Connect with us

Article

വര്‍ഗീയതക്കെതിരായ സി.പി.എം ഒളിച്ചുകളി – എഡിറ്റോറിയല്‍

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല.

Published

on

ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സി.പി.എമ്മിന്റെ ഒളിച്ചുകളി നിര്‍ലജ്ജം തുടരുന്നതിന്റെ നഖചിത്രങ്ങളാണ് രാജ്യം ഏതാനും ദിവസങ്ങളിലായി കണ്ടുകൊണ്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍നിന്ന് മുടന്തു ന്യായങ്ങള്‍ പറഞ്ഞു വിട്ടുനിന്ന അവര്‍ ത്രിപുരയില്‍ നിലനില്‍പ്പിനുവേണ്ടി അതേ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ തയാറായിരിക്കുകയാണ്. ഏതു പ്രതിസന്ധിഘട്ടത്തിലും സ്വന്തം താല്‍പര്യങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കു പ്രധാനമെന്നാണ് ഈ നീക്കത്തിലൂടെ സി.പി.എം വീണ്ടും തെളിയിച്ചിരിക്കുന്നത്.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പാര്‍ട്ടി പോലും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ ഓളങ്ങള്‍ സൃഷ്ടിച്ചാണ് കശ്മീരിന്റെ മണ്ണില്‍ സമാപനത്തിലേക്കെത്തുന്നത്. തമിഴ്‌നാട്ടില്‍ നിന്നാരംഭിച്ച യാത്ര സഞ്ചരിച്ച വഴികളിലെല്ലാം ആവേശകരമായ സ്വീകരണമാണ് രാഹുലിനും സംഘത്തിനും ലഭിച്ചത്. രാജ്യത്തെ തകര്‍ക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാറിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം അവര്‍ ഭാരത് ജോഡോയാത്രക്കൊപ്പം നടന്ന് പ്രകടിപ്പിക്കുകയായിരുന്നു.

സാധാരണക്കാര്‍ മാത്രമല്ല വര്‍ഗീയതയെ എതിര്‍ക്കുന്ന മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രാജ്യത്തിന്റെ ഐക്യവും പുരോഗതിയും ആഗ്രഹിക്കുന്ന സകല സംഘടനകളും വ്യക്തികളുമെല്ലാം ഈ യാത്രയെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയ പിന്തുണ രാജ്യത്തുടനീളം ജാഥക്ക് ലഭിച്ചുകൊണ്ടേയിരുന്നു.

ശരത് പവാര്‍, ഫാറൂഖ് അബ്ദുല്ല, കമല്‍ഹാസന്‍, റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, സാമൂഹ്യ പ്രവര്‍ത്തകരായ മേധാ പട്കര്‍, പ്രശാന്ത് ഭൂഷണ്‍ അങ്ങിനെ ആ പട്ടിക നീണ്ടു കിടക്കുകയാണ്. എന്നാല്‍ യാത്ര ആരംഭിച്ചതുമുതല്‍ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചത്. കണ്ടെയിനര്‍ യാത്രയെന്ന് ആക്ഷേപിച്ച് ആരംഭിച്ച വിമര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ വരേ ഏറ്റുപിടിച്ച് അവരുടെ ഫാസിസ്റ്റു വിരുദ്ധ പോരാട്ടം എത്രമാത്രം കാപട്യം നിറഞ്ഞതാണെന്ന തെളിയിക്കുകയുണ്ടായി.

യാത്രയെ പിന്തുണക്കാതിരിക്കാനുള്ള കാരണമായി കമ്യൂണിസ്റ്റ് പാര്‍ട്ടി ന്യായം പറഞ്ഞത് ബി.ജെ.പിയെ നേരിടുന്നതിനുള്ള പ്രാപ്തി കോണ്‍ഗ്രസിനില്ലെന്നും അവരുടെ പോരാട്ടങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നുമായിരുന്നു. എന്നാല്‍ തങ്ങളുടെ നിലനില്‍പ്പിന്റെ വിഷയം വന്നപ്പോള്‍ അതേ കോണ്‍ഗ്രസിനെ ഒപ്പംകൂട്ടാന്‍ ഒരു തരത്തിലുള്ള പ്രത്യയശാസ്ത്ര പ്രശ്‌നങ്ങളും അവര്‍ക്ക് തടസമായിത്തീര്‍ന്നില്ല. ബംഗാളിലെ പോലെ ത്രിപുരയിലും തുടച്ചുനീക്കപ്പെടുമെന്നുവന്നപ്പോഴാണ് സംയുക്തറാലി നടത്താനും മുന്നണിയായി മത്സരിക്കാനും സീറ്റുകള്‍ വീതംവെക്കാനുമെല്ലാം സി.പി.എം മുന്‍കൈ എടുത്തത്.

എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് സി.പി.എം സഖ്യത്തിന് അള്ളുവെച്ച കേരളഘടകമാകട്ടേ ഇവിടെ നിശബ്ദമാണ്. അത്രമേല്‍ പരിതാപകരമായ അവസ്ഥയിലാണ് മണിക്‌സര്‍ക്കാറും കൂട്ടരുമെന്നതാണ് അതിനു കാരണം. കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നുള്ള ഈ സമീപനം രാജ്യത്താകമാനം സ്വീകരിക്കണം എന്ന നിലപാടാണ് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിലെ ഭൂരിഭാഗത്തിനുമുള്ളത്. എന്നാല്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എക്കാലത്തെയും വലിയ ദൗര്‍ബല്യത്തിലൂടെ കടന്നുപോകുമ്പോള്‍ തല്‍ക്കാലം അവര്‍ക്ക് കേരള ഘടകത്തിന് മുന്നില്‍ അപേക്ഷിക്കാനേ നിര്‍വാഹമുള്ളൂ.

മറുഭാഗത്താവട്ടേ മതേതര വിശ്വാസികളെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്ന രീതിയിലുള്ള സമീപനം പിണറായി വിജയന്റെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്താതെയുള്ള മതേതരസഖ്യം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതിന്റെ ഭാഗമായാണ് തെലുങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള കൂട്ടായ്മയില്‍ അദ്ദേഹം ആവേശത്തോടെ പങ്കുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും രാജ്യത്ത് മൂന്നു സംസ്ഥാനങ്ങളില്‍ ഭരണവും നാലു സംസ്ഥാനങ്ങളില്‍ മുഖ്യ പ്രതിപക്ഷത്തിന്റെ റോളും ആ പാര്‍ട്ടിക്കുണ്ട്.

രാജ്യത്താകമാനം വേരുകളുള്ള ഒരു പ്രസ്ഥാനത്തെ പുറത്തുനിര്‍ത്തിക്കൊണ്ടുള്ള ബി.ജെ.പിക്കെതിരായ പൊരാട്ടം അധര വ്യായാമമാണെന്നറിയാത്തവരല്ല കേരളത്തിലെ സി.പി.എം നേതാക്കള്‍. എന്നിട്ടും പക്ഷേ ഈ പൊറാട്ടു നാടകത്തിന് അവര്‍ മുതിരുന്നതിന്റെ പിന്നില്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. അത് വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെങ്കിലും ഒന്നോ രണ്ടോ സീറ്റുകള്‍ നേടിയെടുക്കുക എന്നതു മാത്രമാണത്. ഈ നീക്കംവഴി മതേതര വോട്ടുകള്‍ ചിന്നിച്ചിതറിപ്പോവുമെന്നതോ ഫാസിസ്റ്റുകള്‍ കൂടുതല്‍ കരുത്തരാകുമെന്നതോ അവരെ തെല്ലും അലോസരപ്പെടുത്തുന്നില്ല.

 

Article

ഭൂതകാലത്തിന്റെ തടവുകാര്‍

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കാന്‍ വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്.

Published

on

ഷംസീര്‍ കേളോത്ത്

ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ സുപ്രീംകോടതിയില്‍ ഒരു ഹരജി പരിഗണനക്ക് വന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആയിരുന്നു ഹരജിക്കാരന്‍. ചില്ലറക്കാരനല്ല കക്ഷി. മുസ്‌ലിംകളാദി പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിഷലിപ്തമായ പല ഹരജികള്‍ക്കും പിറകില്‍ ഇദ്ദേഹമായിരുന്നു. മതംമാറ്റം തടയല്‍, വഖഫ് നിയമം, കശ്മീര്‍ പ്രത്യേക പദവി, ദലിത് മതംമാറ്റം തുടങ്ങി നിരവധി വിഷയങ്ങളില്‍ നീതിയുടെ ഇടനാഴികളില്‍ അനീതിയുടെ ഒളിയജണ്ടകളുമായി ഇദ്ദേഹത്തെ കാണാം.

ഹരജികള്‍കൊണ്ട് മാത്രമല്ല, വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധനാണ്. ഈ അഭിഭാഷകന്‍ സമര്‍പ്പിച്ച പ്രധാന ഹരജിയോട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ മറുപടി ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരുപക്ഷേ ഇന്ത്യ ഇന്ന് നേരിടുന്ന പരമപ്രധാനമായ പ്രശ്‌നത്തിലേക്ക് വെളിച്ചംവീശുന്ന പ്രതികരണമാണ് സുപ്രീംകോടതി ന്യായാധിപരില്‍ നിന്നുണ്ടായത്.

രോഗവും അതിനുള്ള ചികിത്സയുമെന്ന പോലെ ഹരജിയും പ്രതികരണവും മാറി. നൂറുകണക്കിന് പേജ് നീളുന്ന വിധിന്യായമൊന്നുമായിരുന്നില്ല അത്. ഹരജി തള്ളിക്കൊണ്ട് കോടതി നടത്തിയ ചില പരാമര്‍ശങ്ങള്‍കൊണ്ടാണത് ശ്രദ്ധേയമായത്. ആ വാക്കുകളില്‍ ഗൗരവതരവും രാജ്യനന്മയെ കാംക്ഷിക്കുന്നതുമായ ചില ആശയങ്ങളടങ്ങിയിരുന്നു. പ്രതിഷേധവും രോഷവും നിറഞ്ഞുനിന്നവയായിരുന്നു അവ. രാജ്യത്തെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചതെന്തോ അത് കോടതി പറഞ്ഞു. അനുദിനം ഏറെ വഷളായികൊണ്ടിരിക്കുന്ന രോഗത്തിന് പ്രാഥമിക ചികിത്സയായി വേണമെങ്കില്‍ അതിനെ കാണാം. രോഗത്തിന് ചികിത്സ നല്‍കേണ്ട ഭരണകൂടം പ്രത്യേകിച്ച് രോഗവാഹകരായി മാറുന്ന സാഹചര്യത്തില്‍.

യഥാര്‍ത്ഥ ഇന്ത്യക്കാര്‍
ഇന്ത്യയിലെ പൊതു ഇടങ്ങള്‍ക്ക് പട്ടണങ്ങള്‍ക്ക് അധിനിവേശക്കാരുടെ നാമമാണ് നല്‍കപ്പെട്ടിരിക്കുന്നതെന്നും യഥാര്‍ത്ഥ ഇന്ത്യയെ അവ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം. ലോദി റോഡും ഫരീദാബാദുമൊക്കെ ക്രൂരന്മാരായ അധിനിവേശകരുടെ പേരുകളില്‍ നിന്നുണ്ടായാതാണെന്നാണ് ഹരജിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. പരിവ്രാജകനായി മതഭേദമില്ലാതെ ജനങ്ങളെ സേവിച്ച ശൈഖ് ഷറഫുദ്ദീന്‍ യഹ്യാ ബിഹാരിയെ പോലുള്ള സൂഫിവര്യന്മാരെ മതപരിവര്‍ത്തന നേതാക്കളായാണ് ഹരജിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ മഹത്വം ഉള്‍കൊണ്ട് ജനത ആ പ്രദേശങ്ങള്‍ക്ക് നല്‍കിയ സ്ഥലനാമങ്ങളാണ് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹരജിക്കാരനെയും കൂട്ടരേയും വിറളിപിടിപ്പിക്കുന്നത്. അഹമദാബാദും ബീഹാര്‍ ശരീഫുമടക്കം നിരവധി സ്ഥലനാമങ്ങളുടെ വിവരങ്ങളും അവയുടെ ‘യഥാര്‍ത്ഥ’ പേരും അദ്ദേഹം ഹരജിയില്‍ നല്‍കിയിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഇതേ യുക്തിയില്‍ ലിസ്റ്റില്‍ ആദ്യം ഇടം പിടിക്കേണ്ടിയിരുന്ന ഹസ്രത് നിസാമുദ്ദീനും ചിറാഗ് ദില്ലിയുമൊന്നും കാണുന്നില്ല.

ഇത്തരം സ്ഥലനാമങ്ങളൊക്കെ തിരുത്തി പുതിയ പേരുകള്‍ നല്‍കാന്‍ സര്‍ക്കാറിനോട് നിര്‍ദ്ദേശിക്കാന്‍ കോടതിയോട് ഹരജിക്കാരന്‍ അഭ്യര്‍ഥിച്ചു. ഒരു കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനും വനിതാകമ്മീഷനുമൊക്കെ പോലെ പേരുമാറ്റ കമ്മീഷന്‍!. രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഒരു ഭരണകൂടവും ഈ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തയ്യാറാവുന്നില്ലെന്നും ഹരജിക്കാരന്‍ പരാതിപ്പെട്ടു.

സ്വതന്ത്ര ഭാരതത്തില്‍ സ്ഥല ദേശ നാമ മാറ്റം ഇതിനുമുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും പുതുപുലരിയെ സൂചിപ്പിക്കാന്‍ വേണ്ടിയായിരുന്നു അതൊക്കെ നടപ്പാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാതിരുന്നു ഡല്‍ഹിയിലെ ക്വീന്‍സ് വേ പോലുള്ള നിരത്തുകള്‍ ജന്‍പഥ് ആയി മാറിയതിന്പിന്നില്‍ നീതിയുടെയും സമത്വത്തിന്റെയും സന്ദേശമുണ്ടായിരുന്നു. വെറുപ്പിന്റെയും അനൈക്യത്തിന്റെയും അജണ്ടയായിരുന്നില്ല ആ നീക്കങ്ങള്‍ക്ക് പിറികിലുണ്ടായിരുന്നത്.

ചരിത്ര നഗരികളായിരുന്ന അലഹബാദിന്റെയും ഫൈസാബാദിന്റെയുമടക്കം പല പട്ടണങ്ങളുടെയും പേര് മാറ്റാനും പുതിയ ‘പുരാതന’ പേര് നല്‍കാനും സംഘ്പരിവാര്‍ സര്‍ക്കാരുകള്‍ക്ക് യാതൊരു മടിയുമുണ്ടായില്ല. മഹാരാഷ്ട്രയിലെ വിമത ശിവസേന-ബി.ജെ.പി സഖ്യസര്‍ക്കാര്‍ ഔറംഗാബാദിന്റെ പേര് മാറ്റിയത് ഈയിടെയാണ്. വൈസ്രോയി ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) പൂന്തോട്ടത്തിന് ഉദ്യാനങ്ങളെ ഏറെ സ്‌നേഹിച്ച മുഗളരുടെ പേര് നല്‍കിയത് വന്‍ അപരാധമായി കണ്ടാണ് ഈയിടെ പ്രശസ്തമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റിയത്.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടന്ന രാഷ്ട്രീയ സംഭവങ്ങളെ വര്‍ത്തമാനകാല രാഷ്ട്രീയ അജണ്ടകള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നവര്‍ ഇന്നിന്റെ കാലത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ നേരിടാന്‍ ഭയമുള്ളവരോ താല്‍പര്യമില്ലാത്തവരോ ആണ്. ചവിട്ടി നില്‍ക്കുന്ന മണ്ണില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍നിന്ന് കുതറിമാറുകയും എങ്ങോ കഴിഞ്ഞുപോയ കാലത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്നവര്‍ ചരിത്ര വിരുദ്ധരും വര്‍ത്തമാന കാലത്തോട് നീതികാണിക്കാത്തവരുമാണ്.

ആരാണ് അധിനിവേശകര്‍? ആരാണ് അക്രമി എന്നത് നിര്‍വചിക്കപ്പെടേണ്ടത് വര്‍ഗീയ അജണ്ടയെ മുന്‍നിര്‍ത്തിയല്ല. ചരിത്രപരമായ ശത്രു ബിംബങ്ങള്‍ നിര്‍മിക്കുന്നത് വര്‍ത്തമാനകാലത്തെ മനുഷ്യന്റെ ശിരസ്സ് ലക്ഷ്യംവെച്ച് കൊണ്ടാവരുത്. ചരിത്ര വ്യക്തിത്വങ്ങളെ വര്‍ത്തമാനകാല യുക്തികൊണ്ട് വിധിക്കുന്നത്‌പോലെ മണ്ടത്തരം മറ്റൊന്നില്ലെന്ന് ചരിത്രകാരന്‍മാര്‍ പലവുരു വ്യക്തമാക്കിയിട്ടുണ്ട്.

ഉദാഹരണത്തിന് കര്‍ണാടകത്തിലെ പ്രധാന ഹിന്ദു ആരാധനാകേന്ദ്രമായ ശൃംഗേരി മഠത്തിന് സംരക്ഷണവും സഹായവും നല്‍കിയ ടിപ്പുസുല്‍ത്താന്‍ ഹിന്ദു വിരുദ്ധനും മഠത്തെ ആരുടെ അക്രമത്തില്‍നിന്നാണോ ടിപ്പുസുല്‍ത്താന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചത് അവര്‍ ആരാധിക്കപ്പെടേണ്ട ഹിന്ദു പ്രതീകങ്ങളുമായാണ് ചിലര്‍ അവതരിപ്പിക്കുന്നത്. ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്‍നിര്‍ത്തിയാണ്. അല്ലാതെ വര്‍ത്തമാനകാല രാഷ്ട്രീയ താല്‍പര്യങ്ങളെ മുന്‍നിര്‍ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്‍മാരുടെ ജോലിയാണത്.

സാഹോദര്യം മുഖ്യം
നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്‍കാന്‍ വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്‍ചൂണ്ടിയത്. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്‌നയുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരന്റെ വര്‍ഗീയ അജണ്ട വ്യക്തമായി മനസ്സിലാക്കുകയുണ്ടായി. ഭൂതകാലത്തിന്റെ തടവുകാരായി ഒരു രാജ്യത്തിന് തുടരനാവില്ലെന്നും ഭരണഘടനാമൂല്യമായ സഹോദര്യമാണ് മറ്റെല്ലാകാര്യങ്ങളേക്കാളും മുഖ്യമെന്നും കോടതി വ്യക്തമാക്കി.

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കൂടെ രേഖപ്പെടുത്തപ്പെട്ട മഹത്തായ ആശയമാണ് സാഹോദര്യമെന്നത്. രാജ്യത്തെ ജനങ്ങള്‍ തമ്മില്‍ സാഹോദര്യമില്ലാതെ രാഷ്ട്രത്തിന് നിലനില്‍പ്പില്ലന്ന തിരിച്ചറിവില്‍നിന്നാണ് രാഷ്ട്രനിര്‍മാതാക്കള്‍ സാഹോദര്യത്തിന് ഇത്ര പ്രാധാന്യം നല്‍കിയത്. മലയാളികൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് സഹിഷ്ണുതയുടെ പര്യായങ്ങളായിരുന്ന കേരളത്തിലെ ഹിന്ദു രാജാക്കന്‍മാരെയും അവര്‍ ക്രിസ്ത്യന്‍ പള്ളിക്ക് സ്ഥലം ദാനം നല്‍കിയതിനെയും പറ്റി ഉണര്‍ത്തിയപ്പോള്‍ അതുകൊണ്ടാണ് ഇന്ന് ഹിന്ദുക്കള്‍ പലയിടങ്ങളില്‍നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന്‍ മറുപടി നല്‍കിയത്. യു.എ.ഇയില്‍ ക്ഷേത്ര നിര്‍മിതിക്ക് അനുമതി നല്‍കിയ അറബ് ഭരണാധികരികളെ പുകഴ്ത്തുന്ന സംഘ്പരിവാറുകാരന്‍ പക്ഷേ ജസ്റ്റിസ് ജോസഫിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.തികച്ചും വക്രീകരിക്കപ്പെട്ടതും വര്‍ഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രബോധം അപകടകരമാണെന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് നിലവില്‍ രാജ്യം.

വികല ചരിത്ര ബോധമാണ് ഹരജിക്കാരനെകൊണ്ട് ഈ ചോദ്യംചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതും രാജ്യത്തെ പരമോന്നത കോടതിയോട്. ആരാണ് ആദിമവാസികളായ ഇന്ത്യക്കാരെന്നും ആര്‍ക്കാണ് ഈ മണ്ണിനുമേലുള്ള അന്തിമമായ അവകാശമെന്നതും അസംബന്ധം നിറഞ്ഞ ചോദ്യമാണ്. കാരണം ലോകമനുഷ്യരാശിയുടെ ചരിത്രംതന്നെ കുടിയേറ്റങ്ങളുടെതാണ്. ആശയങ്ങളുടെയും ജനങ്ങളുടെ തന്നെയും പരസ്പര കൈമാറ്റങ്ങളുടേതുമാണ്.

 

Continue Reading

Article

വിദ്യാര്‍ത്ഥികളെയും വിടാത്ത സര്‍ക്കാര്‍ – എഡിറ്റോറിയല്‍

വിദ്യാര്‍ത്ഥികളുടെ സുഖമമായ യാത്രക്കുള്ള ഏക ആശ്രയം സര്‍ക്കാര്‍ സംവിധാനമായ കെ.എസ്.ആര്‍.ടി.സിയാണ്. എന്നാല്‍ പൊതു ഗതാഗത സംവിധാനവും ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ കൈയ്യൊഴുന്ന തീരുമാനത്തിലേക്കെത്തുമ്പോള്‍ അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ തന്നെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല

Published

on

ബജറ്റിലൂടെ 4500കോടി രൂപയുടെ അധികബാധ്യത ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളുടെയും കഴുത്തിന് പിടിച്ചിരിക്കുകയാണ്. കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യ യാത്രാ കണസഷന്‍ കട്ട് ചെയ്ത്‌കൊണ്ടാണ് വിദ്യാര്‍ത്ഥികളോടുള്ള യുദ്ധപ്രഖ്യാപനം. അണ്‍ എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ ഒഴികയുള്ളവരുടെയും ആദായ നികുതിയോ ജി.എസ്.ടി റിട്ടേണോ നലകുന്നവരുടെ മക്കളെയുമാണ് കണ്‍സഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത്.

യാത്രാ ഇളവിനുള്ള പ്രായ പരിധി 25 ആക്കി നിജപ്പെടുത്തുകയും ചെയ്തിരിക്കുന്നു. സൗജന്യ യാത്രക്ക് മാത്രം വര്‍ഷത്തില്‍ 130 കോടി രൂപ കോര്‍പറേഷന് അധിക ബാധ്യത വരുന്നുണ്ടെന്നും ഇത് സ്ഥാപനത്തിന്റെ തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന ഘടകങ്ങളിലൊന്നാണെന്നും പറഞ്ഞാണ് ഈ കടുംവെട്ട് തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് നീങ്ങിയിരിക്കുന്നത്.

വിദ്യാര്‍ത്ഥികളുടെ യാത്രാപ്രശ്‌നം നമ്മുടെ നാട്ടിലെ വലിയ ചര്‍ച്ചാവിഷയമാണ്. കുട്ടികള്‍ക്ക് സ്‌കൂളുകളിലും കോളജുകളിലുമെല്ലാം എത്താന്‍ ഇന്നും നരകയാതന തന്നെ അനുഭവിക്കേണ്ട സാഹചര്യമാണുള്ളത്. സ്വകാര്യ ബസുകള്‍ അവരെ രണ്ടാം നിര പൗരന്‍മാരായി കാണുകയും ടിക്കറ്റില്‍ ഇളവ് നല്‍കുന്നു എന്ന കാരണത്താല്‍ യാത്രയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്നത് പതിവാണ്.

സീറ്റ് ഒഴിവുണ്ടെങ്കിലും ഇരിക്കാന്‍ പാടില്ല, ബസ് പുറപ്പെടുമ്പോള്‍ മാത്രമേ കയറാന്‍ പാടുള്ളൂ, കണ്‍സഷന്‍ തുക കൃത്യമായല്ല നല്‍കുന്നതെങ്കില്‍ ബാക്കിലഭിക്കില്ല തുടങ്ങിയ അലിഖിത നിയമങ്ങള്‍ അവയില്‍ ചിലതുമാത്രമാണ്. ഇങ്ങനെ ബസുകളുടെ മത്സരയോട്ടത്തിന്റെ ഫലമായി ബലിയാക്കപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ സുഖമമായ യാത്രക്കുള്ള ഏക ആശ്രയം സര്‍ക്കാര്‍ സംവിധാനമായ കെ.എസ്.ആര്‍.ടി.സിയാണ്. എന്നാല്‍ പൊതു ഗതാഗത സംവിധാനവും ഈ രീതിയില്‍ വിദ്യാര്‍ത്ഥികളെ കൈയ്യൊഴുന്ന തീരുമാനത്തിലേക്കെത്തുമ്പോള്‍ അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തെ തന്നെ കാര്യമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല സ്റ്റുഡന്റ് ടിക്കറ്റിന്റെ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കാലങ്ങളായി സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെട്ട് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ തീരുമാനം അവരുടെ ആവശ്യത്തിന് ആക്കം കൂട്ടുകയും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയും ചെയ്യും.

വിദ്യാര്‍ത്ഥികളെ സര്‍ക്കാര്‍, സ്വശ്രയം എന്ന് രണ്ടായിത്തിരിക്കുന്ന ഇടതു സര്‍ക്കാറിന്റെ പിന്തിരിപ്പന്‍ നീക്കത്തിനും പുതിയ തീരുമാനം അടിവരയിടുന്നു. യഥാര്‍ത്ഥത്തില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത്‌കൊടുക്കുന്നതിലുള്ള സര്‍ക്കാറിന്റെ അപര്യാപ്തതയില്‍ നിന്നാണ് ഈ സംവിധാനങ്ങള്‍ ഉടലെടുത്തത്.

എസ്.എസ്.എല്‍.സിയും പ്ലസ്.ടുവും ഉന്നതമാര്‍ക്കോടെ തന്നെ വിജയിച്ചിട്ടും തുടര്‍ പഠനത്തിന് അവസരം ലഭിക്കാത്ത നമ്മുടെ കുട്ടകള്‍ ഇതര സംസ്ഥാനങ്ങളിലേക്കും അന്യ നാടുകളിലേക്കും കൂട്ടത്തോടെ പലായനം ചെയ്യുകയും നാടിന്റെ പുരോഗതിക്കുവേണ്ടി ഉപയോഗപ്പെടുത്തേണ്ട വിഭവ ശേഷി ചോര്‍ന്നുപോകുകയും ചെയ്യുന്ന സാഹചര്യം വന്നപ്പോഴാണ് 2001 ലെ ആന്റണി സര്‍ക്കാര്‍ വിപ്ലവകരമായ നീക്കത്തിലൂടെ സ്വാശ്രയ വിദ്യാഭ്യാസ സംരംഭത്തിന് തുടക്കമിട്ടത്. എന്നാല്‍ ഈ സംവിധാനത്തിന്റെ ബീജാവാപം മുതല്‍ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇടതുപക്ഷം നടത്തിക്കൊണ്ടിരുന്നത്. കാലമെത്ര മാറിയിട്ടും ഈ വരട്ടു തത്വശാസത്രം ഇനിയും ഉപേക്ഷിച്ചിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ലെന്ന പ്രഖ്യാപനത്തിന്റെ പ്രതിഫലനംകൂടി സ്വാശ്രയ, അണ്‍ എയ്ഡഡ് വിദ്യാര്‍ത്ഥികളെ പൂര്‍ണമായും കണ്‍സഷനില്‍നിന്ന് ഒഴിവാക്കിയിതലൂടെ പ്രകടമാകുന്നു.

ഇതര സംസ്ഥാനങ്ങളും വിട്ട് മറ്റുരാജ്യങ്ങളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കുടിയേറ്റം നിയമസഭയില്‍പോലും കനത്ത ചര്‍ച്ചക്കുവഴിവെക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ കുലങ്കശമായ ചര്‍ച്ചകളുടെയൊന്നും ആവശ്യമില്ലെന്നും കെ.എസ്.ആര്‍.ടി.സിയുടെ പുതിയ തീരുമാനം വിളിച്ചുപറയുന്നു.

പൊതുസംവിധാനങ്ങളെ ലാഭംകൊണ്ടുവരുന്ന വ്യവസായങ്ങളായി കാണുകയും അതിന്റെ സാമൂഹ്യ പ്രസക്തിക്ക് ഒരുവിലയും കല്‍പ്പിക്കാതെ നഷ്ടത്തിലാകുമ്പോള്‍ അടച്ചുപൂട്ടുകയും ചെയ്യുന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാറിന്റേത്. പലകാര്യങ്ങളിലും മോദി സര്‍ക്കാറിന്റെ രീതികളെ പകര്‍ത്താന്‍ ശ്രമിക്കുന്ന പിണറായി സര്‍ക്കാര്‍ പൊതു ഗതാഗതത്തിന്റെ കാര്യത്തിലും ഇത് പിന്തുടരുകയാണ്. അത്‌കൊണ്ടാണ് കെ.എസ്.ആര്‍.ടി.സി വാഹന ഗതാഗത രംഗത്ത് നാടിന് നല്‍കുന്ന സംഭാവനകളെ തിരിച്ചറിയാതെ ലാഭ നഷ്ടങ്ങളുടെ കണക്കുനോക്കി അതിനെ വിലയിരിത്തുന്നതും ജീവനക്കാരെയും യാത്രക്കാരെയും ഒരു പോലെ തള്ളിപ്പറയുന്നതും.

ചുരുക്കത്തില്‍ നികുതി വര്‍ധനയിലൂടെയും ഇന്ധന വില വര്‍ധനയിലൂടെയുമെല്ലാം ജീവിതം വഴിമുട്ടിയ നാട്ടിലെ സാധാരണക്കാന്‍ തന്നെയാണ് കെ.എസ്.ആര്‍.ടിസിയുടെ പുതിയ തീരുമാനത്തിന്റെയും പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക. കാരണം അവരുടെ മക്കള്‍ അമേരിക്കയിലും ഇംഗ്ലണ്ടിലുമൊന്നുമല്ലല്ലോ പഠിക്കുന്നത്.

Continue Reading

Article

ആര്‍.എസ്.എസും മുസ്‌ലിം സംഘടനകളും

ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ച് കാണിച്ചാല്‍ പോലും ആര്‍.എസ്.എസിനെ മുസ്‌ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്‌ധോരണികള്‍ മുഴങ്ങിയത്.

Published

on

സുഫ്‌യാന്‍ അബ്ദുസ്സലാം

1978 ല്‍ കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍ മുസ്‌ലിംലീഗ് യംഗ് സ്പീക്കേഴ്‌സ് ഫോറത്തിന്റെ പഠനക്യാമ്പിനെ അഭിസംബോധന ചെയ്തു സി.എച്ച് മുഹമ്മദ്‌കോയ പറഞ്ഞു: ‘ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ചാലും ഞാന്‍ ആര്‍. എസ്.എസിനെ വിശ്വസിക്കുകയില്ല’. സി.എച്ചിന്റെ ദീര്‍ഘദൃഷ്ടിയോടെയുള്ള ഈ പ്രസ്താവന ആര്‍.എസ്.എസിനോടുള്ള മതനിരപേക്ഷ സമൂഹത്തിന്റെയും മുസ്‌ലിം സമുദായത്തിന്റെയും സമീപനമാണ് വ്യക്തമാക്കുന്നത്. മുപ്പത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിച്ച കോണ്‍ഗ്രസ് പരാജയപ്പെടുകയും മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാസഖ്യം ഭരണത്തിലേറുകയും ചെയ്ത 1977 ലെ തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു സി.എച്ചിന്റെ പ്രസിദ്ധമായ പ്രസ്താവന.

1975 ജൂണ്‍ മുതല്‍ 1977 മാര്‍ച്ച് വരെ നീണ്ട അടിയന്തരാവസ്ഥക്കാലത്ത് ആര്‍.എസ്.എസ്, ജമാഅത്തെ ഇസ്‌ലാമി എന്നീ സംഘടനകള്‍ നിരോധിക്കപ്പെട്ടിരുന്നു. നിരോധിത സംഘടനകളുടെ നേതാക്കളും പ്രവര്‍ത്തകരും ജയിലിലടക്കപ്പെടുകയുണ്ടായി. ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കിടയിലും ഊഷ്മളമായ സ്‌നേഹബന്ധം വളര്‍ന്നു. ആര്‍.എസ്.എസ് പത്രങ്ങള്‍ ജമാഅത്തിനെ പുകഴ്ത്തി ലേഖനങ്ങളെഴുതി. അവര്‍ പരസ്പരം അടുക്കുകയും ശത്രുതയുടെ അന്തരീക്ഷം മാറ്റിയെടുക്കുകയും ചെയ്തു. ഈ സ്‌നേഹബന്ധത്തെ ജമാഅത്ത് നേതാക്കള്‍ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു ലേഖനങ്ങള്‍ എഴുതുകയും ചെയ്തു.

അടിയന്തരാവസ്ഥക്ക് ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ രൂപപ്പെട്ട ജനതാസഖ്യത്തില്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ മുഖമായിരുന്ന ഭാരതീയ ജനസംഘവും ഉണ്ടായിരുന്നു. 1969 ല്‍ കോണ്‍ഗ്രസിലുണ്ടായ ഭിന്നിപ്പിനെ തുടര്‍ന്ന് രൂപംകൊണ്ട ‘മഹാസഖ്യ’ത്തിലൂടെയാണ് മഹാത്മജിയെ വധിച്ചുവെന്ന മഹാപാതകത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ടിരുന്ന ആര്‍.എസ്.എസിന് രാജ്യത്ത് രാഷ്ട്രീയ അംഗീകാരം ലഭിച്ചുതുടങ്ങിയത്. കോണ്‍ഗ്രസ് വിരോധവും ആര്‍.എസ്.എസ് സ്‌നേഹവും സ്വാഭാവികമായും 1977 ലെ തിരഞ്ഞെടുപ്പില്‍ ജനസംഘമടങ്ങുന്ന ജനതാസഖ്യത്തിന് പിന്തുണ നല്‍കാന്‍ ജമാഅത്തിന് പ്രേരണയായി.

1977 ലെ തിരഞ്ഞെടുപ്പ് ഫലം ജമാഅത്തെ ഇസ്‌ലാമിയെ വല്ലാതെ സന്തോഷിപ്പിച്ചു. അവര്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി. ജമാഅത്ത് നേതാക്കള്‍ ആര്‍.എസ്. എസുമായുള്ള ബന്ധത്തിലെ ഊഷ്മളതയെ കുറിച്ചും ജയിലില്‍ വെച്ച് ആര്‍.എസ്.എസുകാര്‍ അവര്‍ക്ക് വുളു ചെയ്യാന്‍ വെള്ളം നല്‍കിയതിനെ കുറിച്ചുമെല്ലാം പറഞ്ഞപ്പോഴായിരുന്നു ‘വുളു ചെയ്യാനുള്ള വെള്ളം തരികയല്ല, ബഹറില്‍ മുസല്ലയിട്ട് നമസ്‌കരിച്ച് കാണിച്ചാല്‍ പോലും ആര്‍.എസ്.എസിനെ മുസ്‌ലിം സമുദായം വിശ്വസിക്കില്ല എന്ന സി.എച്ചിന്റെ വാഗ്‌ധോരണികള്‍ മുഴങ്ങിയത്.

ആര്‍.എസ്.എസിനെയും അവര്‍ പിന്തുണക്കുന്ന സര്‍ക്കാറിനെയും സി.എച്ച് അതിശക്തമായി വിമര്‍ശിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കാരണം ജനതാ ഭരണത്തിന്റെ മറവില്‍ ആര്‍.എസ്.എസ് തഴച്ചുവളരുകയും മുസ്‌ലിം വിരുദ്ധ ലഹളകള്‍ വര്‍ധിക്കുകയും ചെയ്ത കാലമായിരുന്നു. കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അധികാരത്തില്‍ വന്ന ജനതാസഖ്യത്തെ പിന്നില്‍ നിന്ന് നയിച്ചത് ആര്‍.എസ്.എസ് ആയിരുന്നതിനാല്‍ സി.എച്ചിന്റെ ശരങ്ങള്‍ക്ക് മൂര്‍ച്ചയേറി. സി.എച്ച്. പറഞ്ഞു: ‘രാമന്‍ ഭരിച്ചാലും രാവണന്‍ ഭരിച്ചാലും മുസ്‌ലിംകള്‍ക്ക് ഒരേ അനുഭവമാണ്. ജനത വന്നതുകൊണ്ടോ കോണ്‍ഗ്രസ് പോയതുകൊണ്ടോ കാര്യമില്ല. മുസ്‌ലിംകളുടെ സംഘടിത രാഷ്ട്രീയ ശക്തി ഒന്നുകൊണ്ട് മാത്രമേ ഈ ശാപത്തിന് വിരാമമിടാന്‍ കഴിയൂ’.

ആര്‍.എസ്.എസിനെ കരുതിയിരിക്കണമെന്നും അവരേത് വേഷത്തില്‍ വന്നാലും അവരെ വിശ്വസിക്കാന്‍ കഴിയില്ലെന്നും മുസ്‌ലിം സമുദായത്തെ ബോധ്യപ്പെടുത്തിയ നേതാവാണ് സി.എച്ച്. ഇന്ത്യയോടുള്ള ആര്‍.എസ്.എസിന്റെ നിലപാടാണ് ഒന്നാമത്തെ പ്രശ്‌നം. ഇന്ത്യയെ അടിസ്ഥാനപരമായി ആര്‍.എസ്.എസ് അംഗീകരിച്ചിട്ടില്ല. ഇന്ത്യയുടെ ദേശീയ പതാകയോട് പുറംതിരിഞ്ഞുനിന്ന അവര്‍ ഭരണഘടനയോട് കൂറ്പുലര്‍ത്തുന്നില്ല. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും അംഗീകരിക്കുന്നില്ല. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ നിരോധിക്കപ്പെടുകയുണ്ടായി. രാഷ്ട്രത്തോട് സത്യസന്ധതയില്ലാത്ത കക്ഷിയെ എങ്ങനെ വിശ്വസിക്കാന്‍ സാധിക്കും? ആര്‍. എസ്.എസ് മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യത്തെ അടിസ്ഥാനപരമായി അംഗീകരിക്കാത്ത ഒരു കക്ഷിയെയും ഇന്ത്യയോട് കൂറുള്ള കക്ഷിയായി അംഗീകരിക്കാന്‍ യഥാര്‍ത്ഥ ഇന്ത്യക്കാരന് സാധിക്കില്ല.

മുസ്‌ലിം സമുദായത്തെ പ്രത്യേകിച്ചും ന്യൂനപക്ഷങ്ങളെ പൊതുവായും ഉന്മൂലനം ചെയ്യുക എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചവരാണ് അവര്‍ എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. 1977 ല്‍ ജമാഅത്തെ ഇസ്‌ലാമി ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തുകയും പരസ്പരം സ്‌നേഹം പങ്കിടുകയും ചെയ്തിട്ട് ആര്‍.എസ്.എസിന്റെ മുസ്‌ലിംകളോടുള്ള രൗദ്രഭാവത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. ബാബരിക്ക്‌ശേഷം ഇനിയൊന്നും ഞങ്ങള്‍ ചോദിക്കില്ലെന്ന് കോടതി മുഖാന്തരം മുസ്‌ലിംകള്‍ക്ക് വാക്ക് നല്‍കിയവര്‍ ഇപ്പോള്‍ മഥുര, കാശി, വാരാണസി പള്ളികള്‍ക്ക്‌മേല്‍ അവകാശം ഉന്നയിച്ചിരിക്കുന്നു.

ഗുജറാത്ത് അടക്കമുള്ള എത്ര സ്ഥലങ്ങളില്‍ വീണ്ടും അവര്‍ മുസ്‌ലിംകളെ കശാപ്പ് ചെയ്തു. അധികാരം ലഭിച്ചപ്പോള്‍ അത് കൂടുതല്‍ വര്‍ധിച്ചു. ആര്‍.എസ്.എസിനെ ബോധ്യപ്പെടുത്തിയോ ബോധം കെടുത്തിയോ മാറ്റിയെടുക്കാന്‍ സാധിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. കാരണം അവര്‍ക്ക് മുസ്‌ലിംകളോടുള്ള ശത്രുത അറിവില്ലായ്മയില്‍ നിന്നോ തെറ്റിധാരണകളില്‍ നിന്നോ ഉണ്ടായതല്ല. ബോധപൂര്‍വമായ സുചിന്തിതമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണത്. മുസ്‌ലിം സമുദായത്തിലേക്ക് നുഴഞ്ഞുകയറാനുള്ള ആര്‍. എസ്.എസിന്റെ ബോധപൂര്‍വമായ ശ്രമമായിട്ട് മാത്രമേ അടുത്തകാലങ്ങളിലായി അവര്‍ ചില മുസ്‌ലിം വിഭാഗങ്ങളുമായി നടത്തുന്ന ചര്‍ച്ചകളെ കാണാന്‍ സാധിക്കൂ.

ആര്‍.എസ്.എസിന് മുസ്‌ലിം സമുദായത്തോടുള്ള നിലപാടില്‍ മാറ്റം വരണമെങ്കില്‍ മുസ്‌ലിംകള്‍ സംഘടിതമായ രാഷ്ട്രീയ കക്ഷിയായി സ്ഥിതി ചെയ്യണമെന്നാണ് മുസ്‌ലിംലീഗിന്റെ കാഴ്ചപ്പാട്. (സീതിസാഹിബ്, ചന്ദ്രിക ആഴ്ചപ്പതിപ്പ് 07/01/1951). അതിന് പകരം ആര്‍.എസ്.എസിന് വിധേയമാവുകയോ അവരോട് കായികമായി ഏറ്റുമുട്ടുകയോ ചെയ്യുന്നത് ആത്മഹത്യാപരമായിരിക്കും. അതുകൊണ്ടാണ് ഇന്ത്യയുടെ ജനാധിപത്യ മതേതര കാഴ്ചപ്പാടുകളെ പൂര്‍ണമായി അംഗീകരിക്കുകയും മുസ്‌ലിം സമുദായത്തോട് ഏറെ അടുപ്പം കാണിക്കുകയും ചെയ്യുന്ന കക്ഷികളുമായി മുസ്‌ലിംലീഗ് ഏറ്റവും അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നത്. മുസ്‌ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ അവര്‍ക്കനുകൂലമായി ശബ്ദിക്കുന്ന മതേതരകക്ഷികളില്‍ മുസ്‌ലിംകളെ കുറിച്ച് സംശയം ജനിപ്പിക്കാനും മതേതരകക്ഷികള്‍ മുസ്‌ലിംകളില്‍നിന്ന് അകന്നുപോകാനും മാത്രമേ ആര്‍.എസ്.എസുമായുള്ള രഹസ്യ ചര്‍ച്ചകള്‍ ഉപകരിക്കുകയുള്ളൂ.

മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ എസ്.വൈ ഖുറൈഷിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ആഗസ്തില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് അഞ്ച് മുസ്‌ലിം ബുദ്ധിജീവികള്‍ മോഹന്‍ ഭാഗവതിനോട് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ആര്‍.എസ്.എസ് ചീഫ് മുന്നോട്ട്‌വെച്ച ഉപാധികള്‍ മുസ്‌ലിം സമുദായത്തെ അപഹസിക്കാനും അവരെ പ്രകോപിപ്പിക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്ന് വ്യക്തമാണ്. ഇന്ത്യയിലെ മുസ്‌ലിംകള്‍ ‘ഹിന്ദു മുസല്‍മാന്‍’ എന്ന പേരില്‍ അറിയപ്പെടണമെന്നും അവര്‍ ജനസംഖ്യ നിയന്ത്രിക്കണമെന്നും തുടങ്ങിയ നിര്‍ദ്ദേശങ്ങളായിരുന്നു പ്രധാനമായും മുമ്പോട്ട്‌വെച്ചിരുന്നത്. ഹൈന്ദവതയുടെ ഭാഗം മാത്രമായിരിക്കണം മുസ്‌ലിംകള്‍ എന്നര്‍ത്ഥം. എന്നാല്‍ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി മറ്റു മതവിഭാഗങ്ങള്‍ക്ക് അവരുടെ മതത്തിന്റെ പേരില്‍ അറിയപ്പെടാനും മതം പ്രയോഗവത്കരിക്കാനും പ്രബോധനം ചെയ്യാനും ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. പിന്നെയെന്തിന് ആര്‍.എസ്.എസിന്റെ തിട്ടൂരത്തിനായി ഇന്ത്യയിലെ മുസ്‌ലിംകള്‍ കാത്തിരിക്കണം.

ആര്‍.എസ്.എസുമായി ചര്‍ച്ച നടത്തിയതിന് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്ന സി.പി.എം, നിര്‍ണായക ഘട്ടത്തില്‍ സംഘ്പരിവാറിനെ അധികാരത്തിലേറാന്‍ സഹായിച്ചവരാണെന്ന കാര്യം വിസ്മരിക്കരുത്. ജ്യോതിബസുവും ഇ.എം.എസും എല്‍.കെ അദ്വാനി, എ.ബി വാജ്‌പേയ് എന്നിവരുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ചര്‍ച്ചയുടെ ഫലമായിരുന്നു 1989 ലെ വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണിയുടെ ആവിര്‍ഭാവം.

ആര്‍.എസ്.എസിന് രാഷ്ട്രീയ ബലം ലഭിച്ച് അവര്‍ അധികാരത്തിന്റെ സോപാനത്തിലേക്ക് ഉയര്‍ന്നുവന്നത് വി. പി സിംഗും ഇ.എം.എസും ജ്യോതിബസുവും നല്‍കിയ പിന്തുണയുടെ ബലത്തിലായിരുന്നു. അതാണ് പിന്നീട് രഥയാത്ര, കര്‍സേവ, ബാബരി മസ്ജിദ് ധ്വംസനം തുടങ്ങിയവക്കെല്ലാം സംഘ്പരിവാറിന് ഊര്‍ജ്ജം നല്‍കിയത്. ബാബരി മസ്ജിദ് തകര്‍ത്ത ആര്‍.എസ്.എസിനും ബി.ജെ. പിക്കുമെതിരെ കോണ്‍ഗ്രസ് അടക്കമുള്ള മതനിരപേക്ഷ കക്ഷികളുടെ കൂടെ നില്‍ക്കുന്നതിന്പകരം സി.പി.എമ്മും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം കൈകോര്‍ത്ത് പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

‘തകരുന്ന കമ്യൂണിസമല്ല, വളരുന്ന ഫാസിസമാണ് പ്രശ്‌നം’ എന്നായിരുന്നു അതിനവര്‍ പറഞ്ഞിരുന്ന ന്യായം. 2016 ല്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസുമായി സി.പി. എം നടത്തിയ രഹസ്യ ചര്‍ച്ച മാലോകര്‍ അറിയുന്നത് നാലഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇത്തരം ചര്‍ച്ചകള്‍ ഇതിനു മുമ്പും സി.പി.എം എത്രയോ നടത്തിയിട്ടുണ്ട്. 1980 ല്‍ ഇ.കെ നായനാരും പി. പരമേശ്വരനും തമ്മില്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ച ഇതില്‍ പ്രസിദ്ധമാണ്. അന്നും ഇന്നും വളരുന്ന ഫാസിസത്തിന് കൈത്താങ്ങുകള്‍ നല്‍കുക എന്നതാണ് തളരുന്ന കമ്യൂണിസം നിര്‍വഹിക്കുന്ന പ്രധാന ദൗത്യം.

മതനിരപേക്ഷ കക്ഷികള്‍ക്കും മുസ്‌ലിം സംഘടനകള്‍ക്കും ആര്‍.എസ്.എസിനെ അഭിമുഖീകരിക്കുന്നതില്‍ സുതാര്യമല്ലാത്ത നിലപാടുകള്‍ ഉണ്ടാവാന്‍ പാടില്ല. പരസ്പരം അറിയാതെ ഓരോ കക്ഷിയുമായും ആര്‍.എസ്.എസ് രഹസ്യ ചര്‍ച്ചകള്‍ നടത്തുന്നതിന്റെ പിന്നില്‍ മുസ്‌ലിം സമുദായത്തില്‍ ഭിന്നതകള്‍ വര്‍ധിപ്പിക്കുകയും മതനിരപേക്ഷ കക്ഷികളെ മുസ്‌ലിം സമുദായത്തില്‍നിന്നും അകറ്റുകയും ചെയ്യുക എന്ന ലക്ഷ്യങ്ങള്‍ മാത്രമാണുള്ളത്. ‘അവരുടെ കാര്യങ്ങള്‍ അവര്‍ക്കിടയില്‍ അവര്‍ ചര്‍ച്ച ചെയ്യണം’ എന്ന ഖുര്‍ആനിക വചനം ഏറെ വെളിച്ചം നല്‍കുന്നതാണ്. ആര്‍.എസ്.എസ്. ബഹറില്‍ മുസല്ല വിരിച്ചാല്‍ അവിടെയും വിരിയുന്നത് താമരകള്‍ മാത്രമായിരിക്കുമെന്ന് തിരിച്ചറിയാനുള്ള വിവേകം മതനിരപേക്ഷ സമൂഹങ്ങള്‍ക്കും മുസ്‌ലിം ബുദ്ധിജീവികള്‍ക്കും സംഘടനകള്‍ക്കും ഉണ്ടാവുക അനിവാര്യമാണ്.

Continue Reading

Trending