X

കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍

 

താമരശ്ശേരി: ക്വാറികളുടെ പാരിസ്ഥികാനുമതിക്ക് സമര്‍പ്പിക്കാന്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 50,000 രൂപ കൈക്കൂലി വാങ്ങിയ സ്‌പെഷല്‍ വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍. രാരോത്ത് വില്ലേജ് സ്‌പെഷല്‍ വില്ലേജ് ഓഫീസറും ജോയിന്റ് കൗണ്‍സില്‍ താമരശ്ശേരി താലൂക്ക് സെക്രട്ടറിയുമായ കാരശേരി പരവതാനി എം.ബഷീര്‍ (49), വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ചൂലൂര്‍ കുറുമ്പ്ര തൊടികയില്‍ രാകേഷ്‌കുമാര്‍ (38) എന്നിവരെയാണ് വിജിലന്‍സ് ഡിവൈഎസ്പി ജി.സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ചുങ്കത്തെ മൂന്ന് ക്വാറികളുടെ പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിന് ജിയോളജി ആന്റ് മൈനിങ് വകുപ്പില്‍ നല്‍കാനായി താമരശ്ശേരി സ്വദേശിയായ ശിവകുമാര്‍ 2017ല്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. എന്നാല്‍ അപേക്ഷ വില്ലേജ് ഓഫീസറുടെ അടുത്തെത്തിക്കാതെ സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ മാറ്റി വെക്കുകയും പല കാരണങ്ങള്‍ പറഞ്ഞ് നിരസിക്കുകയുമായിരുന്നു. രണ്ട് ക്വാറികളുടെ സര്‍ട്ടിഫിക്കറ്റിനും കൂടെ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
അപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് ക്വാറി ഉടമ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് രണ്ട് ലക്ഷം രൂപ വീതം നല്‍കണമെന്ന് സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ വീണ്ടും ആവശ്യപ്പെടുകയായിരുന്നു. കൂടാതെ ക്വാറിയില്‍ നിശ്ചിത ഷെയര്‍ തരണമെന്ന് സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ രണ്ട് ക്വാറിക്ക് അഞ്ചുലക്ഷം വീതം പത്തു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സംഭവം വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നല്‍കിയ 50,000 രൂപ ക്വാറി ഉടമ പണിമുടക്ക് ദിവസമായ ഇന്നലെ വില്ലേജ് ഓഫീസര്‍ക്ക് എത്തിച്ചുനല്‍കി. സ്‌പെഷല്‍ വില്ലേജ് ഓഫീസര്‍ വാങ്ങിയ പണം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് രാകേഷ് അലമാരയില്‍ വെക്കുകയായിരുന്നു. അലമാരയില്‍ നിന്ന് വിജിലന്‍സ് സംഘം പണം കണ്ടെടുത്തു.

chandrika: