Connect with us

kerala

ആകുലപ്പെടുത്തേണ്ട കാലാവസ്ഥാ റിപ്പോര്‍ട്ട് – എഡിറ്റോറിയല്‍

ലോകത്തെ മനുഷ്യരുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകും കാലാവസ്ഥാവ്യതിയാനം വരുത്തിവെക്കുക

Published

on

 

ഭൂമിയിലെചൂട് (ആഗോളതാപനം) വര്‍ധിക്കുന്നതിനെക്കുറിച്ചും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ നമുക്ക് പുതുമയില്ലാതായിട്ട് കുറച്ചുകാലമായി. നിത്യേന നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങളും മഹാമാരികളും തെല്ലൊന്നുമല്ല നമ്മെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തുവന്ന മറ്റൊരു റിപ്പോര്‍ട്ട് നമ്മെ ഏവരെയും ഒരിക്കല്‍കൂടി ഭീതിപ്പെടുത്തുകയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതുമാണ്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് വരുന്ന 30 കൊല്ലത്തിനകം ലോകത്തെ 216 ദശലക്ഷം (21 കോടി) മനുഷ്യരെങ്കിലും തങ്ങളുടെ നിലവിലെ വാസസ്ഥലങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവരുമെന്നാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. കാലാവസ്ഥാവ്യതിയാനംമൂലം കടുത്ത കുടിവെള്ള ക്ഷാമം, കാര്‍ഷിക വിളകളുടെ ഉത്പാദനയിടിവ്, സമുദ്ര ജലത്തിന്റെ ഉയര്‍ച്ച തുടങ്ങിയവ കാരണമാണ് ഇത് സംഭവിക്കുകയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്തെ മനുഷ്യരുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാകും കാലാവസ്ഥാവ്യതിയാനം വരുത്തിവെക്കുക. രാജ്യത്തിനകത്തേക്കും പുറത്തേക്കും കുടിയേറ്റം നടത്താന്‍ ഇടവരുത്തുന്ന സംഭവങ്ങളാണ് ഇവ. ലോകബാങ്ക് വിദഗ്ധസംഘം നടത്തിയ പഠനത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യയും ഉള്‍പെടുന്നു. ലാറ്റിന്‍അമേരിക്ക, വടക്കേ ആഫ്രിക്ക, ഉപസഹാറന്‍ ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, മധ്യേഷ്യ, ദക്ഷിണേഷ്യ, കിഴക്കനേഷ്യ, പസഫിക് മേഖല എന്നിവിടങ്ങളിലാണ് സംഘം പഠനം നടത്തിയത്. ഇവിടങ്ങളിലെ 22 കോടിയോളം മനുഷ്യരാണ് 2050ഓടെ കുടിയേറ്റവും പലായനവും നടത്തേണ്ടിവരിക. അതായത് നമ്മുടെ കുട്ടികളുടെ തലമുറയില്‍തന്നെ ഇതുസംഭവിക്കുമെന്നര്‍ത്ഥം. അതീവ ഭീതിജനകമായ റിപ്പോര്‍ട്ടാണ് മനുഷ്യരെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നതെങ്കിലും ഇതുകാരണം മൃഗങ്ങള്‍ക്കും പക്ഷികളാദി ജീവികള്‍ക്കും സസ്യലതാദികള്‍ക്കും ഉണ്ടാകാനിടയുള്ള നാശത്തിന്റെ കാര്യവും ഊഹിക്കാവുന്നതേയുള്ളൂ. കൃത്യവും കര്‍ക്കശവുമായ ഇടപെടലുകള്‍കൊണ്ട് ഏറെക്കുറെ ഈ പ്രശ്‌നത്തെ തരണംചെയ്യാന്‍ കഴിയുമെങ്കിലും ഏറ്റവും കുറഞ്ഞത് 4.5 കോടി മനുഷ്യരെങ്കിലും കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള ഗുരുതര പ്രതിസന്ധിയെ നേരിട്ടേ പറ്റൂവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മേല്‍പറഞ്ഞ ഭൂപ്രദേശങ്ങളില്‍ ഉപസഹാറന്‍ ആഫ്രിക്കയിലാണത്രെ ഏറ്റവുമധികം മനുഷ്യര്‍ ഗുരുതര പ്രതിസന്ധി നേരിടേണ്ടിവരിക. കടല്‍ ജലം കയറുന്നതുമൂലം തീരപ്രദേശത്ത് താമസിക്കുന്ന ഇക്കൂട്ടര്‍ കാതങ്ങളോളം മാറിത്താമസിക്കേണ്ടിവരും. കാര്‍ഷിക മേഖലയെ ആശ്രയിച്ച് കഴിയുന്നതും വര്‍ധിച്ചുവരുന്ന മരുവല്‍കരണവുമാണ് ഈ ഭൂവിഭാഗത്തെ മനുഷ്യരുടെ ജീവിതം സങ്കീര്‍ണമാക്കുകയത്രെ. നിലവില്‍തന്നെ വരുന്ന ഏതാനും വര്‍ഷത്തിനകം ഭൂമിയിലെ അന്തരീക്ഷതാപം വര്‍ധിക്കുന്നതുകാരണം വലിയൊരു വിഭാഗം ആളുകള്‍ക്ക് കടലോര മേഖലകളില്‍നിന്ന് കുടിയേറേണ്ടിവരുമെന്ന് നിരവധി പഠനങ്ങളിലൂടെ വ്യക്തമായതാണ്. അതില്‍ ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളും ഉള്‍പെടും. അതില്‍ കേരളതീരവും ഉള്‍പെടുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

വടക്കേ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കുടിയേറ്റം നടത്തേണ്ടിവരികയെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ട് പ്രവചിക്കുന്നത്. വടക്കേ അമേരിക്കയുടെ ജനസംഖ്യയുടെ 9 ശതമാനം പേര്‍ക്ക്, അഥവാ 1.9 കോടിയാളുകള്‍ക്ക് കുടിയേറ്റം നടത്തേണ്ടിവരും. ഏതാണ്ടിതേ അവസ്ഥയാണ് നമ്മുടെ തൊട്ടടുത്തുള്ള ബംഗ്ലാദേശിലും സംഭവിക്കുക. ഇവിടെ കടല്‍ക്ഷോഭവും പ്രളയവും കുടിവെള്ളക്ഷാമവും കാരണം 1.99 കോടിയാളുകള്‍ക്ക് പലായനം ചെയ്യേണ്ടിവരും. ഇവരില്‍ വലിയൊരു ശതമാനം സ്ത്രീകളായിരിക്കുകയും ചെയ്യും. ഭൂമിയില്‍നിന്ന് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ സംയുക്തങ്ങളാണ് ഈ ദുരന്തത്തിന് പ്രേരകമാകുന്നത്. കാര്‍ബണ്‍ പുറന്തള്ളലിനെയും തന്മൂലമുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തെയും കുറിച്ച് എത്രയോ മുമ്പുതന്നെ ഭരണാധികാരികള്‍ക്ക് ഗവേഷകരും ശാസ്ത്രജ്ഞരും വലിയതോതില്‍ മുന്നറിയിപ്പ് നല്‍കിയതാണ്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമാണ് ഇക്കാര്യത്തില്‍ മുഖ്യകുറ്റക്കാരെന്നിരിക്കെ അവരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നത് ഏവരെയും അത്ഭുതപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്നു. പാരിസ് കാലാവസ്ഥാ ഉടമ്പടിയാണ് തദ്‌വിഷയത്തില്‍ നിലവില്‍ സര്‍വരാജ്യങ്ങളെയും ഉള്‍പെടുത്തി ഉണ്ടാക്കിയതെങ്കിലും അതില്‍നിന്ന് ഏകപക്ഷീയമായി പിന്തിരിയുന്നതാണ് അമേരിക്കയില്‍നിന്ന് കാണേണ്ടിവന്നത്. റഷ്യയും ചൈനയും ഇക്കാര്യത്തില്‍ വാശിയിലുമാണ്. വന്‍തോതില്‍ വ്യാവസായികാവശിഷ്ടം പുറന്തള്ളുന്നതാണ് കാര്‍ബണ്‍ അന്തരീക്ഷത്തില്‍ കലരുന്നതിന് കാരണമാകുന്നത്. അതാകട്ടെ അന്തരീക്ഷത്തില്‍ മാത്രമല്ല, ഭൂമിയില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുകയാണ്. മേല്‍പറഞ്ഞപഠനങ്ങളില്‍ അമേരിക്കയും യൂറോപ്പും ഉള്‍പ്പെട്ടിട്ടില്ലെങ്കിലും അവിടങ്ങളിലും വലിയതോതില്‍ കാലാവസ്ഥാവ്യതിയാനം മൂലമുള്ള പ്രകൃതിക്ഷോഭങ്ങള്‍ നാം കണ്ടുവരികയാണിപ്പോള്‍. ദിവസങ്ങള്‍ക്കുമുമ്പാണ് ലോകത്തെ ഏറ്റവും വലിയ മഹാനഗരമായ ന്യൂയോര്‍ക്കില്‍ മെട്രോ ഉള്‍പെടെയുള്ളവ മഹാപ്രളയത്തിനിരയായത്. യൂറോപ്പിലെ പ്രളയത്തില്‍ ജര്‍മനിയിലും ബെല്‍ജിയത്തിലുമായി 200ലധികംപേരാണ് മരണമടഞ്ഞത്. യൂറോപ്പില്‍ ഇവ
ആവര്‍ത്തിക്കാനുള്ള സാധ്യത പത്തിരട്ടിയോളമുണ്ടെന്നാണ് ഗവേഷകപക്ഷം.

ഓഗസ്റ്റ്ആദ്യം പുറത്തുവന്ന ഐ.പി.സി.സിയുടെ (ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച്) ആറാമത് റിപ്പോര്‍ട്ടിലും സമാനമായ മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നു. പത്തു വര്‍ഷത്തിനകം ഉണ്ടാകുന്ന 1.5 ഡിഗ്രിസെല്‍ഷ്യസ് അന്തരീക്ഷ താപവര്‍ധനവിനെക്കുറിച്ചും സമുദ്രനിരപ്പില്‍ 11 സെന്റിമീറ്റര്‍ വര്‍ധനവിനെക്കുറിച്ചുമാണ് ആ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. അത് ഇന്ത്യയിലെ കൊച്ചി, കണ്ട്‌ല, വിശാഖപട്ടണം, ചെന്നൈ, തൂത്തുക്കുടി പോലുള്ള തീരങ്ങള്‍ മുക്കും. അവിടങ്ങളിലെ തുറമുഖങ്ങള്‍ മാത്രമല്ല, മനുഷ്യരുടെ വലിയതോതിലുള്ള പലായനവും അനുഭവിക്കേണ്ടിവരും. ലോകബാങ്ക് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്താരാഷ്ട്ര റെഡ്‌ക്രോസ്-റെഡ്ക്രസന്റ് ഡയറക്ടര്‍ പ്രൊഫ. മാര്‍ട്ടിന്‍ ആള്‍ട്ട്‌സ് പറയുന്നത് കാര്യങ്ങള്‍ ‘വിചാരിക്കുന്നതിലും അപ്പുറമാ’യിരിക്കുമെന്നാണ്. ഇപ്പോള്‍തന്നെ ഇതെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് തീരുമാനങ്ങളും നടപടികളും സ്വീകരിക്കാന്‍ നാമോരുത്തരും മുന്നിട്ടിറങ്ങിയേമതിയാകൂ.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം; അഞ്ച് പേര്‍ക്ക് പരിക്ക്

ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.

Published

on

പത്തനംതിട്ടയില്‍ തെരുവുനായ ആക്രമണം. വെച്ചൂച്ചിറി സി.എം.എസ് സ്‌കൂളിന് സമീപം വിദ്യാര്‍ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സെന്റ് തോമസ് ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹെലീന സാന്റാ ബിജുവിനെ ട്യൂഷന് പോകും വഴി അക്രമിക്കുകയായിരുന്നു. കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നില്‍ക്കുകയായിരുന്ന വ്യാപാരിയെയും നായ ആക്രമിച്ചത്.

ബൈക്കില്‍ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു. പരുക്കേറ്റവരില്‍ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലേയ്ക്കും മാറ്റി. ബാക്കിയുള്ളവര്‍ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.

Continue Reading

kerala

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം; എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

Published

on

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തിന് പിന്നാലെ കണ്ണൂര്‍ ജയിലിലെ എട്ടു ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സൂപ്രണ്ടുമാര്‍ ഇല്ലാതിരുന്ന തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ജയിലുകളില്‍ സൂപ്രണ്ടുമാരെ നിയമിച്ചു.

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ വകുപ്പിന്റെ സിസ്റ്റം മുഴുവന്‍ തകരാറിലായിരുന്നുവെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ എടുത്ത് ഗോവിന്ദച്ചാമി സെല്ലിലെ കമ്പികള്‍ മുറിച്ചത് അറിയാതിരുന്നതും, സെല്ലിനുള്ളിലേക്ക് കൂടുതല്‍ തുണികള്‍ കൊണ്ടുവന്നത് കണ്ടെത്താനാകാത്തതും വീഴ്ച്ച വ്യക്തമാക്കുന്നത്. ജയില്‍ ചാടിയ ദിവസം രാത്രി പരിശോധന രേഖകളില്‍ ഒതുങ്ങി. രണ്ടുമണിക്കൂര്‍ ഇടപെട്ട് സെല്‍ പരിശോധിക്കണമെന്ന ചട്ടം നടപ്പായില്ല. ജീവനക്കാരുടെ കുറവ് വീഴ്ചയ്ക്ക് കാരണമായി എന്ന് ജയില്‍ മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Continue Reading

kerala

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ സ്വകാര്യ ബസ് ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസം

അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു.

Published

on

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഇടിപ്പിച്ച് ഡ്രൈവറുടെ ഗുണ്ടായിസമെന്ന് പരാതി. അപകടം പരിശോധിക്കാന്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇറങ്ങിയ സമയം സ്വകാര്യ ബസ് ഡ്രൈവര്‍ അനുമതിയില്ലാതെ ഉള്ളില്‍ കയറി ബസ് മാറ്റിയിടുകയും ചെയ്തു. പുല്ലാടിന് സമീപം ചാലുവാതുക്കല്‍ എന്ന സ്ഥലത്ത് വൈകിട്ടോടെയാണ് സംഭവം.

മല്ലപ്പള്ളി ഡിപ്പോയിലെ കോഴഞ്ചേരിയില്‍ നിന്ന് കോട്ടയത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ ഗ്ലോബല്‍ എന്ന പേരിലുള്ള സ്വകാര്യബസ് ഇടിക്കുകയായിരുന്നു. പിന്നാലെ കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ പുറത്തിറങ്ങിയ സമയത്ത് അദ്ദേഹത്തെ തള്ളിമാറ്റി സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ഉള്ളില്‍ കയറുകയും ബസ് സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് എടുത്തിടുകയും ചെയ്തു. ഇതിന് പിന്നാലെ സ്വകാര്യ ബസുമായി കടന്നുകളയാന്‍ ശ്രമിക്കുകയും ചെയ്തു.

ഇതോടെ കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍ റോഡിലിരുന്ന് സ്വകാര്യബസ് പോകുന്നത് തടഞ്ഞു.
തുടര്‍ന്ന് കീഴ്‌വായ്പൂര് പോലീസ് സ്വകാര്യ ബസും ഡ്രൈവറിനെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Continue Reading

Trending