X

സി.ഒ.ടി നസീര്‍ വധശ്രമം: ക്വട്ടേഷന്‍ നല്‍കിയത് സി.പി.എം പ്രവര്‍ത്തകന്‍ പൊട്ടിയന്‍ സന്തോഷെന്ന് മൊഴി

തലശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി.ഒ.ടി.നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പുതിയ വിവരങ്ങള്‍ ലഭിച്ചു. കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് സിപിഎം പ്രവര്‍ത്തകനായ പൊട്ടിയന്‍ സന്തോഷാണെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കി. കുണ്ടേരി സ്വദേശിയായ സന്തോഷ് ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. സിപിഎം തലശേരി ഏരിയ കമ്മിറ്റി ഓഫിസ് മുന്‍ സെക്രട്ടറി രാജേഷ് ഒട്ടേറെത്തവണ പൊട്ടിയന്‍ സന്തോഷിനെ ഫോണില്‍ വിളിച്ചതിനും തെളിവ് ലഭിച്ചിട്ടുണ്ട്. അതേസമയം അറസ്റ്റിലായ മൂന്ന് സിപിഎം പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ തലശേരി കോടതി തള്ളി.

മേയ് 18ന് രാത്രിയാണ് സംഭവം. തലശേരി കായ്യത്ത് റോഡ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപത്തുവച്ചാണ് നസീറിനെ ബൈക്കിലെത്തിയ മൂന്നംഗസംഘം ആക്രമിച്ചത്. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണു സിപിഎം നിലപാട്. എന്നാല്‍ എ.എന്‍. നസീറിനു പങ്കുണ്ടെന്ന് നസീര്‍ മൊഴി നല്‍കിയിരുന്നു.

അതിനിടെ, തലശേരിയിലെ സി.ഒ.ടി. നസീറിനെ അക്രമിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കുത്തി വീഴ്ത്തിയ ശേഷം ബൈക്ക് ഓടിച്ചുകയറ്റുന്നതിന്റെ കൂടുതല്‍ വ്യക്തതയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. സംഭവത്തില്‍ അന്വേഷണ സംഘം തെളിവെടുപ്പ് തുടരുകയാണ്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നു പേരടക്കം അഞ്ചുപേരാണ് ഇതുവരെ പിടിയിലായിട്ടുള്ളത്.

chandrika: