X

ധോണിക്ക് ഇന്നും ആ ഗ്ലൗസ് തന്നെ… പക്ഷേ ചിഹ്നത്തിന് മുകളില്‍ ടേപ്പ് വരും

ലണ്ടന്‍:ലോകകപ്പ് വേളയില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി ഏറ്റുമുട്ടലിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്ല. മഹേന്ദ്രസിംഗ് ധോണിയുടെ വിക്കറ്റ് കീപ്പിംഗ് ഗ്ലൗസിലെ സൈനീക ചിഹ്നം സംബന്ധിച്ച വിവാദത്തില്‍ അനുകൂല മറുപടി തേടി ക്രിക്കറ്റ് ബോര്‍ഡ് മേല്‍നോട്ട കമ്മിറ്റി തലവന്‍ വിനോദ് റായ് നല്‍കിയ കത്തിന് അനുകൂല മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ വിവാദത്തിന് നില്‍ക്കേണ്ടെന്നാണ് അന്തിമ തീരുമാനം. അതിനാല്‍ ഇന്ന് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന മല്‍സരത്തില്‍ ധോണി ഇതേ ഗ്ലൗസ് തന്നെ അണിയും. പക്ഷേ ബലിദാന്‍ ചിഹ്നം മറച്ചു വെക്കും.
ചിഹ്നമുള്ള ഭാഗത്ത് ടാപ്പ് ഒട്ടിച്ചായിരിക്കും സീനിയര്‍ താരം ഇന്ന് വിക്കറ്റിന് പിറകിലുണ്ടാവുക. ധോണി അത്രം ഗ്ലൗസേ അണിയുന്നതില്‍ കുഴപ്പമില്ല എന്നാണ് ക്രിക്കറ്റ് ബോര്‍ഡിന്റെ അഭിപ്രായം. കേന്ദ്ര കായിക മന്ത്രാലയവും ഇത് തന്നെയാണ് പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് ഔദ്യോഗികമായി വിനോദ് റായ് ഐ.സി.സിക്ക് കത്ത് നല്‍കിയത്. എന്നാല്‍ കത്തിന് വലിയ പരിഗണന ഐ.സി.സി നല്‍കിയില്ല. സ്വന്തം നിലപാടില്‍ മാറ്റമില്ലെന്നും അംഗീകാരമില്ലാത്ത മുദ്ര ഒരു തരത്തിലും അനുവദിക്കില്ല എന്നുമാണ് ഐ.സി.സി അറിയിച്ചത്. ലോകകപ്പ്് വേളയായതിനാല്‍ വിവാദമുണ്ടാവുന്ന പക്ഷം അത് ഇന്ത്യയെ ബാധിക്കുമെന്ന് ക്രിക്കറ്റ് ബോര്‍ഡിനറിയാം. ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ തന്നെ ടീം മികച്ച വിജയം നേടിയ സാഹചര്യത്തില്‍ അനാവശ്യ വിവാദത്തില്‍ ചാടി ടീമിന്റെ ആത്മവിശ്വാസത്തെ നശിപ്പിക്കരുതെന്ന വാദവും ഉയര്‍ന്നിരുന്നു. ധോണിയോട് വിവരം തേടിയപ്പോള്‍ അതേ ഗ്ലൗസ് അണിയാന്‍ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. ഐ.സി.സി വിലക്കിയിട്ടും ഗ്ലൗസില്‍ സൈനിക മുദ്ര ചേര്‍ത്താല്‍ അത് വലിയ അച്ചടക്ക നടപടിയിലേക്ക് പോവും. തന്റെ അവസാന ലോകകപ്പ് വേളയില്‍ അച്ചടക്ക നടപടിയുമായി പുറത്താവുന്നതും ക്ഷീണമായി മാറും.വിഷയത്തില്‍ നിലപാട് ഐ.സി.സി കടുപ്പിക്കില്ല എന്നാണ് ബി.സി.സി.ഐ പ്രതീക്ഷ. അത് കൊണ്ടാണ് അതേ ഗ്ലൗസ് അണിയാനും ചിഹ്നം മറച്ച്് വെക്കാനും നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ആ ഗ്ലൗസ് ഒരു തരത്തിലും പാടില്ല എന്ന് ഐ.സി.സി നിഷ്‌കര്‍ഷിക്കുന്ന പക്ഷം ധോണിക്ക് പുതിയ ഗ്ലൗസ് അണിയേണ്ടി വരും. അതിര്‍ത്തി സേനയിലെ പാരച്യൂട്ട് റെജിമെന്റില്‍ ഹോണററി ലഫ്റ്റനന്റാണ് ധോണി.
ഈ പദവിയിലാണ് അദ്ദേഹം സൈനീക മുദ്ര ഗ്ലൗസില്‍ അണിഞ്ഞത്. എന്നാല്‍ ക്രിക്കറ്റ് ബോര്‍ഡിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ഐ.സി.സി വ്യക്തമാക്കിയത് അനുവദനീയമല്ലാത്ത ഒരു മുദ്രയും പാടില്ല എന്ന നിലപാടില്‍ ഒരു മാറ്റവുമില്ലെന്നാണ്. താരങ്ങള്‍ക്ക്് വ്യക്തിഗത മുദ്ര അനുവദിക്കില്ല. സ്‌പോണ്‍സറുടെ ലോഗോ ആവാം. പക്ഷേ അതിനും പ്രത്യേക അനുമതി വേണം.
ധോണി വിഷയം ചര്‍ച്ച ചെയ്യാന്‍ വെള്ളിയാഴ്ച്ച ക്രിക്കറ്റ് ബോര്‍ഡ് മേല്‍നോട്ട സമിതിയുടെ പൂര്‍ണ യോഗം മുംബൈയില്‍ ചേര്‍ന്നിരുന്നു. വിനോദ് റായിയെ കൂടാതെ മറ്റ് അംഗങ്ങളായ ഡയാന എദുല്‍ജി, രവീന്ദ്ര തോട്‌ഗെ എന്നിവരെ കൂടാതെ ബോര്‍ഡ് സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയും യോഗത്തിനുണ്ടായിരുന്നു. അതിനിടെ സംഭവത്തില്‍ പ്രതികരിക്കവെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജു ധോണിക്ക് അനുകൂലമായാണ് സംസാരിച്ചത്. കായിക സംഘടനകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല എങ്കിലും രാജ്യത്തിന്റെ വികാരം ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതില്‍ ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

web desk 1: