X

ജസ്റ്റിസ് ലോയയുടെ മരണം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കാരവന്‍, പോസ്റ്റ്മാര്‍ട്ടത്തില്‍ ബി.ജെ.പി മന്ത്രിയുടെ ബന്ധു ഇടപെട്ടു

നാഗ്പൂര്‍: ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന പുതിയ കണ്ടെത്തലുമായി കാരവന്‍ മാഗസീന്‍. ജസ്റ്റിസ് ലോയയുടെ പോസ്റ്റ്മാര്‍ട്ടം നടത്തിയതില്‍ ബാഹ്യ ഇടപെടല്‍ നടന്നതായി വ്യക്തമാക്കുന്ന അന്വേഷണ റിപ്പോര്‍ട്ടാണ് കാരവന്‍ പുറത്തു വിട്ടിരുക്കുന്നത്.

ഔദ്യോഗിക രേഖകള്‍ അനുസരിച്ച് ലോയയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതു നാഗ്പുര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ അന്നു ലക്ചററായിരുന്ന ഡോ. എന്‍.കെ. തുംറാം ആണ്. എന്നാല്‍ അന്ന് ആ വിഭാഗത്തിലെ പ്രഫസറും ഇന്നു നാഗ്പുര്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം തലവനുമായ ഡോ. മകരന്ദ് വ്യവഹാരെയാണു പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നാണു പുറത്തുവരുന്ന പുതിയ വിവരം. ബി.ജെ.പിയുടെ മഹാരാഷ്ട്ര മന്ത്രിസഭയിലെ രണ്ടാമനായ ധനമന്ത്രി സുധീര്‍ മുങാന്തിവാറിന്റെ സഹോദരീ ഭര്‍ത്താവാണ് വ്യവഹാരെ. നേരത്തെ പല പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ക്രമക്കേടുകളില്‍ ഡോക്ടറുമാരുടെ പരാതില്‍ അന്വേഷണം നേരിട്ട ആളാണ് വ്യവഹാരെ. ആയതിനാല്‍ മാധ്യമശ്രദ്ധയില്‍ നിന്നും ഒഴിവാകാന്‍ പോസ്റ്റുമാര്‍്ട്ട രേഖകളില്‍ പേരു വരാതിരിക്കാന്‍ അദ്ദേഹം പ്രതേകം ശ്രദ്ധചെലുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുവന്നപ്പോള്‍ സാധരണ കൃത്യസമയത്തുപോലും സ്ഥിരമായി എത്താതിരിക്കുന്ന വ്യവഹാരെ പതിവിനു വിപരീതമായി നേരത്തേ തന്നെ പോസ്റ്റ്‌മോര്‍ട്ടം മുറിയില്‍ എത്തുകയായിരുന്നു. ഇത് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സംഘത്തിലുള്ളവരില്‍ സംശത്തിനു ഇടയാക്കി. പോസ്റ്റ്മാര്‍ട്ട റിപ്പോര്‍ട്ടില്‍ ലോയയുടെ തലക്കു പിന്നിലെ മുറിവു പരാമര്‍ശിക്കാത്തതിനെ ചോദ്യം ചെയ്ത ജൂനിയര്‍ ഡോക്ടറെ വ്യവഹാരെ ശകാരിച്ചു. ലോയയുടെ തലക്കു പിന്നാലെ മുറിവ് പോസ്റ്റ്മാര്‍ട്ട റിപ്പോര്‍ട്ടില്‍ ചേര്‍ക്കേണ്ടെന്ന നിലപാട് എടുക്കുകയായിരുന്നു വ്യവഹാരെ.

ഹൃദയാഘാതം മൂലമാണ് ജസ്റ്റിസ് ലോയയുടെ രണകാരണമായി പറയുന്നത്. ലോയയുടെ കൊലപാതകം ഹൃദയാഘാതമായി മാറ്റാനുള്ള ബാഹ്യ ഇടപെടല്‍ തന്നെ സംശയം ജനിപ്പിക്കുന്നതാണെന്നും ‘കാരവന്‍’ പറയുന്നു. മരണകാരണം മറ്റൊന്നാണെന്നു തോന്നിപ്പിക്കുന്ന യാതൊന്നും റിപ്പോര്‍ട്ടില്‍ ചേര്‍ക്കാതിരിക്കാന്‍ വ്യവഹാരെ ശ്രദ്ധ ചെലുത്തിയിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നേരിട്ട് ഇടപെട്ടെങ്കിലും അതു നടത്തിയവരുടെ പേരുകളില്‍ തന്റെ പേരു ചേര്‍ക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ. ഈ കേസില്‍ പിന്നീട് സി.ബി.ഐ കോടതി അമിത് ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. ലോയയുടെ മരണത്തില്‍ ദൂരുഹതയുണ്ടെന്ന് കാണിച്ച് നേരത്തെ അദ്ദേഹത്തിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

chandrika: