X

അമിത്ഷായെ കെട്ടുകെട്ടിച്ച രാഷ്ട്രീയ ചാണക്യന്‍

എം അബ്ബാസ്

ഗുജറാത്ത് നിയമസഭയില്‍നിന്ന് രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേല്‍ മത്സരിച്ച തെരഞ്ഞെടുപ്പ് പുതിയ രാഷ്ട്രീയ ചരിത്രത്തിലെ മറക്കാനാകാത്ത അധ്യായങ്ങളില്‍ ഒന്നാണ്. 2017ലാണ് സംഭവം. അഹമ്മദ് പട്ടേലിനെ രാജ്യസഭ കാണിക്കരുതെന്ന് ബി.ജെ.പിക്ക് വാശിയായിരുന്നു. ഒഴിവുള്ള മൂന്നു സീറ്റുകളില്‍ ബി.ജെ.പി അമിത് ഷായെയും സ്മൃതി ഇറാനിയെയും നിര്‍ദേശിച്ചു. മൂന്നാം സീറ്റ് സഭയിലെ പ്രാതിനിധ്യ പ്രകാരം കോണ്‍ഗ്രസിനായിരുന്നു. എന്നാല്‍ പട്ടേലിനെതിരെ ബി.ജെ.പി എതിര്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആറ് കോണ്‍ഗ്രസുകാര്‍ രാജിവെച്ചു. ജയിക്കാന്‍ വേണ്ട 44 വോട്ടുകള്‍ കിട്ടുമോ എന്ന ആശങ്ക. സോണിയ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയെ എന്തു വിലകൊടുത്തും തോല്‍പിക്കുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം.

അതിനുള്ള തന്ത്രങ്ങള്‍ക്കു ചുക്കാന്‍പിടിച്ചത് ബി.ജെ.പിയുടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ തന്നെ. എന്നാല്‍ ഷാക്ക് മുമ്പില്‍ പട്ടേല്‍ വീണില്ല. അസാധാരണ ഇച്ഛാശക്തിയില്‍ അദ്ദേഹം ജയിച്ചു കയറി. കോണ്‍ഗ്രസില്‍ നിന്നടര്‍ത്തിയെടുത്ത എം.എല്‍.എമാരില്‍ രണ്ടുപേര്‍ വോട്ടിങ്ങിനുശേഷം ബാലറ്റ് ഉയര്‍ത്തിക്കാട്ടി അയോഗ്യരാക്കപ്പെട്ടത് ബി.ജെ.പിക്ക് തിരിച്ചടിയായി. സ്ഥാനാര്‍ത്ഥികളുടെ വോട്ടുകള്‍ ഇങ്ങനെയായിരുന്നു. അമിത് ഷാ 46, സ്മൃതി ഇറാനി 46, അഹമ്മദ് പട്ടേല്‍ 44. തന്റെ വിജയം പ്രഖ്യാപിച്ചയുടന്‍ സത്യമേ വ ജയതേ എന്നാണ് പട്ടേല്‍ പ്രതികരിച്ചത്. രാജ്യത്തുടനീളം ബി.ജെ.പിക്കെതിരെ പൊരുതി നില്‍ക്കാനുള്ള ഊര്‍ജം നല്‍കുന്നതായി ഈ മധുരിക്കുന്ന വിജയം. എന്നാല്‍ പട്ടേലിനോടുള്ള ബി.ജെ.പിയുടെ കലിപ്പ് തീര്‍ന്നിരുന്നില്ല. കേന്ദ്ര അന്വേഷണ ഏജന്‍സികളെ വിട്ട് പട്ടേലിനെ കുടുക്കാന്‍ കേന്ദ്ര സരക്കാര്‍ ലക്ഷ്യമിട്ടിരുന്നു. ജൂലൈയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറെറ്റിന്റെ ചോദ്യം ചെയ്യലിനു വിധേയനാകേണ്ടിവന്നത് ഈ പകയുടെ പേരിലായിരുന്നു.

ജനതാതരംഗത്തിനിടയിലും 28ാം വയസില്‍ ബറൂച്ചില്‍ നിന്ന് ലോക്‌സഭയിലെത്തിയ പട്ടേലിന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. രണ്ടു തവണ കൂടി ലോക്‌സഭയിലേക്ക് വിജയിച്ച പട്ടേല്‍ ഇതിനിടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. 1990ല്‍ പരാജയപ്പെട്ടതോടെ പിന്നീട് അഞ്ചു തവണ പാര്‍ലമെന്റംഗമായതും രാജ്യസഭയിലൂടെ. എന്നാല്‍ ഒരു കോണ്‍ഗ്രസ് സര്‍ക്കാരില്‍ പോലും അദ്ദേഹം അംഗമായില്ല. രാജീവ് സോണിയാ കുടുംബത്തിന്റെ വിശ്വസ്തനായതിനുശേഷം സോണിയാഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകനുമായി. 2014ല്‍ യു.പി.എ രൂപീകരണത്തിന് ചുക്കാന്‍പിടിച്ചതും മുന്നണിയെ അധികാരത്തിച്ചതിനുമെല്ലാം അണിയറയില്‍ ചരട് വലിച്ചത് പട്ടേലിന്റെ മിടുക്കായിരുന്നു. ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കോണ്‍ഗ്രസ് ഖജനാവിന്റെ താക്കോല്‍ അഹമദ് പട്ടേലിന്റെ കൈയിലായിരുന്നു. പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്ന സംസ്ഥാനങ്ങള്‍ ഓരോന്നായി കൈവിടുകയും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്‌തെങ്കിലും പട്ടേല്‍ അതൊക്കെ തന്റേതായ രീതിയില്‍ മറികടന്നു.

ഭറൂച്ചിലെ ജയേന്ദ്രപുരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ പഠിക്കുന്ന കാലത്ത് ക്രിക്കറ്റ്ബാഡ്മിന്റണ്‍ ടീമുകളുടെ ക്യാപ്റ്റനായിരുന്നു അഹമ്മദ് പട്ടേല്‍. അന്നണിഞ്ഞ ക്യാപ്റ്റന്റെ കുപ്പായം ഒരിക്കല്‍പോലും അഴിച്ചുവെച്ചില്ല പട്ടേല്‍. കളിക്കളത്തില്‍ ആയിരുന്നില്ല, രാഷ്ട്രീയത്തിലായിരുന്നു അതെന്ന് മാത്രം. കോണ്‍ഗ്രസില്‍ പട്ടേലിന്റെ കളിയെപ്പോഴും തിരശ്ശീലയ്ക്ക് പിന്നിലായിരുന്നു. വിശ്വസിച്ച് കാര്യങ്ങള്‍ ഏല്‍പ്പിക്കാവുന്ന ഒരാള്‍ എന്നതുകൊണ്ടുതന്നെ അഹമ്മദ് പട്ടേല്‍ ഗാന്ധി കുടുംബത്തിലെ അവിഭാജ്യഘടകമായി.
അഹമ്മദ് ഭായ് എന്ന് സുഹൃത്തുക്കള്‍ക്കിടയിലും എ.പി എന്ന് കോണ്‍ഗ്രസ് വൃത്തങ്ങളിലും അറിയപ്പെട്ടിരുന്ന പട്ടേല്‍ പത്തുവര്‍ഷമാണ് സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായിരുന്നത്. മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന വേളയില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മിലുള്ള പാലമായിരുന്നു അദ്ദേഹം. ഒരുപക്ഷേ, കാബിനറ്റ് മന്ത്രിമാരോളം ശക്തിയും സ്വാധീനവുമുള്ള ഒരാള്‍.

1949 ആഗസ്ത് 21ന് ഭറൂച്ചിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച അഹമ്മദ്പട്ടേല്‍ യൂത്ത് കോണ്‍ഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് വന്നത്. 1976ല്‍ ഭറൂച്ചിലെ തദ്ദേശ തെരഞ്ഞെടുപ്പ് വഴി അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുകയും ചെയ്തു. 1977ല്‍ ഭറൂച്ചില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് ലോക്‌സഭയിലേക്ക് മത്സരിച്ചത്. 1980ലും 84ലും വിജയം ആവര്‍ത്തിച്ചു. 2005ല്‍ പട്ടേല്‍ രാജ്യസഭയിലൂടെ പാര്‍ലമെന്റിലെത്തി. 2017ലാണ് ഒടുവില്‍ രാജ്യസഭയിലെത്തിയത്.

1985ല്‍ രാജീവ്ഗാന്ധിയുടെ പാര്‍ലമെന്ററി സെക്രട്ടറിയായി. പട്ടേലിനൊപ്പം അരുണ്‍സിങ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവരും. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കുള്ള യുവശബ്ദങ്ങളുടെ പ്രഖ്യാപനം കൂടിയായിരുന്നു അത്. ഈ ടീം പെട്ടെന്നുതന്നെ രാജീവ് ഗാന്ധിയുടെ അമര്‍ അക്ബര്‍ അന്തോണി എന്ന രീതിയില്‍ അറിയപ്പെട്ടു. എന്നാല്‍ പഴയ പടക്കുതിരകളുമായുള്ള അഭിപ്രായഭിന്നതകളില്‍ ഈ പരീക്ഷണം വിജയിച്ചില്ല. എന്നാല്‍ പട്ടേലിലുള്ള വിശ്വാസം രാജീവ് ഉപേക്ഷിച്ചില്ല. അദ്ദേഹത്തെ ഗുജറാത്ത് പി.സി.സി അധ്യക്ഷനാക്കി. മാധവ്‌സിങ് സോളങ്കി, ജിനഭായ് ദര്‍ജി, സനത് മേത്ത, അമരീഷ് ചൗധരി, പ്രഭോദ് റാവല്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ഇരിക്കുന്ന കാലത്താണ് പട്ടേല്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനായത്.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് പ്രധാനമന്ത്രി നരസിംഹ റാവുവിന് എതിരെ അണിനിരന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം ചേരാന്‍ പട്ടേല്‍ വിസമ്മതിച്ചു. അര്‍ജുന്‍ സിങ്, നട്‌വര്‍സിങ്, എം.എല്‍ ഫടോദാര്‍, ശിവ് ശങ്കര്‍, ഷീലാ ദീക്ഷിത് എന്നിവരാണ് റാവുവിനെതിരെയുള്ള നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ രാജ്യം വര്‍ഗീയ വിദ്വേഷത്തിന്റെ പിടിയില്‍ അകപ്പെട്ട നേരത്ത് പാര്‍ട്ടിക്കുള്ളില്‍ കലാപം വേണ്ടെന്ന നിലപാടായിരുന്നു പട്ടേലിന്റേത്. ഇക്കാലയളവില്‍ ഒന്നും കാണപ്പെടുന്ന അധികാരത്തിന്റെ കസേരകളില്‍ ഒന്നും പട്ടേലിനെ കണ്ടില്ല. രാഷ്ട്രപതി ഭവനിലോ ഹൈദരാബാദ് ഹൗസിലെ വിരുന്നിലോ അദ്ദേഹം സ്ഥിരമായി പങ്കെടുത്തില്ല. എന്നാല്‍ അണിയറയില്‍ പാര്‍ട്ടിക്കു വേണ്ടി അക്ഷീണം ജോലി ചെയ്തു.

വ്യക്തിജീവിതത്തിലും ആ വിശുദ്ധി കാത്തുസൂക്ഷിച്ചു പട്ടേല്‍. ചോദിച്ചാല്‍ ഡല്‍ഹിയിലെ ഏതു വലിയ ബംഗ്ലാവും തരപ്പെടുത്താനുള്ള സ്വാധീനങ്ങളുണ്ടായിട്ടും മൂന്നു ദശാബ്ദവും പട്ടേല്‍ കഴിഞ്ഞത് 23 വില്ലിങ്ഡണ്‍ ക്രസന്റിലെ (ഇപ്പോള്‍ മദര്‍ തെരേസ ക്രസന്റ്) ചെറിയ വീട്ടിലാണ്. ബീഹാര്‍ തെരഞ്ഞെടുപ്പിന്‌ശേഷം പാര്‍ട്ടി പുതിയ അധ്യക്ഷനെ തേടുന്ന വേളയിലാണ് പട്ടേലിന്റെ വിയോഗമുണ്ടാകുന്നത്. സംഘടനാ പ്രശ്‌നങ്ങളില്‍ ഒരു തീര്‍പ്പു കല്‍പ്പിക്കേണ്ട സന്ദര്‍ഭത്തില്‍ കോണ്‍ഗ്രസ് പട്ടേലിന്റെ നയതന്ത്രചാതുരിയെ മിസ് ചെയ്യുമെന്ന് തീര്‍ച്ച.

 

 

web desk 3: