Connect with us

Article

കാലാവസ്ഥാ സമ്മേളനത്തിലെ ആകുലതകള്‍

വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.

Published

on

ടി ഷാഹുല്‍ ഹമീദ്

മനുഷ്യര്‍ നേരിടുന്ന ജീവല്‍ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ലോക രാജ്യങ്ങളുടെ ഇരുപത്തിയേഴാമത് കാലാവസ്ഥാ ഒത്തുചേരല്‍ ഈജിപ്തിലെ ഷാം എല്‍ ഷെയ്ക്കില്‍ നടക്കുകയാണ്. ഐക്യരാഷ്ട്രസഭ പരിസ്ഥിതി കര്‍മ പരിപാടിയുടെ പതിമൂന്നാമത് ഉദ്വമന വിടവ് റിപ്പോര്‍ട്ട് (എമിഷന്‍ ഗ്യാപ്പ് റിപ്പോര്‍ട്ട് 2022) ലോക രാജ്യങ്ങളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ചൂട് നിലവിലുള്ളതില്‍ നിന്നും 2.8 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. നിലവില്‍ ബഹിര്‍ഗമിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ 45% കുറച്ചാല്‍ മാത്രമേ ലോകം രക്ഷപ്പെടുകയുള്ളൂ. അല്ലെങ്കില്‍ ഭൂമി വിയര്‍ത്ത് മനുഷ്യരടക്കമുള്ള ജീവജാലങ്ങള്‍ അതിജീവനത്തിനായി നെട്ടോട്ടം ഓടേണ്ടി വരും.

വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. ലോകത്തിന്റെ ചൂട് 2010 മുതല്‍ 2019 വരെ ശരാശരി 1.1 ഡിഗ്രി സെല്‍ഷ്യസ് ആണ് വര്‍ദ്ധിച്ചതെങ്കില്‍ 2020 ല്‍ 141 വര്‍ഷത്തിനുശേഷം ചൂട് 1.28 ഡിഗ്രീ സെല്‍ഷ്യസ് ആയി വര്‍ദ്ധിച്ചു. ലോകത്തെ അനിയന്ത്രിതമായ താപവര്‍ദ്ധനവിന് കാരണമായ കാര്‍ബണ്‍ പുറന്തള്ളലിന്റെ 55% വും വികസിത രാജ്യങ്ങളായ ജി 20 രാജ്യങ്ങളാണ് പുറന്തള്ളുന്നത്. കാര്‍ബണ്‍ അടക്കമുള്ള ഹരിത ഗൃഹ വാതകങ്ങളുടെ പ്രതിശീര്‍ഷ ബഹിര്‍ഗമനത്തില്‍ ഒരു വ്യക്തി ലോകത്താകമാനം 6.3 ടണ്‍ ഹരിതഗൃഹവാതകങ്ങളാണ് വര്‍ഷത്തില്‍ പുറന്തള്ളുന്നത് എങ്കില്‍, അമേരിക്കയില്‍ അത് 14 ടണ്ണും റഷ്യയില്‍ 13 ടണ്ണും ചൈനയില്‍ 9.71, ബ്രസീലില്‍ 7.51 ടണ്ണും ആണ് പുറന്തള്ളുന്നത്.

ഈജിപ്തില്‍ എത്തുന്നതിന് മുമ്പ് 2021ല്‍ സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ക്കോ ഉച്ചകോടിയില്‍ 166 രാജ്യങ്ങള്‍ പുതിയ ചുവടുവെപ്പ് നടത്തി നിലവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 4.8 ഗിഗാ ടണ്ണിന്റെ കുറവ് ഉണ്ടാക്കും എന്ന് പ്രഖ്യാപിച്ചിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹരിത ഗൃഹ വാതകങ്ങളായ കാര്‍ബണ്‍ഡയോക്‌സൈഡ്, മീഥെയിന്‍, നൈട്രസ് ഓക്‌സൈഡ്, ഹൈഡ്രോഫഌറോ കാര്‍ബണ്‍, പെര്‍ ഫഌറോ കെമിക്കല്‍സ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയുടെ ബഹിര്‍ഗമനം അപകടകരമായ രീതിയില്‍ തുടരുകയാണ്.

ഒരു വ്യക്തിയോ സ്ഥാപനമോ, ഒരു വസ്തുവോ, സംഘമോ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കി രേഖപ്പെടുത്തുന്നതിനാണ് കാര്‍ബണ്‍ പാദ മുദ്ര ഉപയോഗിക്കുന്നത്. രാജ്യങ്ങള്‍ ഇത് രേഖപ്പെടുത്തി വെക്കുവാനും ഇങ്ങനെ പുറം തള്ളുന്നതിന് ഒരു വില നിശ്ചയിക്കുകയും ചെയ്താല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഒരു പരിധി വരെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. ഈ കാര്യത്തില്‍ ഈജിപ്തില്‍ നിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് ലോകം പ്രതീക്ഷിക്കുന്നു. വ്യവസായ യുഗം ആരംഭിച്ചതോടുകൂടി ലോകത്തിന്റെ ചൂട് ശരാശരി ഒരു ശതമാനം വര്‍ധിക്കാന്‍ തുടങ്ങി. ലോകത്ത് ആകമാനം ഹരിത ഗൃഹവാതകങ്ങളുടെ 35% പുറന്തള്ളുന്നത് ഊര്‍ജ്ജ മേഖലയില്‍ നിന്നാണ.് കൃഷി വന നശീകരണം കാട്ടുതീ എന്നിവയില്‍ നിന്നും 24 ശതമാനവും വ്യവസായത്തില്‍ നിന്നും 24 ശതമാനവും ഗതാഗത മേഖലയില്‍ നിന്ന് 14ശതമാനവും കെട്ടിട നിര്‍മാണ മേഖലയില്‍ നിന്ന് 6% വും കാര്‍ബണ്‍ പുറന്തള്ളുന്നു. 30% മാത്രം കാര്‍ബണ്‍ ഗ്രാമീണ മേഖലയില്‍ നിന്നും അന്തരീക്ഷത്തിലേക്ക് പുറന്തള്ളുമ്പോള്‍ നഗരപ്രദേശങ്ങളില്‍ നിന്നാണ് 70% കാര്‍ബണും പുറത്തേക്ക് തള്ളുന്നത്.

ലോകത്താകമാനം കാര്‍ബണ്‍ പുറന്തള്ളുന്നവരില്‍ നിന്നും തള്ളുന്നതിനനുസരിച്ച് വില ഈടാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നുവരികയാണ്. കൂടാതെ കാര്‍ബണ്‍ വിസര്‍ജനം കൂടുതല്‍ നടത്തുന്ന രാജ്യങ്ങള്‍ക്ക് അനുവദിക്കപ്പെട്ട പരിധിയില്‍ താഴെ മാത്രം കാര്‍ബണ്‍ വിസര്‍ജനം നടത്തുന്നതിന് അവകാശം വില കൊടുത്തു വാങ്ങാവുന്ന കാര്‍ബണ്‍ വിപണി ആരംഭിക്കുകയാണ്. കാര്‍ബണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതോടെ വ്യാപാര മേഖലയില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അന്തരീക്ഷത്തിലുള്ള കാര്‍ബണിന്റെ അളവ് 1970 ല്‍ 325 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യണ്‍ )ആയിരുന്നുവെങ്കില്‍ ഇന്ന് അത് 430 പി.പി.എം ആയി വര്‍ദ്ധിച്ചു. ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് കാര്‍ബണ്‍ ഏറ്റവും കൂടുതല്‍ പുറംതള്ളുന്നത് (31%) ചൈനയിലാണ്. അമേരിക്ക 14%യൂറോപ്യന്‍ യൂണിയനും ഇന്ത്യയും 7% പുറത്തേക്ക് വീടുന്നു. കല്‍ക്കരി ഇന്ധന ഉല്‍പാദനത്തില്‍ നിന്നും 190 രാജ്യങ്ങള്‍ പിന്‍ വാങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുടെങ്കിലും ഇതില്‍ 46 രാജ്യങ്ങള്‍ കരാറില്‍ ഒപ്പിട്ടില്ല. കരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ ലോകത്തിലെ കല്‍ക്കരി ഉല്‍പാദനത്തിന്റെ 15%മാത്രമാണ്. ഏറ്റവും വലിയ കല്‍ക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ ഈ കരാറില്‍ ഒപ്പിട്ടിട്ടില്ല. ലോകത്താകെ 92 രാജ്യങ്ങളിലായി 648 ചൈനീസ് കമ്പനികള്‍ കല്‍ക്കരി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്.

245 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആണ് ഇവിടങ്ങളില്‍ നിന്നും ഒരു വര്‍ഷം പുറത്തേക്ക് വിടുന്നത്. സ്‌പെയിന്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ഒരു വര്‍ഷം പുറന്തള്ളുന്ന കാര്‍ബണിന് തുല്യമാണ് ഇത്. മനുഷ്യനാല്‍ പുറന്തള്ളുന്ന മീഥൈന്‍ വാതക ബഹിര്‍ഗമനം 30% കുറയ്ക്കുവാന്‍ ലോകത്തിലെ 122 രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മീഥൈന്‍ പുറന്തള്ളുന്ന ആസ്‌ട്രേലിയ, ചൈന, ഇന്ത്യ, ഇറാന്‍, റഷ്യ എന്നി രാജ്യങ്ങള്‍ പ്രതിജ്ഞ എടുത്തിട്ടില്ല എന്നത് നിരാശാജനകമാണ്. ലോകത്ത് മീഥൈന്‍ വാതകത്തിന്റെബഹിര്‍ഗമനം ഓരോ വര്‍ഷവും 162 % ആണ് വര്‍ധിക്കുന്നത്. കാര്‍ബണ്‍ഡൈ ഓക്‌സൈഡിനേക്കാള്‍ അപകടകാരിയാണ് മീഥൈന്‍.

2070 ല്‍ ഇന്ത്യ കാര്‍ബണ്‍ ബഹിര്‍ ഗമനം പൂജ്യത്തില്‍ എത്തിക്കും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 2050ല്‍ അമേരിക്കയും 2060ല്‍ ചൈനയും കാര്‍ബണ്‍ ന്യൂട്രല്‍ ആകും എന്ന പ്രഖ്യാപനം ലോകം വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. കൂടാതെ ലോകത്ത് ഏറ്റവും വലിയ എണ്ണ കയറ്റുമതി രാജ്യമായ സഊദി അറേബ്യ 2060 ല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം പൂജ്യത്തില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ശുഭ പ്രതീക്ഷയാണ് നല്‍കുന്നത്. ഭൂമിയിലെ കാര്‍ബണിന്റെ വലിയഭാഗം മണ്ണിലാണ് സംഭരിക്കുന്നത് എന്നതിനാല്‍ ഭൂമിയില്‍ ഉണ്ടാകുന്ന അപകടകരമായ മനുഷ്യനിര്‍മിതികള്‍ അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ വികരണത്തിനു കാരണമാകുന്നു. ചത്ത സസ്യങ്ങളുടെയും മൃഗങ്ങളുടെയും അവശിഷ്ടങ്ങളില്‍ നിന്നും ഭൂമിയുടെ പുറംതോടില്‍ സ്വാഭാവികമായ രൂപംകൊള്ളുന്ന ഹൈഡ്രോ കാര്‍ബണ്‍ അടങ്ങിയ ഒരു വസ്തുവാണ് ഫോസില്‍ ഇന്ധനങ്ങള്‍. കല്‍ക്കരി, ക്രൂഡോയില്‍, പ്രകൃതിവാതകം എന്നിവയാണ് പ്രധാന ഫോസില്‍ ഇന്ധനങ്ങള്‍. മനുഷ്യപ്രവര്‍ത്തനത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ 80% വും കത്തിച്ചു കളയുന്നതിലൂടെയാണ് പുറന്തള്ളുന്നത്. ഹരിത ഗൃഹവാതകങ്ങളില്‍ 65% കാര്‍ബണ്‍ഡയോക്‌സൈഡ് ആണെങ്കില്‍ 16% മീഥേയിനും 6% നൈട്രസ് ഓക്‌സൈഡ് 2% ഫഌറോ ഗ്യാസുകളും ആണ് അന്തരീക്ഷത്തിലേക്ക് എത്തുന്നത്.

ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള കാര്‍ബണ്‍ കണക്കെടുപ്പാണ് നീതിയുക്തമാക്കുക അല്ലാതെ വികസിത രാജ്യങ്ങള്‍ മുന്നോട്ട് വെക്കുന്ന ദേശത്തിന്റെ അതിര്‍ത്തി കണക്കായുള്ള കണക്കെടുപ്പ് വലിയ ചര്‍ച്ചയാണ് ഉച്ച കോടിയില്‍ ഉണ്ടാകുക. കാര്‍ബണ്‍ കുറക്കുന്നതിന് നൂതന മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇതില്‍ കാര്‍ബണ്‍ പിടിച്ചെടുക്കുന്ന ആഋഇഇട (ബയോ എനര്‍ജി വിത്ത് കാര്‍ബണ്‍ ക്യാപ്ചര്‍ ആന്‍ഡ് സ്‌റ്റോറേജ്) എന്ന മാര്‍ഗം ജൈവ വസ്തുക്കളില്‍ നിന്നും ജൈവോര്‍ജം വേര്‍തിരിച്ച് എടുക്കുകയും അതുവഴി അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണിനെ നീക്കം ചെയ്യുകയും ചെയ്യുന്ന പ്രക്രിയയാണ്. മറ്റൊരു പ്രക്രിയയാണ് ഉഅഇ (ഡയറകട് എയര്‍ ക്യാപ്ചര്‍ ). അന്തരിക്ഷത്തില്‍ നിന്ന് നേരിട്ട് കാര്‍ബണ്‍ പിടിച്ചെടുക്കുന്ന രീതി. ഇതില്‍ ഏതെങ്കിലും മാര്‍ഗം സ്വീകരിച്ച് ക്ലീന്‍ ഊര്‍ജ്ജം എന്ന ആശയം ലോകത്ത് ശക്തമാകേണ്ടതായിട്ടുണ്ട്.

ഭൂമിയിലെത്തുന്ന ചൂടിന്റെ പ്രതിഫലനത്തെ ഹരിത ഗൃഹവാതങ്ങള്‍ തടയുകയും ഭൂമിയിലെ താപനില വര്‍ധിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദശകത്തില്‍ ഭൗമോപരിതലത്തിനോട് ചേര്‍ന്നുള്ള വായു പാളികളുടെ ശരാശരി താപം വര്‍ദ്ധിച്ചു. കാര്‍ബണ്‍ ന്യൂട്രല്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ വഴി പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവും സ്വാഭാവിക പ്രകൃതിയിലേക്ക് വനം, മണ്ണ് ,സമുദ്രങ്ങള്‍ തുടങ്ങിയവയില്‍ ആകിരണം ചെയ്യപ്പെടുന്ന കാര്‍ബണിന്റെ അളവും തുല്യമാക്കുന്നതിനെയാണ് കാര്‍ബണ്‍ തുലിതാവസ്ഥ അഥവാ കാര്‍ബണ്‍ ന്യൂട്രല്‍ എന്ന് പറയുന്നത്. വിവിധ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ കാര്‍ബണ്‍ കുറക്കുന്ന വികസന രീതി ലോകരാജ്യങ്ങള്‍ സ്വീകരിച്ചാല്‍ ഒരു പരിധിവരെ വലിയ പദ്ധതികള്‍ കൊണ്ടുണ്ടാക്കുന്ന കാര്‍ബണ്‍ ബഹിര്‍ ഗമനത്തെ തടയാന്‍ സാധിക്കും. പ്രകൃതിയില്‍ ഓരോ നിമിഷവും വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ ഹരിതഗൃഹ വാതകങ്ങള്‍ അന്തരീക്ഷത്തില്‍ പുറന്തള്ളുന്നു. ആഗോളതാപനത്തിന്റെ അടിസ്ഥാന കാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളുടെ ഏറ്റവും വലിയ കാരണമായ ഹരിതഗൃഹ വാതകങ്ങള്‍ കുറക്കുന്നതിന് ആവശ്യമായിട്ടുള്ള നിര്‍മാണാത്മകമായ തീരുമാനങ്ങള്‍ ഈജിപ്തില്‍ നിന്നും വരുമെന്ന് ലോകത്തെ പ്രകൃതിസ്‌നേഹികള്‍ പ്രതീക്ഷിക്കുന്നു.

Article

വികസന വഴിയിലെ വനിതാ സാന്നിധ്യം

Published

on

രാജീവ് ചൗധരി

1960-ൽ സ്ഥാപിതമായ ബോർഡർ റോഡ്സ് ഓർഗനൈസേഷനിൽ (BRO) ജോലിയുടെ സ്വഭാവവും ഒറ്റപ്പെട്ട വിന്യാസവും കാരണം പുരുഷ ഉദ്യോഗസ്ഥർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ട് പതിറ്റാണ്ട് മുമ്പ്, വിരലിലെണ്ണാവുന്ന വനിതാ ഓഫീസർമാർ ചേരാൻ തുടങ്ങിയെങ്കിലും ഗ്രൗണ്ട് ടാസ്‌ക്കുകളുടെ അപകടസാധ്യത കണക്കിലെടുത്ത് അവരെ സ്റ്റാഫ് നിയമനങ്ങളിൽ മാത്രമാണ് നിയമിച്ചത്.

‘നാരി സശക്തികരൻ’ എന്ന നിലവിലെ സർക്കാരിൻ്റെ പ്രമേയത്തിന് അനുസൃതമായി വനിതാ ഉദ്യോഗസ്ഥർക്ക് ലിംഗഭേദമില്ലാത്ത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനായി 2021 മാർച്ച് 8-ന് DGBR ഒരു ചരിത്രപരമായ തീരുമാനമെടുത്തു, ആദ്യത്തെ വനിതാ ഓഫീസർ EE (Civ) ശ്രീമതി വൈശാലി എസ് ഹിവാസെ, റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ (RCC) ഓഫീസർ കമാൻഡിംഗ് ആയി നിയമിച്ചു.

2021 ഏപ്രിൽ 28-ന് അവർ തൻ്റെ അസൈൻമെൻ്റ് ഏറ്റെടുത്തു. മുൻഷിയാരിയെ ഉത്തരാഖണ്ഡിലെ കുമയോൺ മേഖലയിലെ മിലാം ഹിമാനിയുമായി ബന്ധിപ്പിക്കുന്ന BRO യുടെ ഏറ്റവും ദുഷ്‌കരമായ റോഡുകളിലൊന്നിൻ്റെ ഉത്തരവാദിത്തം അവർ ഏറ്റെടുത്തു. താമസിയാതെ, അരുണാചൽ പ്രദേശിലെ ജനവാസയോഗ്യമല്ലാത്ത സിയാങ് താഴ്‌വരയിൽ റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണത്തിനായി ഒരു RCC യുടെ OC ആയി EE (Civ) ശ്രീമതി. ഒബിൻ ടാകി നിയമിതയായി.

ഈ സംരംഭത്തിൻ്റെ വിജയത്തെത്തുടർന്ന്, ചമോലി ജില്ലയിലെ പിപാൽകോട്ടിയിൽ ഒരു ഓൾ വിമൻ ആർസിസി സ്ഥാപിക്കുകയും 2021 ഓഗസ്റ്റ് 30-ന് മേജർ ഐന റാണയ്ക്ക് ഈ ആർസിസിയുടെ ചുമതല നൽകുകയും ചെയ്തു. അവരുടെ കീഴിലുള്ള മൂന്ന് പ്ലാറ്റൂൺ കമാൻഡർമാരും വനിതാ ഓഫീസർമാരായിരുന്നു. 18,478 അടി ഉയരമുള്ള ഉംലിംഗ്‌ല കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ചുരമായ മന ചുരം വരെയുള്ള റോഡുകളുടെ വികസനത്തിന് അവർ ഉത്തരവാദിയായിരുന്നു. ആ ഉദ്യോഗസ്ഥയുടെ ചടുലമായ നേതൃത്വത്തിൽ ആർസിസി മികച്ച പ്രകടനം കാഴ്ചവച്ചു. 2022 ഒക്ടോബർ 22-ന് പ്രധാനമന്ത്രി മന ഗ്രാമത്തിൽ വന്ന്, മന ചുരം വരെയുള്ള തന്ത്രപ്രധാനമായ റോഡിൻ്റെ വീതി കൂട്ടുന്നതിന് തറക്കല്ലിട്ടു.

കാശ്മീർ താഴ്‌വരയിൽ വിന്യസിച്ചിരിക്കുന്ന ഒരു ഫീൽഡ് വർക്ക്‌ഷോപ്പിലെ ഓഫീസർ കമാൻ്റിംഗ് ആയ കേണൽ നവനീത് ദുഗ്ഗൽ ഏറ്റവും പ്രയാസമേറിയതും വെല്ലുവിളി നിറഞ്ഞതുമായ സ്ഥലത്ത് ഒരു വർക്ക്‌ഷോപ്പ് മേധാവിത്വം വഹിക്കുന്ന ആദ്യത്തെ ഇ.എം.ഇ ഓഫീസർ കൂടിയാണ്. അവരുടെ നേതൃത്വത്തിൽ ഏറ്റവും കഠിനമായ ഭൂപ്രദേശങ്ങളിലെ റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് സാങ്കേതിക പിന്തുണ ഉറപ്പാക്കുന്നു. ലെഫ്റ്റനൻ്റ് കേണൽ (ഇപ്പോൾ കേണൽ) സ്നിഗ്ധ ശർമ്മ BRO യുടെ ആസ്ഥാനത്തെ ലീഗൽ സെല്ലിൻ്റെ മേധാവിയായ ആദ്യത്തെ വനിതാ ഓഫീസറാണ്. ഓർഗനൈസേഷൻ്റെ നിയമപരമായ സമഗ്രത ഉയർത്തിപ്പിടിച്ചുകൊണ്ട് 700-ലധികം കോടതി കേസുകൾ അവർ കാര്യക്ഷമമായി കൈകാര്യം ചെയ്തു. ഈ വനിതാ ഓഫീസർമാരുടെ എല്ലാ വിജയങ്ങളും അവരുടെ ഉപ യൂണിറ്റുകൾക്ക് നേതൃത്വം നൽകുമ്പോൾ നേടിയ നേട്ടങ്ങളും ലിംഗപരമായ തടസ്സങ്ങൾ തകർക്കുക മാത്രമല്ല, BRO ക്കുള്ളിൽ മികവിൻ്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും ചെയ്തു. ഈ മികവുകൾ പരിഗണിച്ച് 2023 ഫെബ്രുവരിയിൽ അരുണാചൽ പ്രദേശിലെ സീറോയിൽ ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ കമാൻഡറായി കേണൽ അർച്ചന സൂദിനെ നിയമിച്ചു. അരുണാചൽ പ്രദേശിലെ ദിബാംഗ് താഴ്‌വരയിലെ റോഡുകളുടെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നു. 2023 ജൂണിൽ, ലഡാക്കിലെ ഹാൻലെയിൽ തന്ത്രപരമായ വളരെ പ്രധാനപ്പെട്ട ചില BRO പ്രോജക്ടുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള ഒരു ടാസ്‌ക് ഫോഴ്‌സിൻ്റെ മേധാവിയായി കേണൽ പോനുങ് ഡോമിങ്ങ് തിരഞ്ഞെടുക്കപ്പെട്ടു. നിയോമയിലെയും ചുഷുൽ – ദുംഗ്‌തി – ഫുക്‌ചെ – ഡെംചോക്കിലെയും ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധവിമാനത്താവളങ്ങളിലൊന്നായ ലികാരു – മിഗ്‌ല – ഫുക്‌ചെ എന്നിവയെയും ബന്ധിപ്പിക്കുന്ന ചുമാർ സെക്ടറിൽ 19400 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ശ്രമകരവുമായ സാഹചര്യങ്ങളിൽ LAC വഴിയുള്ള റോഡിൻ്റെ നിർമ്മാണം ഏറ്റെടുക്കാൻ അവരുടെ കീഴിൽ രണ്ട് വനിതാ ഓഫീസർമാരെ കൂടി നൽകി. 15000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന നിർമ്മാണ വിഭാഗമാണ് ഹാൻലെ ടാസ്ക് ഫോഴ്സ്. ഡെംചോക്കിനെ ചിസുംലെയുമായി ബന്ധിപ്പിക്കുന്ന ഉംമിംഗ്‌ലയിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡ് പരിപാലിക്കാനുള്ള ഉത്തരവാദിത്തവും അവർക്കാണ്.

രാഷ്ട്രനിർമ്മാണ പ്രവർത്തനങ്ങളിൽ സ്ത്രീകൾ എപ്പോഴും സജീവ പങ്കാളികളായിരിക്കുമെന്ന് ബി. ആർ. ഒ. ഇന്ന് ഉറച്ചു വിശ്വസിക്കുന്നു. സ്ത്രീ ശാക്തീകരണത്തിനായുള്ള ബി. ആർ. ഒ യുടെ ബഹുമുഖ സമീപനത്തിൽ തൊഴിലവസരങ്ങളിലെ വൈവിധ്യങ്ങൾ, ലിംഗഭേദമില്ലാത്ത അന്തരീക്ഷത്തിൽ വളരാനുള്ള അവസരങ്ങൾ , ശരിയായ ആരോഗ്യപരിരക്ഷയുടെ ലഭ്യത , സാഹസിക/കായിക മേഖലകളിലുള്ള അവസരങ്ങൾ, അതുപോലെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും അവർ പ്രധാന പങ്ക് വഹിക്കുന്നതിനാൽ സമഗ്രമായി വികസിക്കാനുള്ള പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്നു. “ആസാദി കാ അമൃത് മഹോത്സവ്” ആഘോഷിക്കുന്ന ബി. ആർ. ഒ, വിവിധ പര്യവേഷണങ്ങളിൽ, സ്ത്രീകൾ, അവരുടെ ശക്തിയും ചൈതന്യവും പ്രകടമാക്കി നയിക്കുന്ന സാഹസിക പ്രവർത്തനങ്ങളെ പിന്തുണച്ചു. ഇതിൽ പ്രധാനമായും പർവത ട്രെക്കിംഗ്, വൈറ്റ് വാട്ടർ റാഫ്റ്റിംഗ്, സൈക്ലിംഗ് എന്നിവ ഉൾപ്പെടുന്ന ഒരു മൾട്ടി ഡിസിപ്ലിനറി പര്യവേഷണം, പരിസ്ഥിതി അവബോധം പ്രോത്സാഹിപ്പിക്കുന്ന സ്ത്രീകൾ മാത്രം പങ്കെടുത്ത ഒരു ഇലക്ട്രിക് വാഹന റാലി എന്നിവ ഉൾപ്പെടുന്നു.

ബി. ആർ. ഒയുടെ ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് കമാൻഡ് പദവികൾ നൽകി. വനിതാ ഉദ്യോഗസ്ഥർ തങ്ങളുടെ കഴിവ് തെളിയിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്‌തതിനാൽ ഇതൊരു വലിയ മാറ്റമായിരുന്നു. ഈ വനിതാ ഉദ്യോഗസ്ഥർ ഒരുപാട് സ്ത്രീകൾക്ക് ബി. ആർ. ഒയിൽ ചേരുന്നതിനും അവരുടെ കഴിവിന്റെ ഉച്ചസ്ഥായിയിൽ പ്രവർത്തിക്കുന്നതിനും വഴികാട്ടികളായി പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ ആത്മാർത്ഥമായ പ്രയത്‌നങ്ങൾ വഴി പ്രോജക്റ്റ് സമയക്രമം ത്വരിതപ്പെടുത്തുക മാത്രമല്ല, മറ്റ് ഓർഗനൈസേഷനുകൾക്ക് അനുകരിക്കാൻ ഫലപ്രദവും പ്രചോദനാത്മകവുമായ മാതൃകയായി പ്രവർത്തിക്കുകയും ചെയ്തു. ലിംഗ സമത്വവും സ്ത്രീ ശാക്തീകരണവും സർക്കാർ സജീവമായി പ്രോത്സാഹിപ്പിക്കുന്നു. ബി. ആർ. ഒ നിർണായക പങ്ക് വഹിക്കുന്ന പ്രതിരോധ മേഖല , അടിസ്ഥാന സൗകര്യ വികസനമേഖല ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ മുന്നേറ്റം പ്രകടമാണ്.

Continue Reading

Article

ഒരേയൊരു ഫാത്തിമ ബീവി

സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി.

Published

on

അഡ്വ. പി കുല്‍സു

‘നീതിയുടെ ധീര സഞ്ചാരം’ എന്നത് ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ആത്മകഥയുടെ പേരാണ്. രാജ്യത്തെ ഒരു വനിതയും സഞ്ചരിക്കാന്‍ ധൈര്യപ്പെടാത്ത വഴികളിലൂടെ പ്രയാണം നടത്തിയ ശാന്തമായൊരു പുഴ കടലാഴങ്ങളില്‍ അലിഞ്ഞിരിക്കുന്നു. തികഞ്ഞ അച്ചടക്ക ജീവിതം, വിശ്വാസം മുറുകെപിടിച്ചുള്ള ചര്യകള്‍, മതാനുഷ്ഠാനങ്ങളില്‍ പോലും വിട്ടുവീഴ്ചയില്ലാത്ത കണിശത, കോടതിയിലെ വിധിന്യായത്തിലും ഗവര്‍ണറുള്‍പ്പെടെയുള്ള പദവി വഹിച്ചപ്പോഴും മനസാക്ഷിക്ക് നിരക്കാത്തതൊന്നും ചെയ്യില്ലെന്ന നിശ്ചയം, ഇതൊക്കെയാണ് ആ ജീവിതത്തെ സ്ഫുടം ചെയ്‌തെടുത്തതെന്നാണ് പലപ്പോഴും അവരുമായി നേരിട്ടും ഫോണിലൂടെയും കത്തിലൂടെയും സംവദിച്ചപ്പോഴും അനുഭവങ്ങള്‍ വായിച്ചപ്പോഴും ബോധ്യപ്പെട്ടത്. സ്ത്രീധന സമ്പ്രദായത്തോടുള്ള കനത്തൊരു സ്വവിധിക്കലായി, നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്ന് പറഞ്ഞ് ഒറ്റയാനായി ജീവിതം തുഴഞ്ഞതുപോലും അത്തരം ദുശ്പ്രവണതകള്‍ക്കെതിരെ രാജിയാവാനാവില്ലെന്ന നിലപാടിന്റെ ഭാഗമായിരുന്നു.
അധികം പ്രതികരിക്കാനോ തന്റെ വാദം സ്ഥാപിക്കാനോ പോവാതെ എല്ലാം കാലത്തിനു വിട്ടു. അതുകൊണ്ടു തന്നെ, വിനയം അലങ്കാരമായി കൊണ്ടുനടന്ന അവരെ ദൂരെ നിന്ന് നോക്കുന്ന പലരും അഹങ്കാരിയെന്ന് തെറ്റിദ്ധരിച്ചു. അതവര്‍ക്കും അറിയാമായിരുന്നു. എല്ലാവിഭാഗം ജനങ്ങള്‍ക്കും മെച്ചപ്പെട്ട ജീവിതം സാധ്യമാകണമെന്നായിരുന്നു അവരുടെ സ്വപ്‌നം. പലര്‍ക്കും പലതിലും രഹസ്യമായി സഹായങ്ങള്‍ ചെയ്യുന്നതായിരുന്നു രീതി. കാരുണ്യമായിരുന്നു ഹൃദയം മുഴുവന്‍. കര്‍മത്തില്‍ വിശ്വസിച്ച അവരുടെ വാചാലമായ മൗനത്തിന് കൊടുങ്കാറ്റിനെക്കാള്‍ ശക്തിയുണ്ടായിരുന്നു; സഫലമായ ജീവിതം.

ദര്‍ശന പുണ്യം തേടി

എന്നെപ്പോലെ എത്രയോ പേരില്‍ ചെറുപ്രായത്തിലേ നിയമ പഠനം മോഹമാക്കിയതില്‍ പ്രചോദനമായത് ആ ഒരൊറ്റ വ്യക്തിയാണ്. സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയാവുന്നതിനും വര്‍ഷങ്ങള്‍ക്ക് മുമ്പേ, ഹൈസ്‌കൂള്‍ പഠനകാലത്തേ എന്റെ റോള്‍മോഡലായി ഫാത്തിമാ ബീവി. കോളജ് പഠനകാലത്ത് അവരെ പോയി കാണാന്‍ എത്രയോ തവണ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ ഡിസ്ട്രിക്റ്റ് ബോര്‍ഡ് അംഗമായപ്പോള്‍ ഡല്‍ഹിയിലേക്കൊരു യാത്രപോയപ്പോഴാണ് സുപ്രീം കോടതി ജഡ്ജായിരുന്ന അവരെ കാണുന്നത്. വിരമിച്ച ശേഷം കത്തിടപാടുകളും ഫോണ്‍ വിളികളുമായി വല്ലാത്തൊരു അടുപ്പമായി. വിശ്രമ ജീവിതവുമായി പത്തനംതിട്ടയിലെ വീട്ടിലെത്തിയപ്പോള്‍ പലപ്പോഴും നേരിട്ട് കാണാനും സംസാരിക്കാനും അവസരമുണ്ടായി. കുല്‍സു എന്നതിന് പകരം കുല്‍സും ബീവി എന്നാണവര്‍ എന്നെ വിളിച്ചിരുന്നത്. അവരുടെ നേരെ താഴെയുള്ള അനിയത്തിയുടെ പേര് കുല്‍സും ബീവി എന്നായിരുന്നു. എന്നെ വനിതാ കമ്മീഷന്‍ അംഗമാക്കിയപ്പോള്‍ അനുഗ്രഹം തേടണമെന്ന്് ആദ്യം മനസ്സില്‍ വന്ന പേരായിരുന്നു ഫാത്തിമ ബീവി.
മുസ്ലിംലീഗിനെയും വനിതാ ലീഗിനെയും വലിയ ഇഷ്ടമായിരുന്നു അവര്‍ക്ക്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ന്യൂനപക്ഷ ശാക്തീകരണ പദ്ധതികളെ കുറിച്ചുമെല്ലാം സംസാരത്തില്‍ ചോദിക്കും. വടകരയിലൊരു വനിതാലീഗ് പരിപാടിക്ക് വരാമെന്നേറ്റത് ആരോഗ്യകാരണങ്ങളാല്‍ നടക്കാതെപോയി. സീതിസാഹിബിനെയും ശിഹാബ് തങ്ങളെയും സി.എച്ചിനെയും കുറിച്ച് അവര്‍ക്ക് വലിയ മതിപ്പായിരുന്നു. ഇ. അഹമ്മദ് സാഹിബിനോട് ആത്മബന്ധമുണ്ടായിരുന്നു. ‘നീതിയുടെ ധീര സഞ്ചാരം’ എന്ന അവരുടെ ആത്മകഥയില്‍ ഇ. അഹമ്മദ് സാഹിബിനെ കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരണ സാഹചര്യം എന്ന അധ്യായം വായിക്കുമ്പോള്‍ അത് ബോധ്യപ്പെടും.
1989ലെ കേന്ദ്ര ആഭ്യന്തരമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകളായ റൂബിയ സഈദിനെ ജമ്മുകശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തട്ടിക്കൊണ്ടുപോയതിനെതുടര്‍ന്ന് കശ്മീരിലെ സ്ഥിതി കൂടുതല്‍ വഷളായി. പട്ടാള നടപടികള്‍ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇന്ത്യക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പാകിസ്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു. അതിന്റെ ഫലമായി 1992ല്‍ കശ്മീരിലേക്ക് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷനെ അയക്കാന്‍ തീരുമാനിക്കുകയും ഇന്ത്യ അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് യൂറോപ്യന്‍ യൂണിയന്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും വലിയ വിമര്‍ശനത്തിന് ഇടയാക്കി. ഈ സാഹചര്യത്തിലാണ് 1993ല്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനിലേക്ക് ഇന്ത്യന്‍ സംഘത്തെ അയക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവു തീരുമാനിക്കുന്നത്. എ.ബി വാജ്‌പേയ്, ഇ അഹമ്മദ് എന്നിവരായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ജനീവയിലെ മനുഷ്യാവകാശ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് തിരിച്ചുവന്നതോടുകൂടിയാണ് ഇന്ത്യയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ സജീവമായത്. അത്തരമൊരു നീക്കം അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഒരു പരിധിയോളം പ്രതിരോധിക്കാന്‍ സഹായിക്കും എന്ന് അംഗങ്ങള്‍ പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. ഇന്ത്യയില്‍ ആദ്യമായി മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിക്കാന്‍ കാരണമായത് അന്ന് എം.പി ആയിരുന്ന ഇ.അഹമ്മദ് സാഹിബ് ജനീവയിലെ ഹ്യൂമന്‍ റൈറ്റ്‌സ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് തിരിച്ചുവന്ന ശേഷം നല്‍കിയ റിപ്പോര്‍ട്ടും തുടര്‍ന്ന് നടത്തിയ ഇടപെടലുമാണ്. ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയും നിയമമന്ത്രിയായ വിജയഭാസ്‌കര്‍ റെഡ്ഡിയെ കണ്ട് കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു. സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് അധ്യക്ഷനും സുപ്രീംകോടതിയിലെയും ഹൈക്കോടതിയിലെയും റിട്ടയേര്‍ഡ് ജഡ്ജിമാരും മനുഷ്യാവകാശ പ്രവര്‍ത്തകരും അംഗങ്ങളായും കമ്മീഷന്‍ രൂപീകരിക്കുന്നതില്‍ അഹമ്മദ് സാഹിബിന്റെ പങ്ക് നിസ്തുലമാണ്. ജസ്റ്റിസ് ഫാത്തിമ ബീവിയെ ഇന്ത്യയിലെ ആദ്യത്തെ മനുഷ്യാവകാശ കമ്മീഷനിലെ അംഗമാക്കുന്നതില്‍ അഹമ്മദ് സാഹിബ് വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. കേരള സംസ്ഥാന പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണായിരുന്ന ഫാത്തിമ ബീവിയെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ അംഗമാക്കിയതിലും ഇ അഹമ്മദ് സാഹിബിന് പങ്കുണ്ട്.

എന്നും ഒന്നാമത്

ലോകത്താകെയുള്ള വനിതകള്‍ക്ക് ആത്മാഭിമാനത്തിന്റെ പാത വെട്ടിയെന്നതാണ് ജ.ഫാത്തിമ ബീവിയുടെ അമരത്വം. 1927 ഏപ്രില്‍ 30ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടില്‍ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെ കണ്‍മണിയായ അവര്‍ എന്നും ഒന്നാമതായി. രൂപീകരണത്തിന്റെ നാല്‍പതു വര്‍ഷത്തിന് ശേഷം സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി കടന്നു ചെന്ന് ‘പുരുഷന്മാരുടെ ക്ലബ്ബ്’ എന്ന ദുഷ്‌പേര് പേറുന്ന ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ പ്രകമ്പനം സൃഷ്ടിച്ച ഫാത്തിമ ബീവി അന്നോളം പിന്നിട്ടതിനും മുന്‍ മാതൃകകളില്ലായിരുന്നു. തിരുവിതാംകൂര്‍ രാജ്യത്തു നിന്ന് നിയമബിരുദം നേടിയ ആദ്യ മുസ്ലിം വനിതയായ അവര്‍ തന്നെയാണ്, മുന്‍സിഫായും മജിസ്‌ട്രേട്ടായും ജില്ലാ ജഡ്ജിയായും ആ സ്ഥാനത്തെത്തുന്ന ആദ്യ മുസ്ലിം വനിത. മുസ്്‌ലിംകളില്‍ നിന്നുള്ള രാജ്യത്തെ ആദ്യ ഹൈക്കോടതി ജഡ്ജി മാത്രമല്ല, സുപ്രീം കോടതിയിലെ ജഡ്ജിയാകുന്ന ഏഷ്യയിലെ ആദ്യ വനിതയും കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയും ഇന്‍കം ടാക്‌സ് അപ്പലേറ്റ്ട്രൈബ്യൂണലില്‍ ജൂഡിഷ്യല്‍ അംഗമായി വന്ന ആദ്യ വനിതയും തമിഴ്‌നാട്ടില്‍ ഗവര്‍ണറായ ആദ്യ വനിതയും മറ്റാരുമല്ല.
പിതാവ് തിരുവിതാംകൂറിലെ രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്ന മീരാസാഹിബായിരുന്നു അവരുടെ ശക്തി. വിദ്യാഭ്യാസത്തില്‍ പൊതുവെ തല്‍പരരായിരുന്ന തമിഴ് റാവുത്തല്‍ കുടുംബമായിരുന്നു അവരുടേത്. അതുകൊണ്ട് തന്നെ ഫാത്തിമ ബീവിയുടെ സഹോദങ്ങളും അഭ്യസ്ഥവിദ്യരായി. കുല്‍സം ബീവി, റസിയ ബീവി (റിട്ട. ഹെഡ്മിസ്ട്രസ് പത്തനംതിട്ട തൈക്കാവ് സ്‌കൂള്‍), ഡോ. ഫസിയ റഫീഖ് (ശിശുരോഗ വിഭാഗം മുന്‍ മേധാവി, തിരുവനന്തപുരം മെഡിക്കല്‍ കോളജ്), പരേതരായ സാറ ബീവി, ഹബീബ് മുഹമ്മദ് (റിട്ട. ഡപ്യൂട്ടി ഡയറക്ടര്‍, കൃഷി വകുപ്പ്), ഹനീഫ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്, ഓമല്ലൂര്‍ ഹൈസ്‌കൂള്‍), മൈതീന്‍ സാഹിബ് (റിട്ട.ഡിവൈഎസ്പി, പത്തനംതിട്ട) തുടങ്ങിയവരെല്ലാം മാതൃകാ വ്യക്തിത്വങ്ങളാണ്.
ഇതൊന്നും വെള്ളിത്താലത്തില്‍ വെച്ച് അവര്‍ക്ക് മുമ്പില്‍ വെച്ചുനീട്ടിയതല്ല. പ്രതികൂല കാലാവസ്ഥയോട് പൊരുതിയാണ് ഓരോ ഘട്ടവും അവര്‍ തരണം ചെയ്തത്. പത്തനംതിട്ട സര്‍ക്കാര്‍ സ്‌കൂള്‍, കാതോലിക്കേറ്റ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം. 1943ല്‍ മട്രിക്കുലേഷന്‍ പാസായ ശേഷമാണ് തിരുവനന്തപുരം വിമന്‍സ് കോളജിലേക്ക് സയന്‍സെടുത്ത് പഠിച്ചതും രസതന്ത്രത്തില്‍ ബിരുദം നേടിയതും. പത്തനംതിട്ടയില്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ ഒരു കോളജുപോലുമില്ലായിരുന്നു. പഠനത്തിന് തിരുവനന്തപുരത്തേക്ക് പോകാനുള്ള അടിസ്ഥാന സൗകര്യവും ഇല്ലായിരുന്നു. പാലം പോലുമില്ലായിരുന്നെന്നും ഇടവപ്പാതിക്ക് കോളജ് തുറക്കുമ്പോള്‍ ആറ് കവിഞ്ഞൊഴുകുമ്പോള്‍ മഴവെള്ളത്തില്‍ കടത്ത് വലിയൊരനുഭവമായിരുന്നുവെന്നുവെന്നും ഫാത്തിമ ബീവി പലതവണ പറയാറുണ്ടായിരുന്നു. ബി.എസ്.സി കെമിസ്ട്രി പാസായ അവര്‍ എം.എസ്.സിക്ക് ചേരുമെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചാണ് തിരുവനന്തപുരം ലോ കോളജില്‍ ചേര്‍ന്നത്. അന്നവിടെ അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ചേര്‍ന്നത്. അതില്‍ തന്നെ രണ്ടുപേര്‍ പാതിയില്‍ നിര്‍ത്തി പോയി. ഒന്നാം റാങ്കോടെ സ്വര്‍ണമെഡലോല്‍ നേടി നിയമബിരുദം കരസ്ഥമാക്കിയ ഫാത്തിമ ബീവി പെരെടുത്ത അഭിഭാഷകയാവാന്‍ അധിക സമയം വേണ്ടിവന്നില്ല.
1950ല്‍ സി.പി.പരമേശ്വരന്‍ പിള്ളയുടെ ജൂനിയറായി അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ച അവര്‍ പ്രമാദമായ നിരവധി കേസുകളാണ് കൈകാര്യം ചെയ്തത്. കൊല്ലത്തു പ്രാക്ടീസ് ചെയ്യുമ്പോള്‍ ക്രിമിനല്‍ കേസുകളിലായിരുന്നു ശ്രദ്ധ. ആ ഏഴു വര്‍ഷത്തിനിടെ ശൂരനാട് ലഹള, ചവറ ലഹള തുടങ്ങിയ കേസുകളില്‍ ഹാജരായി നടത്തിയ വാദങ്ങള്‍ വലിയ ശ്രദ്ധ നേടി. നല്ലൊരു ക്രിമിനല്‍ ലോയറായി കത്തിനില്‍ക്കുമ്പോഴാണ് കേരളപിറവിക്ക് ശേഷം ആദ്യമായി കേരള പി.എസ്.സി മുന്‍സിഫ് പരീക്ഷ നടത്തിയത്. ഒന്നാം റാങ്കോടെ വിജയിച്ച് 1958ല്‍ തൃശൂര്‍ മുനിസിഫായി ന്യായാധിപരംഗത്തെത്തി. കരുനാഗപ്പള്ളി, തിരുവനന്തപുരം, പുനലൂര്‍ എന്നിവടങ്ങളില്‍ മുനിസിഫായ ശേഷം 1968ല്‍ സബ് ജഡ്ജിയായി കോട്ടയത്ത് നിയമിതയായ അവര്‍ 1974ല്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജിയായ ശേഷം 1978ല്‍ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണല്‍ അംഗമായിരിക്കെയാന് 1983ല്‍ കേരള ഹൈക്കോടതി ജഡ്ജിയായത്. കൊളീജിയം രീതി വരും മുമ്പുള്ള ആ നിയമനത്തില്‍, മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള വനിത ഉന്നത നീതിന്യായ സംവിധാനത്തിലേക്കു വരണമെന്ന അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന്റെ നിലപാട് ഫാത്തിമ ബീവിക്ക് അനുഗ്രമായി. 1989 ഏപ്രിലില്‍ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ചിരിക്കുമ്പോഴാണ് കെ. കരുണാകരന്‍ വഴി പ്രധാമന്ത്രി രാജീവ് ഗാന്ധിയിലേക്ക് ആ പേരെത്തുന്നത്. അദ്ദേഹത്തിന്റെ കൂടി താല്‍പര്യത്തില്‍ 1989 നവംബറില്‍ സുപ്രീം കോടതി ജഡ്ജിയായി അവരെത്തുമ്പോള്‍ ആദ്യ വനിതാ കാവലാളായി ചരിത്രത്തില്‍ ഇടം പിടിച്ചു. സുപ്രീം കോടതിക്ക് 39 വയസ്സ് തികഞ്ഞ ശേഷമാണ് ഒരു വനിതാ ജഡ്ജി എത്തിയതെന്നതിന്റെ കാലാവസ്ഥക്ക് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. മുക്കാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുള്ള പരമോന്നത കോടതിയില്‍ വനിതാ ജഡ്ജിമാരായി ഇതുവരെ ആറു പേരേ ഉണ്ടായിട്ടുള്ളൂ എന്നതും കൂട്ടിവായിക്കണം.

മനസാക്ഷി കോടതിയിലെ
ഗവര്‍ണര്‍ പദവി

ഗവര്‍ണര്‍ പദവിക്ക് അലങ്കാരം വരുത്തുന്നതായിരുന്നു ജ.ഫാത്തിമ ബീവിക്ക് ആ പദവി ലഭിച്ചത്. ദേവഗൗഡ പ്രധാനമന്ത്രിയായ കാലത്ത് തമിഴ്‌നാട് ഗവര്‍ണറായിരുന്ന ഡോ.ചെന്ന റെഡ്ഢിയുടെ നിര്യാണത്തെത്തുടര്‍ന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയുടെ താല്‍പര്യപ്രകാരമാണ് ഫാത്തിമ ബീവിയെ ഗവര്‍ണറായി നിയമിച്ചത്. 1997 ജനുവരി 25ന് ജ.ഫാത്തിമ ബീവി ഗവര്‍ണറായി ചുമതലയേറ്റ് ആദ്യം ഒപ്പിട്ടത് അനധികൃതമായി സ്വത്തു സമ്പാദിച്ച കേസില്‍ ജയലളിതയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കുന്ന ഫയലിലായിരുന്നു. 2001 മെയ്യില്‍ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ അണ്ണാ ഡിഎംകെ നേതാവ് ജയലളിതയെ മുഖ്യമന്ത്രിയാകാന്‍ എതിര്‍പ്പുകളെയും നിയമ വൃത്തങ്ങളെയും ഞെട്ടിച്ച് ക്ഷണിച്ചതും അതേ ഫാത്തിമ ബീവി.
ടാന്‍സി അഴിമതിക്കേസില്‍ കോടതി കുറ്റക്കാരിയായി കണ്ടെത്തിയതിനാല്‍ ജയലളിതക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടായിരുന്നു. നിയമസഭാ പാര്‍ട്ടി തിരഞ്ഞെടുക്കുന്ന നേതാവിനെയാണ് ഭരണഘടനാപരമായി ഗവര്‍ണര്‍ ക്ഷണിക്കേണ്ടതെന്നായിരുന്നു ഫാത്തിമ ബീവിയുടെ വാദം. ‘സുപ്രീം കോടതി ജഡ്ജിയായിരുന്ന വ്യക്തിയെ ഭരണഘടന പഠിപ്പിക്കേണ്ടതില്ല’ എന്നു ഗവര്‍ണര്‍ക്ക് പിന്തുണയുമായി ജയലളിത രംഗത്തെത്തിയെന്നു മാത്രമല്ല, 2001 ജൂണ്‍ 30ന് പുലര്‍ച്ചെ നാടകീയമായി മുന്‍ മുഖ്യമന്ത്രി കരുണാനിധി, കേന്ദ്രമന്ത്രിമാരായ മുരശൊലിമാരന്‍, ടി.ആര്‍ ബാലു എന്നിവരെ ചെന്നൈയില്‍ ബലമായി അറസ്റ്റ് ചെയ്ത് പകപോക്കുകയും ചെയ്തു. ക്രമസമാധാന നില തകര്‍ന്നെന്ന റിപ്പോര്‍ട്ട് കാത്തിരുന്ന കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാറിന് നിരാശയായിരുന്നു ഫലം. സംഭവത്തില്‍ വസ്തുനിഷ്ഠമായ വിവരം നല്‍കിയില്ലെന്നും ജയലളിത സര്‍ക്കാറിനെ സഹായിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അവരെ ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് തിരിച്ചുവിളിക്കാന്‍ കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഫാത്തിമ ബീവി ഉടന്‍ നാലുവരി രാജിക്കത്ത് രാഷ്ട്രപതി ഭവനിലേക്കു ഫാക്‌സയച്ചു. പത്തു മിനിറ്റ് കഴിഞ്ഞ് ഗവര്‍ണറെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള കാബിനറ്റ് തീരുമാനം രാഷ്ട്രപതി ഭവനിലെത്തിയപ്പോഴേക്കും അവര്‍ ആ സ്ഥാനം വിട്ടിരുന്നു.
ഝാന്‍സിറാണി, സരോജിനി നായിഡു, മദര്‍തെരേസ, ഇന്ദിരാഗാന്ധി, പ്രതിഭാ പാട്ടീല്‍, കല്‍പന ചൗള, ലതാമങ്കേഷ്‌ക്കര്‍, എം.എസ് സുബ്ബലക്ഷ്മി, ദൗര്‍പ്രതി മുര്‍മു, കിരണ്‍ബേദി തുടങ്ങിയ മികച്ച പത്ത് ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടംനേടിയ ഫാത്തിമ ബീവി ജനിക്കാനിരിക്കുന്ന പെണ്‍കുഞ്ഞുങ്ങളുടെ കൂടി പ്രചോദനമാണ്. പക്ഷെ, ആ മഹാ പ്രതീകത്തെ മാന്യമായി യാത്രയാക്കാന്‍ പോലും ഭരണകൂടങ്ങള്‍ ശ്രമിച്ചില്ല. ഒരു പ്രാദേശിക അവധിപോലും നല്‍കാത്ത സംസ്ഥാന സര്‍ക്കാര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒരു മന്ത്രിയെ പോലും പറഞ്ഞുവിട്ടില്ല. പത്തനംതിട്ട ജില്ലയിലെ മന്ത്രിയൊരു സ്ത്രീയായിട്ടുകൂടി ഈ അപമാനകരമായ അവഗണന വലിയ വേദനയാണ്. ഇതുകൊണ്ടൊന്നും മങ്ങുന്നതല്ല വഴികാട്ടിയ ആ മഹാ നക്ഷത്രത്തിന്റെ ശോഭ. തലമുറകള്‍ക്ക് അവര്‍ വഴികാട്ടുകതന്നെ ചെയ്യും.

Continue Reading

Article

തിരഞ്ഞെടുപ്പ് പരാജയത്തിൽ ആടിയുലഞ്ഞ് കർണാടക ബിജെപി ; അവലോകന യോഗത്തിൽ നേതൃത്വ ത്തിനെതിരെ പൊട്ടിത്തെറിച്ച് നേതാക്കൾ

Published

on

സി. പി. സദക്കത്തുള്ള

ബംഗളുരു:തിരഞ്ഞെടുപ്പ് ഫലം വന്നു ഒരു മാസം കഴിഞ്ഞിട്ടും പരാജയ കാരണങ്ങൾ വിലയിരുത്താൻ യോഗം വിളിക്കാൻ സംഘടന ആരോഗ്യം നഷ്ട്ടപ്പെട്ട ബിജെപി
കഴിഞ്ഞ ദിവസം വിളിച്ചു കൂട്ടിയ നേതൃ യോഗത്തിൽ പരസ്പരം നേതാക്കളുടെ ആരോപണ പ്രത്യരോപണങ്ങൾക്ക് വേദിയായി. വൻ ഭൂരിപക്ഷം നേടി ഭരണ ത്തിലെത്തിയ കോൺഗ്രസ്സ് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കി കൊണ്ട്
ഭരണ ചക്രം ചലിപ്പിച്ചു തുടങ്ങിയിട്ടും ക്രിയാത്മക പ്രതിപക്ഷമായി സർക്കാരിനെ
പ്രധിരോധിക്കാൻ പോലും ആകാത്ത സ്ഥിതിയിലാണ് സംഘടനാപരമായി ബിജെപി എ ത്തിപ്പെട്ടിട്ടുള്ളത്.

പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ ഇത് വരെയും ബിജെപി ക്കു സാധിക്കാത്തത് പാർട്ടിക്കുള്ളിലെ ഭിന്നതയും വിഭാഗീയതയും കൊണ്ടാണ്. പത്രജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന അധ്യക്ഷ നിലും മുഖ്യമന്ത്രിയിലും കെട്ടിവെക്കാൻ ഒരു വിഭാഗം നേതാക്കൾ ശ്രമിച്ചത് വാക്ക് തർക്കത്തിന്നിടയായി സംസ്ഥാന അധ്യക്ഷന്റെ അവധി അവസാനിച്ച നിലക്ക് പുതിയ പ്രസിഡന്റിനെ നിയമിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ കടുത്ത നിലപാട്
തുടർ ഭരണം നഷ്ട്ട പ്പെടാൻ കാരണമായ ഭരണ വിരുദ്ധ വികാരം ഉടലെടുക്കാൻ കാരണക്കാരനായ ബസവരാജ് ബൊമ്മായി പ്രതിപക്ഷ നേതൃ സ്ഥാനത്തു വരുന്നതിനെയും ഭൂരിഭാഗം പേരും എതിർക്കുന്നു.

തീവ്ര ഹിന്ദുത്വ വാദിയായ ബസവൻ ഗൗഡ പാട്ടിൽ, ആർ. അശോക് എന്നിവരിൽ ആരെയെങ്കിലും പ്രതിപക്ഷ നേതാവാക്കണമെന്നാണ് ബൊമ്മായി വിരുദ്ധരുടെ നിലപാട്. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്ക് ചിക്കമംഗ്ലൂരിൽ പരാജയപ്പെട്ട സി. ടി. രവിക്കായി ചില നേതാക്കൾ ശക്തമായി നീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും ദേശീയ നേതൃത്വം കേന്ദ്ര മന്ത്രി ആയ ശോഭ കരന്തലജെ യെ പരിഗണിക്കുന്നതായാണ് ലഭിക്കുന്ന വിവരം ഒരാഴ്ച മുൻപ് ബാംഗ്ലൂരിൽ ചേർന്ന എം. എൽ. എ. മാരും പരാജയപ്പെട്ട സ്ഥാനാർഥികളും ഉൾപ്പടെ ഉള്ളവരുടെ യോഗത്തിൽ നേതൃ ത്വത്തിന്നെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

കോണ്ഗ്രസ്സിന്റെ അഞ്ചിന ഗ്യാരന്റി വോട്ടർമാരെ സ്വാധീനിച്ചപ്പോൾ അതിനെ പ്രതിരോധിക്കാതെ നേതാക്കൾ അലമ്പവം കാട്ടി എന്ന് പലരും വിമർശിച്ചു. ദൃതി പിടിച്ചു മുസ്ലിം സംവരണം എടുത്തു കളഞ്ഞതും എസ്. സി, എസ്. ടി, ബഞ്ചാര വിഭാഗങ്ങളുടെ സംവരണത്തിൽ ഒളിച്ചു കളി നടത്തിയതും പരാജയകാരണമായി പരാജയപ്പെട്ട ഭൂരിഭാഗം പേരും തുറന്നടിച്ചു. കോണ്ഗ്രസ്സിന്റെ ബജറങ് ദൾ നിരോധന പ്രഖ്യാപനം ജനത ദളിലെ മുസ്ലിം വോട്ടുകൾ കോൺഗ്രസ്സിൽ എത്താൻ ഇടയാക്കിയതും ന്യുനപക്ഷ ഏകീകരണത്തിന്ന് കാരണമായതായും പരാജയപ്പെട്ട മുതിർന്ന നേതാവ് തുറന്നു പറഞ്ഞു.

സ്ഥാനാർഥി നിർണയം ഏകപക്ഷീയമായി കേന്ദ്ര നേതൃത്വം നടത്തിയതാണ് വമ്പിച്ച പരാജയത്തിന്ന് കാരണ മായതെന്നു പലരും അഭിപ്രായപ്പെടുകയും വിമർശിക്കുകയും ചെയ്തു.ലോകാസഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കുന്ന സാഹചര്യത്തിൽ ഏതു വിധേനയും സംസ്ഥാനത്തെ പാർട്ടിയിലെ നിലവിലെ അനീശ്ചിതാ വസ്ഥക്ക്
പെട്ടന്ന് പരിഹാരം ഉണ്ടാകുമെന്നും രണ്ടു നാൾക്കകം പ്രതിപക്ഷ നേതാവ്, സംസ്ഥാന അധ്യക്ഷൻ എന്നിവരുടെ കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നും മുതിർന്ന നേതാവ് അറിയിച്ചു.

അതിനിടെ ചില ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്സ് നേതാക്കളുമായി ഒത്തു കളിച്ചതായി മൈസൂർ ലോകാസഭ അംഗവും ബിജെപി നേതാവുമായ പ്രധാപ് സിംഹ മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞത് പാർട്ടിയിലെ പടല പിണക്കങ്ങൾ പരസ്യ പൊരിലേക്ക് എത്തിയത്തിന്റെ സൂചനയാണ് ഒത്തു കളി രാഷ്ട്രീയം നടന്നിട്ടുണ്ടാകാമെന്ന്
സി. ടി. രവിയും മാധ്യമങ്ങളോട്
പ്രതികരിച്ചു

Continue Reading

Trending