X
    Categories: MoreViews

പ്രളയാനന്തരം എലിപ്പനിയെ കരുതിയിരിക്കുക

ശൈലന്‍
പ്രളയജലമിറങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വീടുകളിലേക്ക് തിരിച്ചുചെല്ലുന്നവരും രക്ഷാപ്രവർത്തകരും ഏറ്റവും അധികം ഭയപ്പെടേണ്ടതായ രോഗബാധ എലിപ്പനി എന്നും വീൽസ് ഡിസീസ് എന്നും അറിയപ്പെടുന്ന ലെപ്റ്റോസ്പൈറോസിസിന്റേതാണ്.

എലി, പെരുച്ചാഴി, തുടങ്ങിയ കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രത്തിലൂടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എത്തുന്ന ലെപ്റ്റോസ്പൈറ അണുക്കൾ വെയിലില്ലാത്ത സാഹചര്യങ്ങളിൽ ലക്ഷക്കണക്കായിട്ടാണ് ദിനംപ്രതി പെറ്റുപെരുകി പടരുന്നത്.

അണുബാധയുള്ള ഈ വെള്ളത്തിൽ നേരിട്ട് സമ്പർക്കമുണ്ടാവുന്ന മാത്രയിൽ തന്നെ മനുഷ്യചർമ്മത്തിലെ തീരെചെറിയ വിള്ളലുകളിലൂടെയും പൊട്ടലുകളിലൂടെയും വരെ ലെപ്റ്റോസ്പൈറകൾക്ക് ശരീരത്തിൽ പ്രവേശിക്കാനും പ്രത്യുല്പാദനം തുടരാനുമാവുന്നു.. ശരീരത്തിനുള്ളിലെത്തി ഒരാഴ്ച കൊണ്ടൊക്കെത്തന്നെ incubation period പൂർത്തിയാക്കാനും ചികിൽസ എത്തിയില്ലെങ്കിൽ ഒരാഴ്ച കൊണ്ടുതന്നെ കരളിനെയും കിഡ്നിയെയും പൂർണമായും തകർത്ത് രോഗബാധിതനെ മരണത്തിലേക്ക് നയിക്കാനും കഴിയുന്നു എന്നതിനാലാണ് ലെപ്റ്റോസ്പൈറകൾ അത്യന്തം അപകടകാരികൾ ആവുന്നത്.

ഇത്രമേൽ അപകടകാരികളാണെങ്കിലും അതിജീവനശേഷി ഇവയ്ക്ക് വളരെ കുറവാണെന്നത് മനുഷ്യന് അനുകൂലഘടകമാണ്. വെയിൽ നേരിട്ട് പതിക്കുന്ന ജലത്തിലെ ലെപ്റ്റോസ്പൈറകൾ സ്വാഭാവികമായി നശിച്ച് പോവുകയാണ് പതിവ്. ക്ലോറിനേഷനെയും ഇവയ്ക്ക് അതിജീവിക്കാനാവില്ല.

വെയിൽ പൂർണ്ണമായും തെളിയാതെ നിൽക്കുന്നതും ഇത്രയധികം മേഖലകളിൽ ഒറ്റയടിയ്ക്ക് ഒരാഴ്ചക്കുള്ളിൽ ക്ലോറിനേഷൻ സാധ്യമല്ല എന്നതും ഈ ദിവസങ്ങളിൽ അപകടസാധ്യത വർധിപ്പിക്കുന്നു. വ്യക്തിഗതമായ പ്രതിരോധം ആണ് ഈ ഘട്ടത്തിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളത്. ഡോക്സിസൈക്ലിൻ 200mg ടാബ്_ലെറ്റ് ആഴ്ചയിൽ ഒരിക്കൽ കഴിക്കുക എന്നതാണ് അനുശാസിക്കപ്പെട്ടിട്ടുള്ള പ്രതിരോധമാർഗം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ doxycycline tablet പൊതുവെ ലഭ്യമാണ്. മലിനജലവുമായി സമ്പർക്കം വരുന്ന ആളുകൾ ദയവായി ഇത് ഉപയീഗപ്പെടുത്തുക.

പനിയോ തലവേദനയോ പേശീവേദനയോ മഞ്ഞപ്പിത്തലക്ഷണങ്ങളോ കാണുകയാണെങ്കിൽ ലെപ്റ്റോസ്പൈറോസിസ് ബാധയാവാമെന്ന ജാഗ്രതയോടെ എത്രയും പെട്ടെന്ന് ചികിൽസ തേടുക.. ആദ്യഘട്ടലക്ഷണങ്ങളിൽ നിന്നുതന്നെ ചികിത്സ തേടിയാൽ ലെപ്റ്റോസ്പൈറയെ നിലംപരിശാക്കാമെന്നതും വൈകിപ്പോവുന്ന ഓരോ ദിനത്തിലും അവ ആധിപത്യം നേടുമെന്നുമാണ് എലിപ്പനിയെ കുറിച്ച് മനസിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ഈ അസുഖം പകരാറില്ല എന്ന ആശ്വാസത്താൽ ഈ പ്രതിസന്ധിയെയും നമുക്ക് കൃത്യമായ ബോധവൽകരണത്തിലൂടെ മറികടക്കാം.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: