X

ആകുലപ്പെടുത്തേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ട് – എഡിറ്റോറിയല്‍

 

ഭൂമിയിലെചൂട് (ആഗോളതാപനം) വര്‍ധിക്കുന്നതിനെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് പുതുമയില്ലാതായിട്ട് കുറച്ചുകാലമായി. നിത്യേന നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തെല്ലൊന്നുമല്ല നമ്മെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ട് നമ്മെ ഏവരെയും ഒരിക്കല്‍കൂടി ഭീതിപ്പെടുത്തുകയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുമാണ്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് വരുന്ന 30 കൊല്ലത്തിനകം ലോകത്തെ 216 ദശലക്ഷം (21 കോടി) മനുഷ്യരെങ്കിലും തങ്ങളുടെ നിലവിലെ വാസസ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനംമൂലം കടുത്ത കുടിവെള്ള ക്ഷാമം, കാര്‍ഷിക വിളകളുടെ ഉത്പാദനയിടിവ്, സമുദ്ര ജലത്തിന്റെ ഉയര്‍ച്ച തുടങ്ങിയവ കാരണമാണ് ഇത് സംഭവിക്കുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ മനുഷ്യരുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകും കാലാവസ്ഥാവ്യതിയാനം വരുത്തിവെക്കുക. രാജ്യത്തിനകത്തേക്കും പുറത്തേക്കും കുടിയേറ്റം നടത്താന്‍ ഇടവരുത്തുന്ന സംഭവങ്ങളാണ് ഇവ. ലോകബാങ്ക് വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യയും ഉള്‍പെടുന്നു. ലാറ്റിന്‍അമേരിക്ക, വടക്കേ ആഫ്രിക്ക, ഉപസഹാറന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കനേഷ്യ, പസഫിക് മേഖല എന്നിവിടങ്ങളിലാണ് സംഘം പഠനം നടത്തിയത്. ഇവിടങ്ങളിലെ 22 കോടിയോളം മനുഷ്യരാണ് 2050ഓടെ കുടിയേറ്റവും പലായനവും നടത്തേണ്ടിവരിക. അതായത് നമ്മുടെ കുട്ടികളുടെ തലമുറയില്‍തന്നെ ഇതുസംഭവിക്കുമെന്നര്‍ത്ഥം. അതീവ ഭീതിജനകമായ റിപ്പോര്‍ട്ടാണ് മനുഷ്യരെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നതെങ്കിലും ഇതുകാരണം മൃഗങ്ങള്‍ക്കും പക്ഷികളാദി ജീവികള്‍ക്കും സസ്യലതാദികള്‍ക്കും ഉണ്ടാകാനിടയുള്ള നാശത്തിന്റെ കാര്യവും ഊഹിക്കാവുന്നതേയുള്ളൂ. കൃത്യവും കര്‍ക്കശവുമായ ഇടപെടലുകള്‍കൊണ്ട് ഏറെക്കുറെ ഈ പ്രശ്‌നത്തെ തരണംചെയ്യാന്‍ കഴിയുമെങ്കിലും ഏറ്റവും കുറഞ്ഞത് 4.5 കോടി മനുഷ്യരെങ്കിലും കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള ഗുരുതര പ്രതിസന്ധിയെ നേരിട്ടേ പറ്റൂവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മേല്‍പറഞ്ഞ ഭൂപ്രദേശങ്ങളില്‍ ഉപസഹാറന്‍ ആഫ്രിക്കയിലാണത്രെ ഏറ്റവുമധികം മനുഷ്യര്‍ ഗുരുതര പ്രതിസന്ധി നേരിടേണ്ടിവരിക. കടല്‍ ജലം കയറുന്നതുമൂലം തീരപ്രദേശത്ത് താമസിക്കുന്ന ഇക്കൂട്ടര്‍ കാതങ്ങളോളം മാറിത്താമസിക്കേണ്ടിവരും. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നതും വര്‍ധിച്ചുവരുന്ന മരുവല്‍കരണവുമാണ് ഈ ഭൂവിഭാഗത്തെ മനുഷ്യരുടെ ജീവിതം സങ്കീര്‍ണമാക്കുകയത്രെ. നിലവില്‍തന്നെ വരുന്ന ഏതാനും വര്‍ഷത്തിനകം ഭൂമിയിലെ അന്തരീക്ഷതാപം വര്‍ധിക്കുന്നതുകാരണം വലിയൊരു വിഭാഗം ആളുകള്‍ക്ക് കടലോര മേഖലകളില്‍നിന്ന് കുടിയേറേണ്ടിവരുമെന്ന് നിരവധി പഠനങ്ങളിലൂടെ വ്യക്തമായതാണ്. അതില്‍ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളും ഉള്‍പെടും. അതില്‍ കേരളതീരവും ഉള്‍പെടുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വടക്കേ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കുടിയേറ്റം നടത്തേണ്ടിവരികയെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. വടക്കേ അമേരിക്കയുടെ ജനസംഖ്യയുടെ 9 ശതമാനം പേര്‍ക്ക്, അഥവാ 1.9 കോടിയാളുകള്‍ക്ക് കുടിയേറ്റം നടത്തേണ്ടിവരും. ഏതാണ്ടിതേ അവസ്ഥയാണ് നമ്മുടെ തൊട്ടടുത്തുള്ള ബംഗ്ലാദേശിലും സംഭവിക്കുക. ഇവിടെ കടല്‍ക്ഷോഭവും പ്രളയവും കുടിവെള്ളക്ഷാമവും കാരണം 1.99 കോടിയാളുകള്‍ക്ക് പലായനം ചെയ്യേണ്ടിവരും. ഇവരില്‍ വലിയൊരു ശതമാനം സ്ത്രീകളായിരിക്കുകയും ചെയ്യും. ഭൂമിയില്‍നിന്ന് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ സംയുക്തങ്ങളാണ് ഈ ദുരന്തത്തിന് പ്രേരകമാകുന്നത്. കാര്‍ബണ്‍ പുറന്തള്ളലിനെയും തന്മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ച് എത്രയോ മുമ്പുതന്നെ ഭരണാധികാരികള്‍ക്ക് ഗവേഷകരും ശാസ്ത്രജ്ഞരും വലിയതോതില്‍ മുന്നറിയിപ്പ് നല്‍കിയതാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഇക്കാര്യത്തില്‍ മുഖ്യകുറ്റക്കാരെന്നിരിക്കെ അവരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നത് ഏവരെയും അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. പാരിസ് കാലാവസ്ഥാ ഉടമ്പടിയാണ് തദ്‌വിഷയത്തില്‍ നിലവില്‍ സര്‍വരാജ്യങ്ങളെയും ഉള്‍പെടുത്തി ഉണ്ടാക്കിയതെങ്കിലും അതില്‍നിന്ന് ഏകപക്ഷീയമായി പിന്തിരിയുന്നതാണ് അമേരിക്കയില്‍നിന്ന് കാണേണ്ടിവന്നത്. റഷ്യയും ചൈനയും ഇക്കാര്യത്തില്‍ വാശിയിലുമാണ്. വന്‍തോതില്‍ വ്യാവസായികാവശിഷ്ടം പുറന്തള്ളുന്നതാണ് കാര്‍ബണ്‍ അന്തരീക്ഷത്തില്‍ കലരുന്നതിന് കാരണമാകുന്നത്. അതാകട്ടെ അന്തരീക്ഷത്തില്‍ മാത്രമല്ല, ഭൂമിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുകയാണ്. മേല്‍പറഞ്ഞപഠനങ്ങളില്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അവിടങ്ങളിലും വലിയതോതില്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രകൃതിക്ഷോഭങ്ങള്‍ നാം കണ്ടുവരികയാണിപ്പോള്‍. ദിവസങ്ങള്‍ക്കുമുമ്പാണ് ലോകത്തെ ഏറ്റവും വലിയ മഹാനഗരമായ ന്യൂയോര്‍ക്കില്‍ മെട്രോ ഉള്‍പെടെയുള്ളവ മഹാപ്രളയത്തിനിരയായത്. യൂറോപ്പിലെ പ്രളയത്തില്‍ ജര്‍മനിയിലും ബെല്‍ജിയത്തിലുമായി 200ലധികംപേരാണ് മരണമടഞ്ഞത്. യൂറോപ്പില്‍ ഇവ
ആവര്‍ത്തിക്കാനുള്ള സാധ്യത പത്തിരട്ടിയോളമുണ്ടെന്നാണ് ഗവേഷകപക്ഷം.

ഓഗസ്റ്റ്ആദ്യം പുറത്തുവന്ന ഐ.പി.സി.സിയുടെ (ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) ആറാമത് റിപ്പോര്‍ട്ടിലും സമാനമായ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. പത്തു വര്‍ഷത്തിനകം ഉണ്ടാകുന്ന 1.5 ഡിഗ്രിസെല്‍ഷ്യസ് അന്തരീക്ഷ താപവര്‍ധനവിനെക്കുറിച്ചും സമുദ്രനിരപ്പില്‍ 11 സെന്റിമീറ്റര്‍ വര്‍ധനവിനെക്കുറിച്ചുമാണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അത് ഇന്ത്യയിലെ കൊച്ചി, കണ്ട്‌ല, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി പോലുള്ള തീരങ്ങള്‍ മുക്കും. അവിടങ്ങളിലെ തുറമുഖങ്ങള്‍ മാത്രമല്ല, മനുഷ്യരുടെ വലിയതോതിലുള്ള പലായനവും അനുഭവിക്കേണ്ടിവരും. ലോകബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്താരാഷ്ട്ര റെഡ്‌ക്രോസ്-റെഡ്ക്രസന്റ് ഡയറക്ടര്‍ പ്രൊഫ. മാര്‍ട്ടിന്‍ ആള്‍ട്ട്‌സ് പറയുന്നത് കാര്യങ്ങള്‍ ‘വിചാരിക്കുന്നതിലും അപ്പുറമാ’യിരിക്കുമെന്നാണ്. ഇപ്പോള്‍തന്നെ ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തീരുമാനങ്ങളും നടപടികളും സ്വീകരിക്കാന്‍ നാമോരുത്തരും മുന്നിട്ടിറങ്ങിയേമതിയാകൂ.

 

web desk 3: