Connect with us

india

വോട്ട് പിടിക്കാൻ ഗൂഗിളിലും പണം വാരിയെറിഞ്ഞ് ബി.ജെ.പി; ഫെബ്രുവരിയിൽ പൊടിച്ചത് 30 കോടി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികൾക്കു പ്രചാരം നൽകാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളിൽ മാത്രം ചെലവിട്ടിരിക്കുന്നത്.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ ഇന്റർനെറ്റിൽ വോട്ടർമാരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഒരു മാസം മാത്രം ബി.ജെ.പി വാരിയെറിഞ്ഞത് കോടികൾ. ഗൂഗിളിന്റെയും ആൽഫബെറ്റിന്റെയും വിവിധ പ്ലാറ്റ്‌ഫോമുകളിൽ മാത്രം ജനുവരി 29നും ഫെബ്രുവരി 29നും ഇടയിൽ രാജ്യം ഭരിക്കുന്ന പാർട്ടി ചെലവാക്കിയത് 29.7 കോടി രൂപയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായ കൂട്ടാനും കേന്ദ്ര സർക്കാർ പദ്ധതികൾക്കു പ്രചാരം നൽകാനുമായാണ് ഇത്രയും ഭീമമായ തുക ഗൂഗിളിൽ മാത്രം ചെലവിട്ടിരിക്കുന്നത്. മലയാളം ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വോട്ടർമാരെയും മുന്നിൽകണ്ടും കോടികൾ മുടക്കിയിട്ടുണ്ടെങ്കിലും ബി.ജെ.പി പരസ്യങ്ങളുടെ പ്രധാന ലക്ഷ്യം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായിരുന്നു.

സെർച്ച്, യൂട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലായിരുന്നു ബി.ജെ.പി പരസ്യം നൽകിയത്. ലക്ഷക്കണക്കിനു വെബ്‌സൈറ്റുകൾ, യൂട്യൂബ് ഉൾപ്പെടെയുള്ള വിഡിയോ പ്ലാറ്റ്‌ഫോമുകൾ, വിവിധ ആപ്പുകൾ എന്നിവയിലൂടെയെല്ലാം വോട്ടർമാരെ സ്വാധീനിക്കാനുള്ള നീക്കമുണ്ടായിട്ടുണ്ട്.

12,600 പരസ്യങ്ങളാണു പ്രസിദ്ധീകരിച്ചത്. ഇതിൽ 75 ശതമാനവും വിഡിയോകളായിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ചെലവാക്കിയതിന്റെ പതിന്മടങ്ങ് പണമാണ് ഇത്തവണ ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവിട്ടത്. 2019 തെരഞ്ഞെടുപ്പിനുമുൻപുള്ള നാലു മാത്രം ആകെ 12.3 കോടി രൂപ ചെലവിട്ടിടത്താണ് വെറും ഒരു മാസംകൊണ്ട് 30 കോടി രൂപ പൊടിച്ചിട്ടുള്ളത്.

കേരളം, തമിഴ്‌നാട്, തെലങ്കാന, കർണാടക ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്വാധീനമുറപ്പിക്കാൻ ബി.ജെ.പി പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നിൽക്കെ ഹിന്ദി ഹൃദയഭൂമിയിൽ തന്നെയാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണു കണക്കുകൾ.

കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ തുക ചെലവിട്ടത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്കു വേണ്ടിയായിരുന്നു. ഇതിൽ തന്നെ ബി.ജെ.പി സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു പ്രധാന ശ്രദ്ധ നൽകിയിട്ടുള്ളത്. ഇതിനു പുറമെ ഡൽഹി, പഞ്ചാബ് ഉൾപ്പെടെ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങൾക്കായും ലക്ഷങ്ങൾ ചെലവാക്കിയിട്ടുണ്ട്.

ജനുവരി 29നും ഫെബ്രുവരി 28നും ഇടയിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടിരിക്കുന്നത് ഉത്തർപ്രദേശിലാണ്. 2.34 കോടി രൂപയാണ് യു.പിക്കായി ഒഴുക്കിയത്. തൊട്ടരികെ വരുന്നത് ബിഹാറും ഒഡിഷയും മഹാരാഷ്ട്രയും ഗുജറാത്തുമാണ്. ബിഹാർ-1.87 കോടി, ഒഡിഷ-1.85, മഹാരാഷ്ട്ര-1.84, ഗുജറാത്ത്-1.83 എന്നിങ്ങനെയാണു കണക്കുകൾ. തൊട്ടുപിറകിലുള്ള മറ്റു സംസ്ഥാനങ്ങൾ ഇങ്ങനെയാണ്: മധ്യപ്രദേശ്(1.78 കോടി), ഡൽഹി(1.73), രാജസ്ഥാൻ(1.72) പഞ്ചാബ്(1.58), ഹരിയാന(1.57).

കഴിഞ്ഞ 30 ദിവസത്തിനിടെ 50 വിഡിയോ പരസ്യങ്ങൾക്കായി പത്തു മുതൽ 30 ലക്ഷം വരെ പൊടിച്ചിട്ടുണ്ട് ബി.ജെ.പി. 100 വിഡിയോകൾക്ക് അഞ്ചു മുതൽ പത്തു ലക്ഷം വരെയും ചെലവിട്ടു. 2.5 മുതൽ അഞ്ചു ലക്ഷം വരെ ചെലവഴിച്ച 124ഉം ഒന്നുമുതൽ 2.5 ലക്ഷം വരെ ചെലവിട്ട 109 വിഡിയോകളും ഇതിനു പുറമെയും.

2019 മുതൽ ഇതുവരെയായി ബി.ജെ.പി ആകെ 52,000 ഗൂഗിൾ പരസ്യങ്ങൾക്കായി ചെലവാക്കിയത് 79.16 കോടി രൂപയാണ്. അവിടെയാണ് രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്കു നീങ്ങുമ്പോൾ വെറും ഒരു മാസം കൊണ്ട് 30 കോടി പൊടിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കിൽ കർണാടകയ്ക്കു വേണ്ടിയാണ് മോദിയും കൂട്ടരും ഏറ്റവും തുക ചെലവിട്ടത്; 8.9 കോടി രൂപ.

യോഗിയുടെ തട്ടകവും ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ സീറ്റ് സമ്മാനിച്ച സംസ്ഥാനവുമായ യു.പിയൊക്കെ അതിനു പിറകിലേ വരുന്നുള്ളൂ. 7.76 കോടി രൂപയാണ് യു.പിക്കു വേണ്ടി ചെലവാക്കിയത്. ഡൽഹി(6.84), ഗുജറാത്ത്(6.1) മധ്യപ്രദേശ്(5.9), ബിഹാർ(4.38), പശ്ചിമ ബംഗാൾ(3.46), തെലങ്കാന(3.18), മഹാരാഷ്ട്ര(മൂന്ന്), ഹരിയാന(2.6) എന്നിങ്ങനെയാണ് ഗൂഗിൾ ആഡ്‌സിനു പൊടിച്ച മറ്റു കണക്കുകൾ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കർണാടക നിലനിർത്താനായി ബി.ജെ.പി എത്രമാത്രം കിണഞ്ഞ് അധ്വാനിച്ചിട്ടുണ്ടെന്നു കൂടിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ഭരണവിരുദ്ധ വികാരം മറികടക്കാൻ വാരിയെറിഞ്ഞ പണത്തിന്റെ കരുത്തെല്ലാം നിഷ്പ്രഭമാക്കിയായിരുന്നു സിദ്ധരാമയ്യയുടെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലുള്ള കോൺഗ്രസിന്റെ ഉജ്ജ്വല പ്രകടനം. എന്നാൽ, ലോക്‌സഭയിലെ ബി.ജെ.പി പരസ്യച്ചെലവിന്റെ കണക്കിൽ ആദ്യ പത്തിൽ പോലും കർണാടക ഇല്ല എന്നതും ശ്രദ്ധേയമാണ്.

ബി.ജെ.പി വിഡിയോകളിലെ 50 ശതമാനവും പരസ്യനയം ലംഘിച്ചെന്നു കാണിച്ചു ഗൂഗിൾ നീക്കംചെയ്തിട്ടുണ്ടെന്നതാണു മറ്റൊരു ശ്രദ്ധേയമായ കാര്യം. രാഷ്ട്രീയ ഉള്ളടക്കങ്ങളുള്ള പരസ്യവുമായി ബന്ധപ്പെട്ട നയങ്ങൾ ലംഘിച്ചെന്നു മാത്രമാണ് ഗൂഗിൾ കാരണം പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണം ഉൾപ്പെടെയുള്ള രാഷ്ട്രീയ താൽപര്യങ്ങൾ മുന്നിൽനിർത്തിയുള്ള പരസ്യങ്ങളെ ഗൂഗിൾ കാര്യമായി പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ, ബി.ജെ.പി വിഡിയോകൾ നീക്കംചെയ്യാനുള്ള കാരണം കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും മോദിയെപ്പോലെ ഇത്രയും തരംതാഴ്ന്നിട്ടില്ല’: പ്രിയങ്ക ഗാന്ധി

Published

on

ആകുലപ്പെടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധിക്കാരത്തെ പരാജയപ്പെടുത്തണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി.  പണപ്പെരുപ്പം തടയുന്നതിലും രാജ്യത്തെ യുവാക്കൾക്ക് തൊഴിൽ നൽകുന്നതിലും മോദി പരാജയപ്പെട്ടു. കഴിഞ്ഞ പത്ത് വർഷം ചെയ്ത കാര്യങ്ങളുടെ പേരിൽ ബി.ജെ.പിക്ക് വോട്ട് തേടാൻ സാധിക്കുന്നില്ല. മോദിയിൽ വളരെയധികം ധിക്കാരമുണ്ട്. വിലക്കയറ്റം മൂലം ജനങ്ങൾ കഷ്ടപ്പെടുകയാണെന്ന സത്യം അദ്ദേഹത്തോട് പറയാൻ ഉപദേശകർക്ക് പോലും കഴിയുന്നില്ല. എല്ലാവർക്കും പേടിയാണ്. അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കാനായി ഈ സർക്കാർ മാറേണ്ടതുണ്ട്.

ഡോ. ബി.ആർ അംബേദ്കർ തയാറാക്കിയ ഭരണഘടന ദരിദ്രർക്കും പണക്കാർക്കും തുല്യ അവകാശങ്ങൾ നൽകുന്നു. എന്നാൽ, ഈ അവകാശങ്ങൾ എടുത്തുകളയാനായി ഭരണഘടന മാറ്റുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ബി.ജെ.പിയുടെ കുതന്ത്രം ജനങ്ങൾ ശ്രദ്ധിച്ചതോടെ, ഭരണഘടന മാറ്റില്ലെന്ന് എല്ലാ പൊതു റാലികളിലും മോദി പറഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബി.ജെ.പി എം.പിമാർ ഭരണഘടന മാറ്റുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. മോദിയുടെ സമ്മതമില്ലാതെ ബി.ജെ.പിയിൽ ആർക്കും ഒന്നും പറയാൻ സാധിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു.

തെരഞ്ഞെടുത്ത വ്യവസായികളുടെ 16,000 ലക്ഷം കോടി രൂപയുടെ വായ്പയാണ് മോദി സർക്കാർ എഴുതിത്തള്ളിയത്. എന്നാൽ, കർഷകരുടെ ഒരു രൂപയുടെ കടം പോലും എഴുതിത്തള്ളാൻ സർക്കാർ ശ്രമിച്ചിട്ടില്ല.

സ്ത്രീകളുടെ മംഗളസൂത്ര വരെ കോൺഗ്രസ് തട്ടിയെടുക്കുമെന്ന മോദിയുടെ ആരോപണത്തെയും പ്രിയങ്ക വിമർശിച്ചു. കുടുംബത്തിൽ മണ്ടത്തരങ്ങൾ വിളിച്ചുപറയുന്ന അമ്മാവൻമാരെ പോലെയായി മോദി. രാജ്യത്തിന്റെ പ്രധാനമന്ത്രി തന്റെ പദവിയുടെ അന്തസ്സ് മനസ്സിലാക്കാതെയാണ് ഇതെല്ലാം വിളിച്ചുപറയുന്നത്. ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇത്രയും തരംതാഴ്ന്നിട്ടില്ല. തങ്ങൾക്കെതിരായ ആക്രമണങ്ങളെ കോൺഗ്രസ് ഭയക്കുന്നില്ല. പക്ഷെ, ഇത്തരം നുണകളെ വെച്ചുപൊറുപ്പിക്കാനാവില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

Continue Reading

india

‘കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിക്കുന്നത് മുസ്‌ലിംകള്‍ക്കായി’; ചാനല്‍ ചര്‍ച്ചയില്‍ നുണ പ്രചരിപ്പിച്ച ബിജെപി വക്താവ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്

Published

on

കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും മുസ്‌ലിംകള്‍ക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന തെറ്റായ പ്രചാരണം നടത്തി ബിജെപി വക്താവ് സഞ്ജു വര്‍മ. ഒരു പ്രമുഖ ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് ബിജെപി നേതാവ് കേരളത്തിനെതിരെ നുണ തട്ടിവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തെ ന്യായീകരിക്കാനാണ് സഞ്ജു വര്‍മ കേരളത്തെപ്പറ്റി ഇത്തരമൊരു കള്ളക്കഥ പറഞ്ഞത്.

അഞ്ച് ദേവസ്വം ബോര്‍ഡുകള്‍ നിയന്ത്രിക്കുന്ന 3500ലധികം വരുന്ന ക്ഷേത്രങ്ങളിലേക്ക് സ്ത്രീകള്‍ നേര്‍ച്ച നല്‍കുന്ന മംഗല്യസൂത്രമുള്‍പ്പെടെ 590 കോടിയോളം വരുന്ന വരുമാനത്തിന്റെ 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്, ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല എന്നായിരുന്നു സഞ്ജു വര്‍മയുടെ വാദം. മോദി പറഞ്ഞത് സത്യമാണെന്നും അവര്‍ അവകാശപ്പെട്ടു.

സഞ്ജു വര്‍മ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ‘ഗുരുവായൂര്‍, തിരുവിതാംകൂര്‍, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ്, കൊച്ചി എന്നിങ്ങനെ കേരളത്തില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളാണുള്ളത്. കേരളത്തിലെ 3578 ക്ഷേത്രങ്ങളെ ഈ ദേവസ്വങ്ങളാണ് ഭരിക്കുന്നത്. അബ്ദുല്‍ റഹ്മാന്‍ എന്നാണ് കേരളത്തിലെ ന്യൂനപക്ഷ ക്ഷേമഹജ്ജ് വകുപ്പ് മന്ത്രിയുടെ പേര്. എല്ലാ വര്‍ഷവും ഈ ക്ഷേത്രങ്ങളില്‍ ലഭിക്കുന്ന 590 കോടി രൂപയോളം വരുന്ന വരുമാനത്തിന്റെ (അവയില്‍ ഭൂരിഭാഗവും നല്‍കുന്നത് ഹിന്ദു സ്ത്രീകളാണ്, അവര്‍ വളകളും മാലകളും മംഗല്‍സൂത്രമുള്‍പ്പെടെ നല്‍കുന്നു) 98.2 ശതമാനവും മുസ്‌ലിം ജനവിഭാഗത്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഹിന്ദുക്കള്‍ക്ക് വേണ്ടിയല്ല’.

നരേന്ദ്രമോദി പറഞ്ഞത് സത്യമാണ്. അത് ചെലപ്പോള്‍ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ പറ്റില്ല. ആ പറഞ്ഞതിലെന്താണ് പ്രശ്‌നം. എന്തുകൊണ്ടാണ് നമ്മള്‍ സത്യം മനസിലാക്കാത്തത്. ഹിന്ദുവിന്റെ വരുമാനം മുസ്‌ലിം സമുദായത്തിന്റെ പ്രയോജനത്തിനായി ഉപയോഗിക്കുന്നു’ സഞ്ജു വര്‍മ നുണ ആവര്‍ത്തിച്ചു.

Continue Reading

india

ദക്ഷിണേന്ത്യക്ക് ദാഹിക്കുന്നു; അണക്കെട്ടിലുള്ളത് 17 ശതമാനം വെള്ളം മാത്രമെന്ന് കേന്ദ്ര ജല കമ്മീഷൻ

Published

on

ന്യൂഡൽഹി: താപനിലയില്‍ വലിയ വർധനവ് നേരിടുന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരള്‍ച്ചയുടെ വക്കില്‍. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജല സംഭരണം എന്നാണ് റിപ്പോര്‍ട്ട്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ സംഭരിച്ചിട്ടുള്ള ജലം ശരാശരിയിലും താഴെയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ ജലകമ്മീഷന്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ അണക്കെട്ടുകളില്‍ 17 ശതമാനം ജലം മാത്രമാണുള്ളത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ ഇത് 29 ശതമാനം ആയിരുന്നിടത്താണ് ജല ദൗര്‍ലഭ്യത്തിന്റെ രൂക്ഷത വെളിപ്പെടുന്നത്. 43 അണക്കെട്ടുകളാണ് ആറ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായുള്ളത്.

വേനല്‍ കാലത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് കുറയുന്നത് അസാധാരണമല്ല, എന്നാല്‍ ഇത്തവണ നേരിടുന്ന കുത്തനെയുള്ള ഇടിവ് ആശങ്കയുണര്‍ത്തുന്നതാണ്. മണ്‍സൂണ്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരുമെന്നതാണ് ആശങ്കയുടെ അടിസ്ഥാനം. മണ്‍സൂണ്‍ മഴയിലെ കുറവ് ജല സംഭരണം കുറയുന്നതിന് കാരണമായി. കുടിവെള്ളത്തിനും ജലസേചന ആവശ്യങ്ങള്‍ക്കുമായി കൂടുതല്‍ വെള്ളം പിന്‍വലിക്കേണ്ടിവന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വെള്ള ക്ഷാമം ഇത്തവണ രൂക്ഷമായി നേരിടുകയാണ് കര്‍ണാടക. കാവേരി നദിയിലെ ജലനിരപ്പും സംഭരണികളിലെ ജലനിരപ്പും വേനല്‍ കടുത്തതോടെ ആശങ്കപ്പെടുത്തും വിധം താഴ്ന്നത് ബെംഗളൂരു മേഖലയെ ഉള്‍പ്പെടെ ബാധിച്ചു. കാവേരി നദിയിലെ വെള്ളം ആശ്രയിച്ചാണ് ബെംഗളൂരുവിലെ ജനജീവിതം മുന്നോട്ട് പോകുന്നത്.

2023ന് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് 34 ശതമാനം മഴയുടെ കുറവാണ് കഴിഞ്ഞ തവണ കേരളത്തില്‍ രേഖപ്പെടുത്തിയത്. ഇത് വ്യാപക കൃഷി നാശങ്ങള്‍ക്കും കുടിവെള്ള ക്ഷാമത്തിനും വഴിവച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം സാധാരണയില്‍ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് സൂചന. എല്‍നിനോ പ്രതിഭാസമായിരുന്നു കഴിഞ്ഞ തവണ വില്ലനായത്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടുനില്‍ക്കുന്ന കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് ആദ്യ ഘട്ട പ്രവചനം. സാധാരണഗതിയില്‍ 2018.6 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 മില്ലിമീറ്റര്‍ മാത്രമായിരുന്നു പെയ്തത്. അതേസമയം,ഈ വര്‍ഷം കേരളം ഉള്‍പ്പെടെയുള്ള മേഖലയില്‍ ശക്തമായ കാലവര്‍ഷം ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Continue Reading

Trending