണ്ട് ദിവസത്തെ വിശ്രമത്തിന് ശേഷം ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയിലാണ് അവസാന മല്‍സരം. മെയ് അവസാനം ആരംഭിക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ഏകദിനം കൂടിയായിരിക്കും ഡല്‍ഹിയിലേത്.

chandrika: