X

ദുരന്ത നിവാരണത്തിൽ ആശയവിനിമയത്തിന് വലിയ പങ്ക്: മുരളി തുമ്മാരുകുടി

ഷാർജ: ലോകത്ത് പ്രകൃതി ദുരന്തങ്ങളും മറ്റു പ്രശ്നങ്ങളുമുണ്ടാകുമ്പോൾ ഏറ്റവുമാദ്യം വേണ്ടത്, അതിലുൾപ്പെട്ടയാളുകൾ തമ്മിൽ പരസ്പര ആശയ വിനിമയം നടത്തുകയെന്നതാണെന്ന് യുഎൻ പരിസ്ഥിതി പ്രോഗ്രാമിലെ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടി. ഷാർജ രാജ്യാന്തര പുസ്തക മേളയിൽ ‘ട്രിപ്സ് ആൻഡ് ട്രിക്സ്: ഡിസാസ്റ്റർ മാനേജ്മെന്റ്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതി ദുരന്തം എവിടെയുമുണ്ടാവാം. എന്നാൽ, അതിനെ മാനേജ് ചെയ്യാൻ കഴിയുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. അതിൽ ഏറ്റവും മുഖ്യം ആളുകൾ തമ്മിലുള്ള ആശയ വിനിമയമാണ്. അങ്ങനെ ചെയ്താൽ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാകും. അതുവഴിയുള്ള ആഘാതവും ഇല്ലാതാക്കാൻ സാധിക്കും.

ഡിസാസ്റ്റർ മാനേജ്മെന്റാണ് താൻ പഠിച്ചതെന്നും, അതിൽ പ്രായോഗികതയ്ക്ക് വലിയ സ്ഥാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്യാമറയുടെ മുന്നിൽ നിർത്തിയായിരുന്നു ഡിസാസ്റ്റർ മാനേജ്മെന്റ് താനുൾപ്പെടെയുള്ള ചുമതലയുള്ളവർക്ക് പരിശീലിപ്പിച്ചത്.
ദുരന്തമുണ്ടാകുമ്പോൾ പല സ്ഥാപനങ്ങളും അതൊന്നും പറയാതിരിക്കും. അങ്ങനെ ചെയ്യുന്നത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കപ്പെടാനാണ് ഇടയാക്കുക. കേരളത്തിൽ 2018ൽ പ്രളയമുണ്ടായപ്പോഴും കോവിഡിന്റെ വ്യാപന ഘട്ടത്തിലും ഇത്തരമൊരു ആശയ വിനിമയത്തിന്റെ ഗുണം നാം മനസ്സിലാക്കി.

വ്യാവസായിക പ്രവർത്തനങ്ങൾ മൂലം ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രകൃതിക്കും മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും നാശം സംഭവിക്കാറുണ്ട്. വിയന്നയിലെ ഇന്റർനാഷനൽ ആറ്റമിക് എനർജി ഏജൻസിയിൽ ഒരിക്കൽ സന്ദർശനം നടത്തിയപ്പോൾ കേരളത്തിൽ റേഡിയേഷൻ അളവ് താരതമ്യേന കൂടുതലാണെന്ന് അറിഞ്ഞ് ഞെട്ടിപ്പോയി. റേഡിയേഷൻ കാൻസറിന് കാരണമാകും. വ്യാവസായിക മലിനീകരണം കൊണ്ടും മറ്റുമാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ പുഴകളും മണ്ണും ജലവും മലിനീകരിക്കപ്പെടുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങളിലേക്ക് സമൂഹത്തെ എത്തിച്ചേക്കാം. അവ ഭാവിയിൽ സംഭവിക്കാതിരിക്കാൻ നാം ജാഗ്രത കാട്ടണം. അതിന് ബോധവത്കരണം വലിയ പങ്ക് വഹിക്കും.
പ്രകൃതി ദുരന്തങ്ങളും മറ്റു പ്രതിസന്ധികളും നേരിടാനുള്ള ശക്തമായ പ്രവർത്തനകൾക്ക് 1990കളിൽ യുഎൻ കാര്യമായ നീക്കങ്ങൾ നടത്തിയിരുന്നു. സ്റ്റോക്ഹോമിൽ നടന്ന കൺവെൻഷനിൽ മൂന്ന് രാജ്യാന്തര കരാറുകളിലെത്താൻ തീരുമാനിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎൻ ഫ്രെയിം വർക്കാണ് അതിലൊന്ന്. ജൈവ വൈവിധ്യമാണ് രണ്ടാമത്തേത്. മൂന്നാമത്തേത്, യുഎൻ കൺവെൻഷൻ റ്റു കംബാറ്റ് ഡെസേർട്ടിഫികേഷൻ. മണ്ണൊലിപ്പു തടയലും മരുഭൂവത്കരണം ഇല്ലാതാക്കലും വഴി ഭൂമി തിരിച്ചു പിടിച്ച് ലക്ഷ്യം കുറെയൊക്കെ നേടാനാകും. ലോകത്താകെ 13 ബില്യൻ ഹെക്ടർ സ്ഥലം തരിശായിത്തീർന്നിട്ടുണ്ട്. ജല സ്രോതസ് വറ്റിപ്പോകുന്നതും മണ്ണൊലിപ്പും വഴിയാണ് മരുവത്കരണം അധികവും സംഭവിക്കുന്നത്. 2040 ഓടെ നഷ്ടപ്പെട്ട ഭൂമിയുടെ 50% തിരിച്ചു പിടിക്കാനാകുമെന്നാണ് കരുതുന്നത്. യൂറോപ്പിൽ 2030ഓടെ നല്ലൊരു ശതമാനം ഭൂമി തിരിച്ചു പിടിക്കാനാകുമെന്നാണ് യൂറോപ്യൻ യൂണിയനെ ഉദ്ധരിച്ച് ഒരു ബിബിസി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.
വ്യാവസായിക മലിനീകരണം മുഖേന മനുഷ്യർക്കുണ്ടാകുന്ന രോഗാവസ്ഥ ഒഴിവാക്കാൻ വ്യവസ്ഥാപിതമായ എപിഡെമിക് പഠനങ്ങൾ നടക്കണം. എന്നാൽ, നിർഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ നാട്ടിൽ ഇതൊന്നും കാര്യമായി നടക്കാറില്ല. ഇതിന് പല കാരണങ്ങളുമുണ്ട്. ഒന്ന്, ഇത്തരം പഠനങ്ങൾ വളരെ ചെലവേറിയതാണ്. 2008 മുതൽ 2011 വരെ താൻ നൈജീരിയയിൽ ഒരു ഓയിൽ ഫീൽഡിലുണ്ടായ ഓയിൽ സ്പിൽ സംബന്ധിച്ച് 1000 സ്ക്വയർ കിലോമീറ്റർ സ്ഥലത്ത് പഠനം നടത്തിയെന്നും 80 കോടി രൂപ അതിന് ചെലവായെന്നും അദ്ദേഹം പറഞ്ഞു. എണ്ണ മലിനീകരണം നൈജീരിയയിൽ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. അതുവച്ച്, അവിടെ ധാരാളം കാൻസർ രോഗികളുണ്ടാവേണ്ടതാണ്. എന്നാൽ, അതുണ്ടായില്ല. അതും നാം കാണണം. മലിനീകരണത്തോടൊപ്പം മറ്റു കാരണങ്ങളും കാൻസറിന് കാരണമാകുന്നുവെന്നാണ് മനസിലാക്കേണ്ടത്.
ബുക് ഫോറത്തിൽ നടന്ന സംവാദത്തിൽ മച്ചിങ്ങൽ രാധാകൃഷ്ണൻ മോഡറ്റേറായിരുന്നു. ‘ബുദ്ധനും ശങ്കരനും പിന്നെ ഞാനും’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ സൈനിംഗ് സെഷനുമുണ്ടായിരുന്നു.

webdesk13: