X

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ തിരിച്ചെത്തിയ ശേഷം


ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയശേഷം കോണ്‍ഗ്രസ് അധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുവേണ്ടി പ്രവര്‍ത്തക സമിതി യോഗംചേരും.
മുതിര്‍ന്ന നേതാക്കള്‍ ഇത്തരത്തിലുള്ള സൂചനയാണ് നല്‍കുന്നത്. വരുന്ന ആഴ്ചകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനത്തിലെത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. പല പേരുകളും പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തക സമിതി ചേരുന്നതിനുമുമ്പ് അതേപ്പറ്റി എന്തെങ്കിലും പറയുന്നത് ശരിയല്ലെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഹരീഷ് റാവത്ത് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജിവച്ചത്. എന്നാല്‍, രാജി പ്രവര്‍ത്തക സമിതി സ്വീകരിച്ചിട്ടില്ലെന്നകാര്യം റാവത്ത് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് നിലവില്‍ അധ്യക്ഷനില്ലെന്ന് പറയാനാകില്ല. രാജിക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തീരുമാനമെടുക്കും.
താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തേണ്ടതുണ്ടോ എന്നകാര്യവും ചര്‍ച്ചചെയ്യും. നിരവധി വര്‍ക്കിങ് പ്രസിഡന്റുമാര്‍ ഉള്‍പ്പെട്ട പ്രിസീഡിയം സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യവും കോണ്‍ഗ്രസ് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. അതിനിടെ, രാഹുല്‍ അമേരിക്കയിലാണ് ഉള്ളതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഭാവി പരിപാടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി സാം പിത്രോഡ അടക്കമുള്ളവരെ കാണാനാണ് രാഹുല്‍ പോയതെന്നാണ് പുറത്ത് വരുന്ന വിവരം.
അതേ സമയം പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന ്ആവശ്യം പ്രിയങ്ക ഗാന്ധി നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏഴോളം പേരുകളാണ് രാഹുലിന്റെ പകരക്കാരനെ കണ്ടെത്താന്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സുഷീല്‍ കുമാര്‍ ഷിന്‍ഡെ, ദിഗ് വിജയ് സിങ്, കുമാരി ഷെല്‍ജ, മുകുള്‍ വാസ്‌നിക്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകള്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വിവിധ നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

web desk 1: