X

വിഴിഞ്ഞം ആക്രമണം; ആക്രമണം നടത്തിയത് പുറത്ത് നിന്നുള്ളവരാണെന്ന് ഫാ. യൂജിന്‍

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നലെ രാത്രിയിലുണ്ടായ അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ യൂജിന്‍ പെരേര. സമരക്കാരെ പ്രതിരോധിക്കാനും ഇല്ലാതാക്കാനും നാടകീയമായി സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. അദാനിയുടെയും സര്‍ക്കാറിന്റെയും പിന്‍ബലത്തോടെ സമരത്തെ ദുര്‍ബലമാക്കാനാണ് തിരക്കഥ സൃഷ്ടിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊലീസ് കസ്റ്റഡിയിലെടുത്തയാളെക്കുറിച്ച് അന്വേഷിച്ച് വിഴിഞ്ഞം ഇടവകയില്‍നിന്ന് പ്രതിനിധികളായി പൊലീസ് സ്‌റ്റേഷനില്‍ പോയ നാലു പേരെ എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതറിഞ്ഞതോടെയാണ് ജനം രോഷാകുലരായി എത്തിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവ സ്ഥലത്ത് ആദ്യം എത്തിയത് സ്ത്രീകളായിരുന്നു. പൊലീസ് വാഹനം തകര്‍ത്തതും കല്ലെറിഞ്ഞതും പുറത്ത് നിന്നുള്ളവാരാണെന്നാണ് സ്ത്രീകള്‍ പറയുന്നത്. അദാനിയുടെ ഏജന്റുമാര്‍ അവിടെ ഇടപെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കട്ടെ. പൊലീസിന് പരിക്കേറ്റിട്ടുണ്ട്, അതിനെ ന്യായീകരിക്കുന്നില്ല. അത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഫാദര്‍ പറഞ്ഞു. അക്രമസംഭവങ്ങളെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തി ദുരൂഹതകളും കൂട്ടുകെട്ടുകളും പുറത്ത് കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

web desk 3: