X

സീറ്റു നല്‍കാന്‍ ആകില്ലെന്ന് എല്‍ഡിഎഫ്; പിഡിപി വിട്ടെത്തിയ പൂന്തുറ സിറാജ് പെട്ടു!

തിരുവനന്തപുരം: കടിച്ചതും പിടിച്ചതും ഇല്ല എന്ന അവസ്ഥയിലാണ് ഇപ്പോള്‍ പിഡിപി മുന്‍ നേതാവ് പൂന്തുറ സിറാജ്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം പ്രവര്‍ത്തിച്ച പാര്‍ട്ടി വിട്ട് ഐഎന്‍എല്ലില്‍ ചേരാന്‍ സിറാജ് തീരുമാനിച്ചത് കോര്‍പറേഷനിലെ ഒരു സീറ്റില്‍ കണ്ണുവച്ചാണ്. ഐഎന്‍എല്‍ അതു കൊടുക്കാമെന്നും സമ്മതിച്ചു. പിന്നാലെ ആഘോഷപൂര്‍വ്വം പാര്‍ട്ടി പ്രേേവശനം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും.

എന്നാല്‍ സിറാജിനെ അംഗീകരിക്കാന്‍ ആകില്ലെന്ന നിലപാടിലാണ് എല്‍ഡിഎഫ് നേതൃത്വം. പുതിയൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഐഎന്‍എല്ലിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ സിറാജ് വെട്ടിലായി. എല്‍ഡിഎഫ് ഈ ‘ചതി’ ചെയ്യുമെന്ന് സിറാജ് സ്വപ്‌നത്തില്‍ പോലും കരുതിയിരിക്കില്ല.

കോര്‍പറേഷനില്‍ ഐഎന്‍എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്താണ് സിറാജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സീറ്റു മോഹിച്ചു മാത്രം മുന്നണിയിലെത്തിയ ഒരാളെ അംഗീകരിക്കാന്‍ ആകില്ല എന്നാണ് എല്‍ഡിഎഫ് നിലപാട്.

എല്‍ഡിഎഫില്‍ സിപിഎമ്മാണ് സിറാജിനെതിരെ നിലപാട് എടുത്തത്. പകരം ആളെ കണ്ടെത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ജില്ലാ കമ്മിറ്റി ചേരുമെന്ന് ഐഎന്‍എല്‍ ജില്ലാ ട്രഷറര്‍ എഎല്‍ ഖാസിം പറഞ്ഞു. സിറാജിന്റെ സ്ഥാനാര്‍ത്ഥിത്വവുമായി മുമ്പോട്ടു പോകാമെന്നാണ് കരുതുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം കോര്‍പറേഷനില്‍ 1995,2000,2005 കാലയളവില്‍ കൗണ്‍സിലര്‍ ആയിരുന്ന വ്യക്തിയാണ് സിറാജ്.

Test User: