X

തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ത്തല്‍: വെട്ടിലായി ബി.ജെ.പി; കമ്മീഷന് വിശദീകരണം നല്‍കി

ന്യൂഡല്‍ഹി: കര്‍ണ്ണാടക തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിയ്യതി ചോര്‍ത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കി ബി.ജെ.പി. ടെലിവിഷന്‍ വാര്‍ത്ത അടിസ്ഥാനമാക്കിയാണ് തിയ്യതി ട്വീറ്റ് ചെയ്തതെന്ന് ബി.ജെ.പി അറിയിച്ചു. അതേസമയം, കോണ്‍ഗ്രസ്സും തിയ്യതി ട്വീറ്റ് ചെയ്തിട്ടുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.

ബി.ജെ.പി ഐ.ടിസെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ തെരഞ്ഞെടുപ്പ് തിയ്യതി പുറത്തുവിട്ടത്. ഇതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കമ്മീഷന്‍ തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തിയ്യതി ചോര്‍ത്തി പുറത്ത് വിട്ട് ബി.ജെ.പി മികച്ച തെരഞ്ഞെടുപ്പ് കമ്മീഷനായിക്കൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. കമ്മീഷന്റെ വിശ്വാസ്യത പരീക്ഷിക്കേണ്ടതാണ്. ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കൊപ്പം തിയ്യതി ചോര്‍ത്തിയ അമിത് മാളവ്യക്കെതിരേയും കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകുമോ എന്നും രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ ഓം പ്രകാശ് റാവുത്ത് 11മണിക്ക് തുടങ്ങിയ വാര്‍ത്താസമ്മേളനത്തില്‍ തിയ്യതി പ്രഖ്യാപിക്കാനിരിക്കുന്നതിന് 10 മിനിറ്റ് മുമ്പാണ് ബി.ജെ.പി തിയ്യതി ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

ഓം പ്രകാശ് റാവുത്ത് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു അമിത് മാളവിയുടെ ട്വീറ്റ്. ഈ സമയത്ത് ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷ്ണറോട് മാധ്യമങ്ങള്‍ ചോദിക്കുകയായിരുന്നു. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നും വീഴ്ച്ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

വിഷയം ക്രിമിനല്‍ കുറ്റകൃത്യമാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇക്കാര്യം അന്വേഷിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. മെയ് 12ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന് കമ്മീഷ്ണര്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ബി.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു.

chandrika: