X

നടയടക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം

ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡ്. പതിനെട്ടാം പടിയിലേക്ക് യുവതികള്‍ പ്രവേശിക്കുകയാണെങ്കില്‍ താന്‍ നടയടച്ച് വീട്ടില്‍ പോകുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസാണ് രംഗത്തെത്തിയത്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ല. സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ നടയടച്ച് പോകുമെന്ന് തന്ത്രി പറഞ്ഞത് കോടതിവിധിയുടെ ലംഘനമാണ്. നടപ്പന്തലില്‍ പരികര്‍മികള്‍ നടത്തിയ പ്രതിഷേധവും ക്ഷേത്രത്തിന് കളങ്കം വരുത്തിയെന്നും ബോര്‍ഡംഗം വിമര്‍ശിച്ചു.

കഴിഞ്ഞദിവസം എറണാകുളം സ്വദേശി രഹനാ ഫാത്തിമ, അന്ധ്രസ്വദേശി കവിത എന്നിവര്‍ ശബരിമലയിലേക്ക് പ്രവേശിക്കാനായെത്തിയപ്പോളാണ് നടയടക്കുമെന്ന് തന്ത്രി ഭീഷണിപ്പെടുത്തിയത്.

നടയടക്കാന്‍ തന്ത്രിയ്ക്കുമേല്‍ പന്തളം മുന്‍ രാജകുടുംബത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് തന്ത്രി ഇത്തരമൊരു ഭീഷണി മുഴക്കിയതെന്നാണ് റിപ്പോര്‍ട്ട്.

കോടതി വിധി അനുസരിക്കാന്‍ തന്ത്രി ബാധ്യസ്ഥനാണ്. പന്തളം കൊട്ടാരം പറയുന്നത് തന്ത്രി അനുസരിക്കണമെന്നില്ല. ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല കയറാമെന്നാണ് സുപ്രീംകോടതി വിധി. അതെല്ലാതെ തോന്നുമ്പോള്‍ നടയടച്ച് പോകാന്‍ പറ്റില്ലെന്നും ശങ്കര്‍ദാസ് പ്രതികരിച്ചു. പൂജയില്‍ മേല്‍ശാന്തിമാരെ സഹായിക്കാന്‍ വേണ്ടിയാണ് പരികര്‍മ്മികളുള്ളത്. അവരുടെ ജോലി സമരം ചെയ്യലെല്ല. വിഷയത്തില്‍ അവരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ബോര്‍ഡംഗം അറിയിച്ചു.

chandrika: