X

മതേതരത്വ പരിപോഷണത്തിനു ചികിത്സ നല്‍കിയ ഭിഷഗ്വരന്‍

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

 

കോട്ടക്കല്‍ ആര്യ വൈദ്യശാല മാനേജിങ് ട്രസ്റ്റി ആദരണീയനായ പി.കെ വാരിയര്‍ വിടവാങ്ങി. ആറര ദശാബ്ദക്കാലം വൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായി അദ്ദേഹം സേവനം ചെയ്തു. നമ്മുടെ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ വര്‍ഷമായ 1947 ലാണ് അദ്ദേഹം ആര്യ വൈദ്യശാലയില്‍ ഫാക്ടറി മാനേജറായി സേവനമാരംഭിച്ചത്. ആര്യ വൈദ്യശാല സ്ഥാപകന്‍ വൈദ്യരത്‌നം പി. എസ് വാരിയറുടെ മരുമകനാണ് പി.കെ വാരിയര്‍. 1902ല്‍ പി.എസ് വാരിയര്‍ ആര്യവൈദ്യശാല തുടങ്ങുമ്പോഴുള്ള ലക്ഷ്യം ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ചികിത്സ ലഭിക്കുന്ന ആരോഗ്യ കേന്ദ്രം എന്നാണ്. ജാതി മത ഭേദമന്യേ ആയുര്‍വേദത്തിലൂടെ മനുഷ്യരെ ഒരുമിപ്പിക്കുന്ന ഒരു ചികിത്സയുടെ പേരുകൂടിയാണ് കോട്ടക്കല്‍ ആര്യ വൈദ്യശാല. പി.എസ് വാരിയര്‍ തന്റെ ഒസ്യത്തില്‍ പറഞ്ഞ പ്രധാനകാര്യം ആര്യ വൈദ്യശാലയില്‍ ഫീസുവാങ്ങി ചികില്‍സിക്കുന്നവര്‍ക്ക് കിട്ടുന്ന അതേ ഗുണനിലവാരം സൗജന്യ ചികിത്സക്കെത്തുന്ന സാധാരണക്കാര്‍ക്കും ലഭിക്കണം എന്നാണ്. ചികിത്സയില്‍ വിവേചനമരുത് എന്നതായിരുന്നു അതിന്റെ താല്‍പര്യം. വിവേചനമില്ലാതെ മനുഷ്യരെ സമീപിക്കുന്ന പൈതൃകത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇന്നും കോട്ടക്കന്‍ ആര്യവൈദ്യശാല.

ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയാണ് പി.കെ വാരിയര്‍. നമ്മുടെ പാരമ്പര്യ നന്മകള്‍ പലതും കാലത്തിന്റെ വേഗതയില്‍ പുറം തള്ളി പോയപ്പോഴും ആയുര്‍വേദത്തെ മൂല്യവും ഗുണവും ചോരാതെ നവീകരിക്കാനും കാലോചിതമായ പരിഷ്‌ക്കരണങ്ങളിലൂടെ കാലത്തിനൊപ്പം കൊണ്ടുവരാനും ഔഷധ നിര്‍മ്മാണരംഗത്ത് പുതിയ ഗവേഷണങ്ങള്‍ നടത്താനും അദ്ദേഹം നേതൃത്വം നല്‍കി. ഈ നവീകരണങ്ങളും ഗവേഷണങ്ങളുമാണ് ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ പി.കെ വാരിയര്‍ക്ക് സാധിച്ചത്. അതോടൊപ്പം ലാഭമോഹങ്ങളുടെ മായാവലയത്തില്‍ അകപ്പെടുന്ന കച്ചവട താല്‍പര്യത്തില്‍നിന്നും അകന്ന്‌നിന്ന് ആയുര്‍വേദത്തിന്റെ പാരമ്പര്യ ധര്‍മ്മവും നന്മയും തനിമയും കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് സാധ്യമായി. വാരിയര്‍ക്ക് ചികിത്സാസമയത്ത് മാത്രമുളള ഒരാലോചനയുടെ പേരല്ല ആയുര്‍വേദം. അത് ജീവിതചര്യയുടെതന്നെ ഭാഗമായിരുന്നു. ആയുര്‍വേദത്തെകുറിച്ചുള്ള ശ്രദ്ധയും ചിന്തയും കര്‍മ്മവുംതന്നെയാണ് അദ്ദേഹത്തെ ലോകമറിയുന്ന മലയാളിയാക്കിയത്.

ആധുനിക വൈദ്യ ശാസ്ത്രരംഗത്തെ വ്യത്യസ്ത ചികിത്സാശാഖകളെ അംഗീകരിക്കാനും ബഹുമാനിക്കാനും അടുപ്പം സ്ഥാപിക്കാനും അദ്ദേഹത്തിനു സാധിച്ചു. അത് അദ്ദേഹത്തിന്റെ സത്യസന്ധതയുടേയും വിശാലമായ കാഴ്ചപ്പാടിന്റേയും സാമൂഹിക പ്രതിബദ്ധതയുടേയും നേര്‍ചിത്രമാണ്. ആര്യ വൈദ്യശാലയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ധര്‍മ്മാസ്പത്രിയില്‍ അലോപ്പതി ചികിത്സയും സൗജന്യമായി ലഭിക്കുന്നുണ്ട്. ആര്യ വൈദ്യത്തോടൊപ്പം നമ്മുടെ മതേതര പാരമ്പര്യത്തിന്റേയും അനന്തരാവകാശിയാണ് പി.കെ വാരിയര്‍. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി ഒന്ന് കാലത്ത് മുസ്‌ലിം കുടുംബങ്ങളില്‍നിന്നും പുരുഷന്മാരെ ബ്രിട്ടീഷ് പട്ടാളക്കാര്‍ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയ ഘട്ടത്തില്‍ അരക്ഷിതരായ മുസ്‌ലിം കുടുംബങ്ങള്‍ക്ക് അഭയം നല്‍കാനും ഭക്ഷണവും മരുന്നും നല്‍കാനും അന്നത്തെ വാര്യര്‍ കുടുംബത്തിലെ മുതിര്‍ന്നവരായിരുന്ന പി.എസ് വാരിയരും കുടുംബവും മുന്നോട്ടുവന്നത് മലബാറിന്റെ ചരിത്ര രേഖയാണ്. അതേ മതേതര പാരമ്പര്യം ഇന്നും വാര്യര്‍ കുടുംബം തുടര്‍ന്നുപോരുന്നു. ആര്യവൈദ്യശാലയുടെ ഭാഗമായ കൈലാസ മന്ദിരത്തിന്റെ പ്രവേശന കവാടം മതേതര മുദ്രകള്‍ കൊണ്ട് സമ്പന്നമാണ്. കുരിശും ചന്ദ്രക്കലയും ഓംകാരവും മുദ്രണം ചെയ്തത് ഒരു അലങ്കാരമായിട്ടല്ല, അത് വാരിയര്‍ കുടുംബം നിലനിര്‍ത്തിപ്പോരുന്ന ഒരു നിലപാടാണ്. കോട്ടക്കല്‍ പാലപ്പുറ ജുമാ മസ്ജിദിന്റെ മിമ്പറിന് പി.എസ് വാരിയരുടെ സൗഹാര്‍ദ്ദത്തിന്റെ കഥ പറയാനുണ്ട്.

കഥയല്ല ചരിത്രം തന്നെ! പള്ളി നിര്‍മ്മാണ സമയത്ത് പള്ളിക്കുവേണ്ട മിമ്പര്‍ നല്‍കാമെന്ന് പി.എസ് വാരിയര്‍ അറിയിച്ചു. പൊന്നാനി പള്ളിയുടെ മിമ്പര്‍ പോലെ പ്രൗഡിയുള്ള ഒരു മിമ്പര്‍ തന്നെ വേണമെന്ന് വാരിയര്‍ക്കു നിര്‍ബ്ബന്ധം. വാരിയര്‍ നല്‍കിയതാണ് ഇന്ന് പാലപ്പുറ പള്ളിയിലെ മരത്തില്‍ നിര്‍മ്മിച്ച മനോഹരമായ മിമ്പര്‍. വാര്യര്‍ ആയുര്‍വേദത്തോടൊപ്പം മത സൗഹാര്‍ദ്ദത്തിന്റെ പരിപോഷണത്തിനും ചികിത്സ നല്‍കിയ ഭിഷഗ്വരനാണ്. പാണക്കാട് കുടുംബവും വാര്യര്‍ കുടുംബവും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. സഹോദരന്‍ ശിഹാബ് തങ്ങളെ അനുസ്മരിച്ച് ചന്ദ്രിക പ്രസിദ്ധീകരിച്ച ഓര്‍മ്മ പുസ്തകത്തില്‍ പി.കെ വാര്യര്‍ എഴുതി: ‘കേരളത്തിലെ തന്നെ അത്യപൂര്‍വമായ രണ്ടു മതസൗഹാര്‍ദ്ദ കേന്ദ്രങ്ങളാണ് ആര്യ വൈദ്യശാലയും പാണക്കാട് തങ്ങളുടെ തറവാടും. ഈ രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള ആത്മബന്ധമാകട്ടെ തങ്ങളുടെ പിതാവായ ജനാബ് പൂക്കോയ തങ്ങളുടേയും ഞങ്ങളുടെ വലിയമ്മാമന്‍ വൈദ്യരത്‌നം പി. എസ് വാരിയരുടേയും കാലം തൊട്ട് അഭംഗുരം നിലനില്‍ക്കുന്നു’ പിതാവ് പൂക്കോയ തങ്ങളും സഹോദരന്‍ ശിഹാബ് തങ്ങളും ആര്യവൈദ്യശാലയുടെ പല ശാഖകളുടേയും ഉദ്ഘാടകരായിട്ടുണ്ട്.

കോട്ടക്കല്‍ ചന്ത തുടങ്ങാന്‍ തീരദേശത്തു നിന്ന് മുസ്‌ലിം കച്ചവടക്കാരെകൊണ്ട്‌വരികയും അവര്‍ക്ക് താമസ സൗകര്യമൊരുക്കിയതും വാരിയര്‍ കുടുംബമായിരുന്നു. കലാ സാഹിത്യ സാംസ്‌കാരികരംഗത്തും അദ്ദേഹത്തിന്റെ ശ്രദ്ധയും കര്‍മ്മവും ഉണ്ടായിട്ടുണ്ട്. ആയുര്‍വേദ അറിവുകള്‍ സാധാരണക്കാരിലെത്തിക്കാന്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. അദ്ദേഹത്തിന്റെ സ്മൃതി പര്‍വം എന്ന ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആയുര്‍വേദത്തെ സാര്‍വത്രികമാക്കാന്‍ പഠന വിഭാഗവും ആയുര്‍വേദ കോളജും നിലവിലുണ്ട്. പത്മശ്രീയും പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്. ആയുര്‍വേദ പരിപോഷണത്തിനും മതേതരത്വ സംരക്ഷണത്തിനും വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച മഹാനായ ആയുര്‍വേദാചാര്യന്റെ വേര്‍പാട് നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ കനത്ത നഷ്ടമാണ്.

 

web desk 3: