X

മരണസെല്‍ഫി; കുളത്തില്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ബെംഗളൂരു: സുഹൃത്തുക്കള്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കോളേജ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. എന്‍.സി.സി ട്രക്കിങ്ങിനെത്തിയ വിദ്യാര്‍ത്ഥികള്‍ കുളത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം. ജയനഗര്‍ നാഷണല്‍ കോളേജ് വിദ്യാര്‍ത്ഥിയായ വിശ്വാസ് ആണ് മുങ്ങി മരിച്ചത്. ഒരുമിച്ച് നീന്തല്‍ കുളത്തില്‍ നിന്നും സെല്‍ഫി പകര്‍ത്തുന്നതിനിടെ കൂടെയുള്ള വിദ്യാര്‍ഥി വെള്ളത്തില്‍ മുങ്ങിത്താണുപോകുകയായിരുന്നു. എന്നാല്‍ സെല്‍ഫി പകര്‍ത്തുന്നതിനിടെ കൂട്ടുകാരന്റെ മരണ വെപ്രാളം ആരും അറിഞ്ഞില്ല. ബെംഗളൂരുവിലെ റാവഗോന്ദ്‌ലു ബെട്ടയിലാണ് സംഭവം.

ക്യാമ്പിനെത്തിയ 24 അംഗ സംഘത്തില്‍പ്പെട്ടയാളാണ് മുങ്ങിമരിച്ച ജി വിശ്വാസ്(17). ശനിയാഴ്ചയാണ് ക്യാമ്പ് ആരംഭിച്ചത്. ട്രക്കിങ്ങിനിടെ ഞായറാഴ്ച ഉച്ചയോടെ ക്യാമ്പില്‍ നിന്നും പന്ത്രണ്ടംഗ സംഘം സമീപത്തെ കല്ല്യാണി ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തി. വിശ്വാസും ഇവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ ഇയാള്‍ക്ക് നീന്തല്‍ അറിയല്ലായിരുന്നു.

കുളത്തില്‍ വച്ച് ഇവര്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് വിശ്വാസ് വെള്ളത്തില്‍ മുങ്ങിപ്പോയത്. എന്നാല്‍ ഇത് സുഹൃത്തുക്കള്‍ അറിഞ്ഞിരുന്നില്ല. നീന്തല്‍ കഴിഞ്ഞ കരയ്ക്ക് കയറിയപ്പോഴാണ് വിശ്വാസ് കൂട്ടത്തിലില്ലെന്ന് സുഹൃത്തുക്കള്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ചിത്രങ്ങളും വീഡിയോയും പരിശോധിച്ചപ്പോഴാണ് സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ വിശ്വാസ് മുങ്ങിപ്പോവുന്നതായി കണ്ടത്. വിദ്യാര്‍ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി വിശ്വാസിന്റെ മൃതദേഹം കണ്ടെടുത്തു.

കോളേജ് അധ്യാപകരുടേയും എന്‍സിസി ചുമതലയുള്ളവരുടേയും ഉത്തരവാദിത്തക്കുറവാണ് അപകടത്തിനിടയാക്കിയതെന്ന് ആരോപിച്ചുകൊണ്ട് കോളേജ് അധികൃതര്‍ക്കെതിരെ വിശ്വാസിന്റെ പിതാവ് ഗോവിന്ദയ്യ രംഗത്തെത്തി. ക്യാമ്പിന് പുറത്ത് പോകുമ്പോള്‍ സംഘത്തെ നിയന്ത്രിക്കേണ്ടതും നിരീക്ഷിക്കേണ്ടതും അധ്യാപകരുടെ ചുമതലയല്ലേയെന്നും ഗോവിന്ദയ്യ ചോദിച്ചു.

കേസില്‍ പോലീസ് എന്‍സിസി യൂണിറ്റിന്റെ ചുമതലയുളള അധ്യാപകന്‍ ഗിരീഷിനോട് സ്റ്റേഷനില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്

chandrika: