X
    Categories: MoreViews

ജില്ലാ സമ്മേളനത്തിന് മുമ്പേ സി.പി.എമ്മില്‍ പടലപ്പിണക്കം

കോഴിക്കോട്: ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സിപിഎമ്മില്‍ പടലപ്പിണക്കവും വിഭാഗീയതയും മറനീക്കി പുറത്തുവന്നു. ഏരിയാ സമ്മേളനങ്ങള്‍ക്കിടയില്‍ വിഭാഗീയ പ്രവണതകള്‍ക്കെതിരെ നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നു. ഒരു തരത്തിലുള്ള വിമര്‍ശനവും താഴെ തട്ടില്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു നേതൃത്വം മുന്നോട്ട് വെച്ചത്. എന്നാല്‍ ഏരിയാസമ്മേളനങ്ങള്‍ കഴിഞ്ഞതോടെ പ്രാദേശിക തലത്തില്‍ നേതൃത്വത്തിനെതിരെ അണികള്‍ രംഗത്തു വന്നിരിക്കുകയാണ്. കക്കോടി, കുരുവട്ടൂര്‍, വാണിമേല്‍ എന്നിവിടങ്ങളിലാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായിരിക്കുന്നത്.

പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ് പല തലങ്ങളിലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്രാപിക്കുന്നത്. നാദാപുരം ഏരിയയില്‍ വാണിമേല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി. പ്രദീപ്കുമാറിനെതിരെ ഗുരുതരമായ ആരോപണമാണ് സി.പി.എം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. നേതാക്കളുടെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി ലഘുലേഖകള്‍ ഇറങ്ങിയിട്ടുണ്ട്്്. ലഘുലേഖകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. വാണിമേല്‍ ലോക്കല്‍ സെക്രട്ടറി ടി. പ്രദീപ്കുമാറിനെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് ലഘുലേഖ പുറത്തുവന്നിട്ടുള്ളത്.

കോഴിക്കോട് നോര്‍ത്ത് ഏരിയാ സമ്മേളനം സമാപിച്ചെങ്കിലും കുരുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല്. രണ്ട് ഏരിയാ കമ്മിറ്റി സ്ഥാനങ്ങള്‍ ഇതു മൂലം ഒഴിച്ചിടേണ്ടി വന്നിരിക്കുകയാണ്. മുന്‍മേയര്‍ എം. ഭാസ്‌കരന്റെ മകന്‍ വരുണ്‍ ഭാസ്‌കര്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.കെ റഫീഖ് എന്നിവര്‍ ഏരിയാ കമ്മിറ്റിയില്‍ നിന്ന് പുറത്തായത്് ഔദ്യോഗികപക്ഷത്തിന് പ്രഹരമായിരിക്കുകയാണ്. മത്സരം ഒഴിവാക്കുന്നതിന്റെ ഭാഗമായി സമവായം നടന്നെങ്കിലും ഈ രണ്ടു നേതാക്കളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തത് ചര്‍ച്ചയായിട്ടുണ്ട്്്.

ലോക്കല്‍ കമ്മിറ്റി സമ്മേളനത്തില്‍ ചേരി തിരിഞ്ഞ് വാക്‌പോര് തുടങ്ങിയതാണ് കുരുവട്ടൂരില്‍ സമ്മേളന നടപടികള്‍ പൂര്‍ത്തിയാക്കാനാകാതെ പിരിച്ചുവിടേണ്ടി വന്നത്.
കക്കോടിയില്‍ പുതിയ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഭിന്നിപ്പിനെ ശക്തമാക്കിയത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചോയിക്കുട്ടിക്കെതിരെ മുന്‍ പ്രസിഡന്റ് രാജേന്ദ്രനെ പിന്തുണയ്ക്കുന്ന വിഭാഗം രംഗത്തുണ്ട്. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ സി.എച്ച് കണാരന്‍ മന്ദിരത്തില്‍ ബോംബേറുണ്ടായ സംഭവത്തില്‍ ഇതുവരെ പ്രതികളെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഇത് പാര്‍ട്ടിക്ക് നാണക്കേടായിരിക്കുകയാണ്. ഭരണവും പൊലീസ് സംവിധാനവും കൈയിലുണ്ടായിട്ടും കേസിന് തുമ്പുണ്ടാക്കാന്‍ കഴിയാത്തത്് എന്തുകൊണ്ട് എന്ന ചോദ്യം ജില്ലാ സമ്മേളനത്തില്‍ ഉയരും. ജനുവരി 2,3,4 തിയതികളില്‍ കൊയിലാണ്ടിയിലാണ് ജില്ലാ സമ്മേളനം. മുഖ്യമന്ത്രിപിണറായി വിജയന്‍ സമ്മേളനത്തില്‍ മുഴുവന്‍ സമയവും പങ്കെടുക്കും. സര്‍ക്കാറിന്റെയും മന്ത്രിമാരുടെയും പ്രവര്‍ത്തനം സംബന്ധിച്ച് സമ്മേളനത്തില്‍ വിമര്‍ശനം ഉയരും. വിമതരുടെ ശക്തികേന്ദ്രമായിരുന്ന കൊയിലാണ്ടിയില്‍ സമ്മേളനം നടക്കുമ്പോള്‍ നേരത്തെ വിമതര്‍ക്ക് ആവേശം പകര്‍ന്നിരുന്ന വി.എസ് അച്യുതാനന്ദന് ക്ഷണമില്ല എന്നതും ശ്രദ്ധേയമാണ്.

chandrika: