X

സഹോദരിയോട് സംസാരിച്ചതിന് ഭീഷണി, ദിവസവും ചോദിച്ചത് 100 രൂപ; 15 കാരന്‍ പത്ത് വയസ്സുകാരനെ കൊന്നു

ഭോപ്പാല്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ സമീപവാസിയായ 15-കാരന്‍ അറസ്റ്റില്‍. കുട്ടിയുടെ മൃതദേഹം നദിയില്‍നിന്ന് കണ്ടെത്തി 24 മണിക്കൂറിനുള്ളിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കേസില്‍ 15-കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ എട്ട് ദിവസമായി കാണാതായ പത്ത് വയസ്സുകാരന്റെ മൃതദേഹം ഞായറാഴ്ചയാണ് നര്‍മദ നദിയില്‍നിന്ന് കണ്ടെടുത്തത്. സംഭവം മുങ്ങിമരണമല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞതോടെ പ്രതിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. സംശയമുള്ളവരുടെ കൂട്ടത്തില്‍ സമീപവാസിയായ 15-കാരനെയും പൊലീസ് ചോദ്യംചെയ്തു. പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെ 15-കാരനെ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്തി. തുടര്‍ന്ന് വീണ്ടും ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്.

പത്ത് വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നദിയില്‍ ഉപേക്ഷിച്ചെന്നായിരുന്നു 15-കാരന്റെ മൊഴി. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരിയുമായി 15-കാരന് പരിചയമുണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരും സംസാരിക്കുന്നത് പത്ത് വയസ്സുകാരന്‍ നേരിട്ട് കാണുകയും ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് 15-കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സഹോദരിയുമായി സംസാരിച്ച കാര്യം വീട്ടില്‍ പറയാതിരിക്കണമെങ്കില്‍ പത്ത് വയസ്സുകാരന്‍ പണവും ആവശ്യപ്പെട്ടിരുന്നു. ദിവസവും 100 രൂപയും 200 രൂപയുമാണ് പത്ത് വയസ്സുകാരന്‍ ഭീഷണിപ്പെടുത്തി വാങ്ങിയിരുന്നത്. ഇത് പതിവായതോടെയാണ് പത്ത് വയസ്സുകാരനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നാണ് 15-കാരന്‍ പൊലീസിനോട് പറഞ്ഞത്.

കൃത്യം നടത്തിയ ശേഷം 15-കാരന്‍ തന്നെയാണ് മൃതദേഹം വഞ്ചിയില്‍ കയറ്റി നദിയുടെ മധ്യഭാഗത്ത് എത്തിച്ചത്. മൃതദേഹം നദിയില്‍ ഉപേക്ഷിച്ചശേഷം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തു. പിന്നീട് അയല്‍ക്കാരനായ പത്ത് വയസ്സുകാരനെ കാണാനില്ലെന്ന വാര്‍ത്ത പരന്നതോടെ കുട്ടിയെ കണ്ടെത്താനുള്ള തിരച്ചിലിലും പ്രതി പങ്കെടുത്തിരുന്നു.

web desk 3: