X

നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്നു മുതല്‍; പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

ഇന്ധന സെസ് അടക്കമുള്ള സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ക്കെതിരായ വിമര്‍ശനം തുടരുന്നതിനിടെ നിയമസഭയില്‍ ബജറ്റ് ചര്‍ച്ച ഇന്ന് തുടങ്ങും. സഭക്ക് അകത്തും പുറത്തും ഇന്ധന സെസ് അടക്കമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ക്കെതിരെ പ്രതിഷധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. ചോദ്യോത്തരവേള മുതല്‍ പ്രതിഷേധം ആരംഭിച്ചേക്കും.

ഇതിനിടെ പെട്രോളിനും ഡീസലിനും രണ്ട് രൂപ വിലവര്‍ധിപ്പിച്ച ബജറ്റിനെതിരെ പ്രതിപക്ഷ പ്രക്ഷോഭത്തിനൊപ്പം ഇടതുമുന്നണിയിലും അഭിപ്രായ ഭിന്നത രൂപപ്പെട്ടതോടെ നിലപാട് തിരുത്താനൊരുങ്ങി സര്‍ക്കാര്‍. ഇന്ധന സെസ് ഏര്‍പെടുത്താനുള്ള ബജറ്റ് നിര്‍ദേശം തന്നെ പിന്‍വലിക്കണമെന്നാണ് യു.ഡി.എഫിന്റെയും എല്‍.ഡി.എഫിലെ ഘടകകക്ഷികളുടെയും ആവശ്യം. എന്നാല്‍ രണ്ടുരൂപ എന്നത് ഒരു രൂപയായി കുറക്കണമെന്നാണ് സി.പി.എമ്മില്‍ ഉയര്‍ന്നിട്ടുള്ള ചര്‍ച്ചകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും. നിര്‍ദേശം പിന്‍വലിക്കുന്നതുവരെ നിയമസഭക്ക് അകത്തും പുറത്തും സമരം ചെയ്യാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

പെട്രോള്‍, ഡീസല്‍ സെസ് തീരുമാനം തുടക്കത്തിലേ തിരുത്തിക്കുമെന്ന വാശിയില്‍ പ്രതിപക്ഷം നിലയുറപ്പിക്കുമ്പോള്‍ ചാനല്‍ ചര്‍ച്ചകളിലും സൈബര്‍ ഇടങ്ങളിലും ഇന്ധനവിലവര്‍ധനയെ ന്യായീകരിക്കാന്‍ കഴിയാതെ സി.പി.എം നേതാക്കളും വിയര്‍ക്കുകയാണ്. ഇന്ധന സെസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ പോലും നിലപാടെടുത്തതോടെ ധനമന്ത്രിയും സര്‍ക്കാരും വെട്ടിലായി. സി.പി.ഐ നേതാവ് കെ. പ്രകാശ് ബാബുവും വിലവര്‍ധനക്കെതിരെ രംഗത്തെത്തി. സെസ് ഏര്‍പ്പെടുത്തിയ നടപടിയെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും എതിര്‍ത്തതായാണ് സൂചന. അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് അതൃപ്തിയറിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെയാണ് സെസ് പിന്‍വലിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന നിലയിലേക്ക് സര്‍ക്കാര്‍ എത്തുന്നത്. ഇന്ധനവിലവര്‍ധനക്ക് കേന്ദ്രസമീപനത്തെ കുറ്റപ്പെടുത്തിയോ സാമൂഹികസുരക്ഷാ പെന്‍ഷന്‍ ചൂണ്ടിക്കാട്ടിയോ പിടിച്ചുനില്‍ക്കാനാവില്ലെന്നു സി.പി.എമ്മിനും ബോധ്യമായിട്ടുണ്ട്.
നികുതി വര്‍ധന ഭാഗികമായി പിന്‍വലിക്കുന്നത് സംബന്ധിച്ച സി.പി.എമ്മിലും ചര്‍ച്ചകള്‍ സജീവമാണ്. പെട്രോള്‍, ഡീസല്‍ സെസ് പകുതിയായി കുറക്കണമെന്ന് ഘടകകക്ഷികളില്‍ നിന്നും ശക്തമായ ആവശ്യമുണ്ട്. അതോടൊപ്പം വ്യാപക വിലക്കയറ്റത്തിന് ഇടയാക്കുന്ന ഇന്ധന വില വര്‍ധനയില്‍ പൊതുജനങ്ങളിലും കടുത്ത അമര്‍ഷമാണ് ഉയര്‍ന്നത്. ഭരണകക്ഷിയിലെ അണികളില്‍ നിന്നുപോലും സര്‍ക്കാറിനെതിരെ കടുത്തവി മര്‍ശനം ഉയരുന്നുണ്ട്. കേന്ദ്രം ഇന്ധനവില കൂട്ടിയപ്പോഴൊക്കെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും ശക്തമായ ഭാഷയില്‍ പ്രതികരിച്ചവരാണ്.

അതേസമയം നിയമസഭയില്‍ സര്‍ക്കാരിനെതിരെ ശക്തമായ പ്രക്ഷോഭത്തിനാണ് പ്രതിപക്ഷം തയാറെടുക്കുന്നത്. സഭ പ്രക്ഷുബ്ധമാകുമെന്നുറപ്പ്. വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെ സര്‍ക്കാരിനെതിരെ ജനവികാരവും ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രിക്കു നേരേ കഴിഞ്ഞദിവസങ്ങളില്‍ നടന്ന കരിങ്കൊടി പ്രതിഷേധങ്ങള്‍ പോലീസിനെയും സമ്മര്‍ദത്തിലാക്കുന്നു. ഇന്ധനവിലവര്‍ധനക്കെതിരേ യൂത്ത് കോണ്‍ഗ്രസ് ഇന്ന് നിയമസഭാ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടിവരുമെന്നു സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം.എല്‍.എ മുന്നറിയിപ്പ് നല്‍കി.

പ്രതിഷേധം ശക്തമായാല്‍ ബജറ്റ് പാസാക്കുന്ന വേളയില്‍ സെസ് ഇളവ് ആലോചിക്കാമെന്ന നിലപാടിലാണു മന്ത്രി ബാലഗോപാല്‍. എന്നാല്‍ മറ്റ് നികുതികളില്‍ ഒരുമാറ്റവുമുണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കുന്നു. ഇന്ധന സെസില്‍ ഇളവുണ്ടാകുമെന്ന സൂചനതന്നെയാണു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നല്‍കിയത്. ഇന്ന് യു.ഡി.എഫ്. യോഗം ചേര്‍ന്ന് കൂടുതല്‍ സമരപരിപാടികള്‍ക്കു രൂപം നല്‍കുമെന്നു കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും മറ്റ് ജില്ലകളില്‍ കലക്ടറേറ്റുകളിലേക്ക് കോണ്‍ഗ്രസ് നാളെ പ്രതിഷേധമാര്‍ച്ചും നടത്തുന്നുണ്ട്.

webdesk11: