X

വിങ് കമാന്റര്‍ അഭിനന്ദന്റെ പേരില്‍ ബി.ജെ.പിയുടെ വ്യാജ പ്രചാരണം

ഇന്ത്യന്‍ അതിര്‍ത്തി ലക്ഷ്യമാക്കിയ പാക് വിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെ പാക് പിടിയിലായ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് ബി.ജെ.പിയുടെ വ്യാജ പ്രചരണം. പാക് തടവില്‍ നിന്നും അഭിനന്ദന്‍ വര്‍ധമാന്‍ മോചിക്കപ്പെടുന്നതിന് തൊട്ടുമുമ്പ് മാര്‍ച്ച് ഒന്നിനാണ് ഈ അക്കൗണ്ട് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ വ്യാജപേജാണിതെന്നത് വ്യക്തമാണ്.

27ന് പാക് ഇന്ത്യക്കുനേരെയുണ്ടായ പൈക് സൈനിക നടപടിയും അതിനെത്തുടര്‍ന്നുണ്ടായ ഇന്ത്യയുടെ തിരിച്ചടിക്കും ശേഷമാണ് ഇത്തരം അക്കൗണ്ടുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളാണ് ഇതിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.  മോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ‘അഭിമാനം തോന്നുന്നു’ എന്നു ഈ അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് ചെയ്തിരുന്നു. മോദിയ്ക്ക് അഭിനന്ദന്‍ നന്ദി പറഞ്ഞുവെന്ന തരത്തില്‍ ബി.ജെ.പി വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി ഇന്ത്യ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരുടെ ട്വീറ്റുകളാണ് പ്രധാനമായും ഈ അക്കൗണ്ടുവഴി റീ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ നിലവില്‍ ഉണ്ടായിരിക്കുന്ന സംഘര്‍ഷങ്ങളെ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നിരുന്നു. അതിര്‍ത്തി പുകയുന്ന വേളയിലും, ഒരു ഇന്ത്യന്‍ പൈലറ്റ് പാക് പിടിയിലായ വേളയിലും ബി.ജെ.പി അവരുടെ തെരഞ്ഞെടുപ്പു പരിപാടികളൊന്നും മാറ്റിവെച്ചിരുന്നില്ല.

അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയ മാര്‍ച്ച് ഒന്നിനു പോലും് മോദി തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു റാലിയിലായിരുന്നു. അന്ന് ഉച്ചയോടെ തമിഴ്നാട്ടിലെ കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയിലാണ് മോദി അഭിനന്ദന്റെ പേര് ആദ്യമായി പരാമര്‍ശിക്കുന്നത്.

‘അഭിനന്ദന്‍ തമിഴ്നാട്ടില്‍ നിന്നുള്ളയാളായതിനാല്‍ എല്ലാവരും അഭിമാനിക്കണം’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം. തുടര്‍ന്ന് പ്രചാരണാര്‍ത്ഥം തമിഴരെ കയ്യിലെടുക്കാനായി അഭിനന്ദനേയും പ്രതിരോധമന്ത്രി നിര്‍മല സീതാരാമനേയും ചേര്‍ത്ത് മോദിയുടെ ഔദ്യോഗിക ട്വിറ്ററില്‍ വാസ്തവ വിരുദ്ധമായ പോസ്റ്റും വന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സത്യം പുറത്താക്കി ട്വീറ്റ് ചെയ്തു.

അതേസമയം, അഭിനന്ദന്റെ പേരില്‍ പാക് ആര്‍മിയേയും പാക്കിസ്ഥാനേയും പ്രകീര്‍ത്തിച്ചുകൊണ്ടുളള ട്വിറ്റര്‍ അക്കൗണ്ടുകളും പ്രചരിക്കുന്നുണ്ട്.

chandrika: