X

ട്രെയിനില്‍ നിന്നും ഇറക്കിവിട്ടു; അമ്മയുടെ മടിയില്‍ കിടന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

മലപ്പുറം: ട്രെയിനില്‍ നിന്നും ഇറക്കിവിട്ട കുഞ്ഞിന് അമ്മയുടെ മടിയില്‍ കിടന്ന് ദാരുണാന്ത്യം. കൃത്യസമയത്ത് ചികിത്സയും മതിയായ യാത്രാ സൗകര്യവും ലഭിക്കാതെ വന്നതോടെയാണ് ഹൃദ്രോഗബാധിതയായ ഒന്നര വയസുകാരി മാതാവിന്റെ മടിയില്‍ കിടന്ന് മരിച്ചത്. കണ്ണൂര്‍ ഇരിക്കൂര്‍ കെ.സി ഹൗസില്‍ ഷമീര്‍ സുമയ്യ ദമ്പതികളുടെ മകള്‍ മറിയമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ മരിച്ചത്.

വൈദ്യസഹായത്തിനും സീറ്റിനും വേണ്ടി ഇവര്‍ ട്രെയിനില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ടിക്കറ്റ് പരിശോധകര്‍ ഓരോ സ്‌റ്റേഷനിലും ഇവരെ ഇറക്കിവിടുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ മലപ്പുറം കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം അരങ്ങേറിയത്. തിരുവനന്തപുരം ശ്രീചിത്ര ആസ്പത്രിയില്‍ ഒരുമാസം മുമ്പാണ് മറിയത്തിന് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. പനി ബാധിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ തന്നെയുള്ള ആസ്പത്രിയില്‍ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനായിരുന്നു നിര്‍ദ്ദേശം. റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. ജനറല്‍ കോച്ചില്‍ കുട്ടിയെ കൊണ്ടുപോകുന്നത് അപകടമാണെന്നത് കൊണ്ട് സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍ മതിയായ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടി ടിക്കറ്റ് പരിശോധകര്‍ ഓരോ സ്‌റ്റേഷനിലും ഇവരെ ഇറക്കിവിടുകയായിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതെ സുമയ്യ ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ബഷീര്‍ ജനറല്‍ കോച്ചിലും കയറി.

അതേസമയം, ട്രെയിന്‍ കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിയപ്പോള്‍ കുട്ടിയുടെ അവസ്ഥ കണ്ട് കൂടെയുണ്ടായിരുന്ന യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിറുത്തി. റെയില്‍വേ പൊലീസ് വന്ന് അന്വേഷിക്കുമ്പോള്‍ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സില്‍ കുറ്റിപ്പുറത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആസ്പത്രിയിലെത്തുന്നതിന് മുമ്പ് തന്നെ കുട്ടി മരിച്ചതായാണ് ആസ്പത്രി അധികൃതര്‍ നല്‍കുന്ന വിവരം. ട്രെയിനില്‍ കോച്ചുകളില്‍ നിന്നും കോച്ചുകളിലേക്കുള്ള അലച്ചില്‍ കാരണമാകാം കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ് ഡോക്ടര്‍മാരുടെ സംശയം.

chandrika: