X

ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ ആഞ്ഞടിച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍

 

തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും ഭരണഘടനാ വിരുദ്ധതയുടെ അപ്പോസ്തലന്‍മാരെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. സി.പി.എമ്മിനെയും ബി.ജെ.പിയെയും ഒരേപോലെ കടന്നാക്രമിച്ചുകൊണ്ട് പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖത്തിലാണ് ബിഷപ്പ് നിലപാട് വ്യക്തമാക്കുന്നത്. കേന്ദ്രത്തില്‍ ഭരണം കൈയാളുന്ന ഏകമതവാദികള്‍ക്ക് ഭാരതത്തിന്റെ ഭരണഘടന എക്കാലവും വിലങ്ങുതടിയും കണ്ണിലെ കരടുമായി തീരുന്നതിന് കാരണം മറ്റെങ്ങും തിരയേണ്ടതില്ല. ഹിന്ദുമതം സ്വീകരിക്കാത്തവര്‍ക്ക് മറ്റ് ഗ്രഹങ്ങളിലേക്ക് പോകാമെന്ന് ഉത്തരവാദിത്തപ്പെട്ട ചിലര്‍ പറഞ്ഞത് ഇതിന് തെളിവാണെന്നും ‘ഭരണഘടനാവിരുദ്ധതയുടെ ഇരുവഴികളിലൂടെ സര്‍വ്വാധിപത്യത്തിലേക്ക്’ എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനത്തില്‍ ബിഷപ്പ് പറയുന്നു.
ലക്ഷ്യത്തില്‍ ഭിന്നതയുണ്ടെങ്കിലും ബി.ജെ.പിയും സി.പി.എമ്മും ഒരേത്തൂവല്‍ പക്ഷികളും ഒരേപാതയില്‍ സഞ്ചരിക്കുന്നവരുമാണ്. ബി.ജെ.പിയെ ചെറുക്കാന്‍ മാര്‍ക്‌സിസ്റ്റ് ബാന്ധവം ആകാമെന്ന് കരുതുന്നവര്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകണം. മോഹനസുന്ദര വാഗ്ദാനങ്ങള്‍ നല്‍കുന്ന ഇരുകൂട്ടരും കേരളം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആധാരശിലയായ ഭരണഘടനയെ അട്ടിമറിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്നവരാണെന്ന സത്യം മറന്നുപോയാല്‍ ജനാധിപത്യത്തിന്റെ അന്ത്യത്തിനായിരിക്കാം നാം സാക്ഷ്യം വഹിക്കേണ്ടിവരിക.
ഗോവധം ആരോപിക്കപ്പെടുന്നവരെ നിര്‍ദയം മര്‍ദ്ദിച്ചുകൊല്ലാന്‍ തീവ്രനിലപാടുകാര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഗോമാംസം ഭക്ഷിക്കുന്നത് ചിലര്‍ക്ക് നിഷിദ്ധമാകാം. മറ്റ് ചിലര്‍ക്കത് നിഷിദ്ധമല്ല. അങ്ങനെയെങ്കില്‍ ആര്‍ക്കും മറ്റൊരാളുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്താന്‍ അവകാശം ഇല്ല. ഭൂരിപക്ഷ ധ്രുവീകരണവും ഏകോപനവും സാധ്യമാക്കി ന്യൂനപക്ഷങ്ങളെ അമര്‍ച്ച ചെയ്യുകയെന്ന കുതന്ത്രമാണ് ഭരണകക്ഷിയുടെ ആശിര്‍വാദത്തോടെ നടപ്പിലാക്കുന്നത്. ഈ ലക്ഷ്യസാധ്യത്തിനുവേണ്ടി ഭരണഘടനയും അട്ടിമറിക്കപ്പെട്ടേക്കാം. ഇത് സര്‍വ്വാധിപത്യത്തിലേക്കുള്ള ചുവടുവെപ്പാണ്. അതോടെ ന്യൂനപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തിന്റെ ചരമക്കുറിപ്പെഴുതേണ്ടിവരും.
വടക്കേ ഇന്ത്യയിലെ മതതീവ്രവാദികള്‍ ഇതര മതവിഭാഗങ്ങള്‍ക്ക് സ്ഥാനം നിഷേധിക്കുമ്പോള്‍ കേരളത്തിലെ ഭരണവര്‍ഗത്തിന്റെ നിലപാട് ഒരു മതത്തിനും സ്ഥാനമില്ലായെന്നതാണ്. വര്‍ഗസമരം അടിസ്ഥാന പ്രമാണമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കുമ്പോഴും ഒരുവര്‍ഗത്തിന്റെ സര്‍വ്വാധിപത്യമാണ് അവരുടെ ലക്ഷ്യം. അതായത് ദൈവനിഷേധവും സര്‍വ്വാധിപത്യവും കൈകോര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസ്റ്റുകാരുടേത്.

chandrika: