X

കരുവന്നൂരില്‍ ബിനാമി വായ്പ നല്‍കിയത് സി.പി.എമിന്റെ നിര്‍ദേശപ്രകാരം, ഉന്നത നേതാക്കള്‍ക്കും പങ്കുണ്ട്; ഇ.ഡി

കരുവന്നൂരില്‍ ബിനാമി വായ്പ നല്‍കിയത് സി.പി.എം നിര്‍ദേശപ്രകാരമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനാമി വായ്പകള്‍ സംബന്ധിച്ച് പാര്‍ട്ടി പ്രത്യേകം മിനുട്‌സ് സൂക്ഷിച്ചിരുന്നു. ബാങ്ക് മുന്‍ സെക്രട്ടറി ബിജു കരീം, സെക്രട്ടറി സുനില്‍ കുമാര്‍ എന്നിവര്‍ ഇ ഡി ക്ക് മൊഴി നല്‍കി.

വായ്പകള്‍ നല്‍കുന്നത് നിയന്ത്രിച്ചിരുന്നത് സി.പി.എം പാര്‍ലമെന്ററി കമ്മിറ്റിയെന്ന് ഇ ഡി വ്യക്തമാക്കി.കരുവന്നൂര്‍ കള്ളപ്പണമിടപാട് കേസില്‍ ഇ.ഡി കണ്ടുക്കെട്ടിയത് പ്രതികളും ബിനാമികളും ഉള്‍പ്പെടെ 35 പേരുടെ സ്വത്തുക്കളാണ്. കേസിലെ ഒന്നാംപ്രതി പി. സതീഷ്‌കുമാറിന്റെ 24 വ്‌സതുക്കളും 46 ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുക്കെട്ടിയത്.

സി.പി.എം കൗണ്‍സിലര്‍ പി.ആര്‍. അരവിന്ദാക്ഷന്റെ 4 അക്കൗണ്ടുകളും കണ്ടുക്കെട്ടിയ സ്വത്തുക്കളുടെ പട്ടികയിലുണ്ട്. കരുവന്നൂരില്‍ നിയന്ത്രണങ്ങളില്ലാതെ അനധികൃത ലോണുകള്‍ അനുവദിച്ചത് ഉന്നത സിപിഐഎം നേതാക്കളുടെ ഒത്താശയോടെയാണെന്ന് കണ്ടെത്തിയതായും ഇഡി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബിനാമി ലോണുകള്‍ അനുവദിക്കാന്‍ സി.പി.എമ്മിലെ ഉന്നതനേതാക്കളാണ് നിര്‍ദേശം നല്‍കിയതെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനധികൃത ലോണുകള്‍ സംബന്ധിച്ച് പാര്‍ട്ടി പ്രത്യേകം മിനിറ്റ്‌സ് സൂക്ഷിച്ചിരുന്നതായും മൊഴി നല്‍കി. കോടികള്‍ വായ്പയെടുത്ത ശേഷം പണം തിരിച്ചടയ്ക്കാത്ത 90 പേരുടെ പട്ടികയാണ് ഇഡിക്ക് ലഭിച്ചത്.

webdesk13: