X
    Categories: localNews

പൊലീസ് മേധാവി ലോക്നാഥ്‌ ബെഹ്‌റയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം: ഇഖ്‌റ എംഎസ്എഫ്

സ്ഥാനമൊഴിയുന്ന പൊലീസ് മേധാവി ലോക് നാഥ്‌ ബെഹ്‌റ കഴിഞ്ഞ ദിവസം സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ പരാമർശിച്ച ഗുരുതര ആരോപണങ്ങളിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗിന്റെ ഗവേഷക വിദ്യാർത്ഥി കൂട്ടായ്മ IKRA ആവശ്യപ്പെട്ടു. കൃത്യമായ ഡാറ്റ വെച്ച് വ്യക്തമായി വസ്തുതകൾ സംസാരിക്കുന്നതിന് പകരം സംഘ്പരിവാർ വർഷങ്ങളായി കേരളത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾക്ക് ഔദ്യോഗിക പരിവേഷം നൽകാനെന്ന മട്ടിൽ വളരെ ലാഘവത്തോടെ ജനത്തെ പരിഭ്രാന്തരാക്കുന്ന തികച്ചും നിരുത്തരവാദപരമായ കാര്യങ്ങളാണ് അദ്ദേഹം ചാനലുകളിൽ ഉന്നയിച്ചിട്ടുള്ളത്. കാടടച്ച് വെടി വെച്ച് കേരളത്തിലെ ഉൽബുദ്ധ ജനതയെ ഒന്നടങ്കം അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവന അങ്ങേയറ്റം ബാലിശമാണ്. കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് ലക്ഷ്യമായി മാറുന്നുവെന്നും മലയാളികളുടെ ഭീകര ബന്ധം ആശങ്ക ഉണ്ടാക്കുന്നതാണെന്നും വിദ്യാഭ്യാസമുള്ളവരെ പോലും വർഗ്ഗീയ വൽക്കരിക്കുകയാണെന്നും കേരളത്തിൽ ഭീകരവാദത്തിൻറെ സ്ലീപ്പർ സെല്ലുകൾ ഇല്ല എന്ന് പറയാനാകില്ല എന്നുമുള്ള അത്യന്തം ഗുരുതരമായ ആരോപണങ്ങളാണ് കേരളത്തിന് മേൽ അദ്ദേഹം കെട്ടിവെച്ചിരിക്കുന്നത്! എന്നാൽ ഇതേ ഡി.ജി.പി തന്നെ കേരളത്തിൽ ഭീകരവാദ പ്രവർത്തനങ്ങളോ മറ്റോ ഇല്ല എന്ന് മുമ്പ് പറഞ്ഞിട്ടുള്ളതാണ്! നാല് വർഷത്തിലധികം ഡി. ജി. പിയായി ജോലി ചെയ്‌ത ശേഷം തൽസ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ നിലവിലെ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ നിന്നും എന്തൊക്കെയോ നേട്ടങ്ങൾ ഒപ്പിച്ചെടുക്കാൻ വേണ്ടിയുള്ള തരം താണ പ്രസ്താവനയായി പലരും ഇതിനെ കണക്കാക്കുന്നു. എ.ഐ.വൈ.എഫ് നേതാവ് മഹേഷ് കക്കത്ത് ചാനൽ ചർച്ചക്കിടെ പറഞ്ഞത് ബെഹ്‌റയുടെ ട്രാക്ക് റെക്കോർഡ് പരിശോദിച്ചാൽ അദ്ദേഹം മോഡി ഫാനാണെന്ന് വ്യക്തമാവുമെന്നാണ്! ബി.ജെ.പിക്കും പിണറായി വിജയനുമിടയിലുള്ള പാലമാണ് ബെഹ്റയെന്ന് പല രാഷ്ട്രീയ നിരീക്ഷകരും കോൺഗ്രസ്സ് ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികളും മുമ്പ് നിരീക്ഷിച്ചിട്ടുള്ളതാണ്.

ഡോക്ടർമാരേയും എഞ്ചിനീയർമാരെയും ഭീകരവാദികൾക്ക് ആവശ്യമാണെന്നതിനാൽ അവരെയും വർഗ്ഗീയ വൽക്കരിച്ച് കൊണ്ട് പോവാനാണ് ഭീകരവാദികൾ ശ്രമിക്കുന്നതെന്നും ബെഹ്‌റ ആരോപിക്കുന്നു. കേരളത്തിൽ സംഘടിത കുറ്റകൃത്യങ്ങൾ കൂടുതലാണെന്നും അദ്ദേഹം ആരോപിക്കുന്നു, ഏതൊക്കെയാണ് സംഘടിത കുറ്റകൃത്യങ്ങൾ എന്ന് വ്യക്തമാക്കാതെ യാതൊരു സ്റ്റാറ്റിസ്റ്റിക്സിൻറെയും പിൻബലമില്ലാതെയാണ് അദ്ദേഹം തൻറെ ആരോപണങ്ങളത്രയും ഉന്നയിക്കുന്നത്! കഴിഞ്ഞ പിണറായി സർക്കാറിന് ഏറെ അപഖ്യാതി സൃഷ്ടിച്ചതാണ് മാവോവാദി ഏറ്റുമുട്ടലും വ്യാപകമായ രീതിയിൽ UAPA ചുമത്തിയതുമെല്ലാം, എന്നാൽ ഇവയിലൊന്നും യാതൊരു മനഃസ്താപവുമില്ലെന്നും അദ്ദേഹം അഭിമുഖത്തിനിടയിൽ പറയുന്നു. കേന്ദ്രസർക്കാരിനും കേരള സർക്കാരിനും ഒരുപോലെ പ്രിയപ്പെട്ടവനായി ബെഹ്‌റ മാറുന്നതിലെ ആൽക്കെമിസ്റ്റ് എന്തെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. സംഘ്പരിവാർ സഹയാത്രികനാണ് ബെഹ്റയെന്ന വിമർശനം പലവുരു ഉയർന്നതാണ്. കേരള പൊലീസിലെ സംഘ്‌പരിവാർ സ്വാധീനം കഴിഞ്ഞ കാലയളവിൽ വർധിച്ച തോതിലായിരുന്നുവെന്ന് ഇടതുപക്ഷ പ്രവർത്തകർ പോലും ഉന്നയിച്ചിട്ടുള്ളതാണ്. എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെ പോലും UAPA പ്രയോഗിക്കുന്ന സാഹചര്യമായിരുന്നു ഒന്നാം പിണറായി ഭരണത്തിലുണ്ടായിരുന്നത്. ബി.ജെ.പി നേതാക്കളുൾപ്പെട്ട കുഴൽപ്പണക്കേസുൾപ്പെടെ അനേകം കുറ്റകൃത്യങ്ങളിൽ ബി.ജെ. പിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ഇടത് ഭരണ കൂടം സ്വീകരിക്കുന്നതെന്ന ആരോപണം ശക്തമാണ്. പിണറായിയുടെ തുടർ ഭരണത്തിലെങ്കിലും അദ്ദേഹം ആഭ്യന്തര വകുപ്പ് ഏറ്റെടുത്ത് ഉത്തരവാദിത്വം നിർവഹിക്കാൻ തയ്യാറാവണം.

web desk 1: